പിടിവാശികളും സമരങ്ങളുമവസാനിപ്പിച്ച് കൂട്ടായ്മയുടെ അരൂപിയിലേക്ക് കടന്നുവരാം : സീറോ മലബാർ സഭ മീഡിയ കമ്മീഷൻ

ഏകദേശം ആയിരത്തോളം ആളുകൾ പങ്കെടുത്ത ഒരു പ്രതിഷേധ പരിപാടി എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്തിനുമുമ്പിൽ ഇന്ന് നടന്നത് ശ്രദ്ധയിൽപ്പെട്ടു. അതിലെ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമെല്ലാം അടിസ്ഥാന രഹിതമായ വിദ്വേഷ പ്രചരണത്തിനാണ് അവർ ഉപയോഗിച്ചത് എന്നത് അത്യന്തം വേദനാജനകമാണ്. വിശ്വാസികളുടെ കൂട്ടായ്മയിൽനിന്നു വരാൻ പാടുള്ള രീതിയിലുള്ള ഒരു സന്ദേശമല്ല അത് പൊതുസമൂഹത്തിനു നൽകിയത് എന്നു പറയാതിരിക്കാൻ വയ്യ.

പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാരുടെ തിരുപ്പട്ടത്തിനു സഭയുടെ ഭാഗത്തുനിന്നും തടസ്സങ്ങളില്ലെന്നും സീറോമലബാർസഭയിലെ എല്ലാ പുരോഹിതാർത്ഥികളും പാലിക്കേണ്ട നിയമപരമായ ക്രമങ്ങൾ അനുസരിച്ചാൽ അവർക്കു പൗരോഹിത്യം നല്കാമെന്നും സഭാധികാരികൾ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അനാവശ്യമായ പിടിവാശികളിൽ കടിച്ചുതൂങ്ങി സഭയെ കൂടുതൽ അപമാനിതയാക്കാൻ മാത്രമേ ഇത്തരം പ്രതിഷേധങ്ങൾകൊണ്ട് സാധിക്കുകയുള്ളൂവെന്നു ഇനിയെങ്കിലും തിരിച്ചറിയണം. അതിരൂപതയുടെ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററെക്കുറിച്ചും അദ്ദേഹം നിയമിച്ച കൂരിയാ അംഗങ്ങളെക്കുറിച്ചും വ്യക്തിഹത്യ നടത്തുംവിധം പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിതമായ കാര്യങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ്.

അതിരൂപതയിലെ ഭൂമിവില്പനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പല ഏജൻസികളും പരിശോധിക്കുകയും ഇപ്പോൾ നീതിപീഠത്തിനുമുമ്പിൽ ഉള്ളതുമായ കാര്യങ്ങളാണ്. വിചാരണ പോലും തുടങ്ങാത്ത ഒരു കേസിൽ കുറ്റവാളികളെ പ്രഖ്യാപിച്ച് അവരെ വ്യക്തിഹത്യ നടത്തുന്നതും അവർക്കെതിരെ വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നതും ക്രൈസ്തവമായ നടപടിയല്ല. ക്രിസ്തുവിന്റെ പേരു പറഞ്ഞു ക്രിസ്തുവിനു നിരക്കാത്ത കാര്യങ്ങൾ ചെയ്യുക. മാർപാപ്പയുടെ പതാകകൾ വഹിച്ചുകൊണ്ട് മാർപാപ്പയുടെ തീരുമാനങ്ങൾക്കെതിരെ സമരം ചെയ്യുക… സഭാധ്യക്ഷന്മാരുടെ സ്ഥാനചിഹ്നങ്ങളെ അപമാനിക്കുംവിധം തെരുവിൽ ഉപയോഗിക്കുക. ഇങ്ങനെയുള്ള വൈരുദ്ധ്യാത്മകമായ കാര്യങ്ങളാണ് ഇത്തരം പ്രതിഷേധങ്ങളിൽ കാണുന്നത്.

അല്മായ മുന്നേറ്റം പോലുള്ള സമര സംഘടനയ്ക്ക് ഇത്തരം പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുവാനുള്ള സാമ്പത്തിക സ്രോതസ്സുകളേതെന്നുകൂടി അവർ വെളിപ്പെടുത്തണം. വിശ്വാസികളുടെ നേർച്ചപ്പണം ഇത്തരം അനാവശ്യ സമരങ്ങൾക്കും അസത്യ പ്രചരണങ്ങൾക്കും ഉപയോഗിക്കുന്നത് ശരിയാണോയെന്ന് അവരോടുകൂടെ നിൽക്കുന്ന വൈദീകർ ആത്മപരിശോധന ചെയ്യണം. ഇത്തരം സംഘടനാ നേതാക്കന്മാരുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുകയാണ്.

ഇന്നത്തെ പ്രതിഷേധപരിപാടിയെ പൊതുജന ശ്രദ്ധയിൽകൊണ്ടുവരുവാൻ സംഘാടകർ ക്ഷണിച്ചുകൊണ്ടുവന്ന ഉദ്ഘാടകൻ തന്നെ അവരോട് അഭ്യർത്ഥിച്ചത് സഭയെ വിഭജനത്തിലേക്ക് തള്ളിവിടരുതെന്നും ഒത്തുതീർപ്പുകൾക്ക് തയ്യാറാകണമെന്നുമാണ്. സഭാധികാരികളുടെ ഭാഗത്തുനിന്നും പ്രശ്നപരിഹാരത്തിനായി അനേകം തവണ ഒത്തുതീർപ്പുകൾക്കു തയ്യാറായി എന്നത് പൊതുസമൂഹത്തിനു ബോധ്യമുള്ള കാര്യമാണ്. ഏറ്റവും അവസാനത്തെ ഒത്തുതീർപ്പായിരുന്നു ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും ഒരു ഏകീകൃത വിശുദ്ധ കുർബാനയെങ്കിലും അർപ്പിക്കുന്ന വൈദീകർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുകയില്ല എന്നത്. പക്ഷേ, അതിനെപ്പോലും പരിഹസിക്കുന്ന രീതിയിൽ അതിരൂപതയിലെ പകുതിയിലധികം ഇടവകാ ദൈവാലങ്ങളിലും ആ സമവായം നടപ്പിലായില്ലായെന്നതും, നടപ്പിലായ ഇടങ്ങളിൽപ്പോലും വിശ്വാസികൾക്ക് അസൗകര്യമായ സമയങ്ങളിൽ കടമ കഴിക്കാനെന്നവണ്ണം ചൊല്ലിത്തീർത്തെന്നതുമല്ലേ വസ്തുത.

ഇനിയെങ്കിലും, അനാവശ്യമായ പിടിവാശികളുപേക്ഷിച്ചും പ്രതിഷേധങ്ങൾ അവസാനിപ്പിച്ചും കൂട്ടായ്മയുടെ അരൂപിയിലേക്ക് കടന്നുവരണമെന്നു അഭ്യർത്ഥിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group