കാപട്യങ്ങൾകൊണ്ടുള്ള “കക്കുകളി”

കക്കുകളി എന്ന നാടകത്തിന്റെ പിന്നണി പ്രവർത്തകരുടെ കാപട്യം വളരെ വ്യക്തമാക്കുകയാണ് ഈ ദിവസങ്ങളിലെ ചാനൽ ചർച്ചകൾ. “കക്കുകളി” എന്ന ഫ്രാൻസിസ് നൊറോണയുടെ കഥയ്ക്കും അത് ഉൾപ്പെടുന്ന കഥ സമാഹാരത്തിനും കെസിബിസി (കേരളകത്തോലിക്കാ മെത്രാൻ സമിതി) 2019ൽ അവാർഡ് നൽകി എന്നുള്ളതാണ് ഒരു പ്രധാന വാദഗതി. അതേ വർഷം തന്നെയാണ് ഈ കഥയെ നാടകമാക്കി മാറ്റിയതെന്നും ആദ്യം ഈ നാടകം പ്രദർശിപ്പിച്ചതും പിന്നീട് പലപ്പോഴും പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നതും ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് എന്നും, അവരിൽ ആർക്കും നാടകത്തെക്കുറിച്ച് എതിരഭിപ്രായമുണ്ടായിരുന്നില്ല എന്നും ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിലെ കാരണം സ്ഥാപിത താല്പര്യങ്ങളാണ് എന്നും നാടക രചയിതാവ് ശ്രീ കെബി അജയകുമാർ കഴിഞ്ഞ ദിവസം ഒരു ചാനൽചർച്ചയിൽ പറയുകയുണ്ടായി. കഴിഞ്ഞ ദിവസം ഇടശ്ശേരിയിൽ നാടകത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവർതന്നെ പിന്നീട് നാടകം കാണുകയും അവിടെയുണ്ടായ ആരോപണങ്ങൾ വാസ്തവ വിരുദ്ധമായാണെന്ന് തന്നോട് പറയുകയുമുണ്ടായി എന്നും അദ്ദേഹം ചാനലിൽ പറഞ്ഞു.

ഫ്രാൻസിസ് നൊറോണയുടെ ചെറുകഥയിലെ അതേ ആശയങ്ങൾ മാത്രമാണ് നാടകത്തിന്റെ സ്ക്രിപ്റ്റ് എന്നും, യാതൊന്നും കൂട്ടി ചേർത്തിട്ടില്ല എന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഈ നാടകം ആരോപണങ്ങൾ ഉന്നയിക്കുന്ന ആരുംതന്നെ കണ്ടിട്ടില്ല, കാണാതെയാണ് നാടകത്തെ ആക്രമിക്കുന്നതെന്നും വേണ്ടിവന്നാൽ അവർക്കുവേണ്ടി ഒരു നാടകാവതരണത്തിന് തങ്ങൾ തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞുവച്ചു. ഇതേ നുണക്കഥകളും, തെറ്റിദ്ധരിപ്പിക്കുന്ന വാദഗതികളുമായി നാടകസംവിധായകൻ ജോബ് മഠത്തിൽ ഉൾപ്പെടെയുള്ള മറ്റ് അണിയറപ്രവർത്തകരും കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവികളും ഈ ദിവസങ്ങളിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. പച്ച കള്ളം പ്രചരിപ്പിച്ചുകൊണ്ട് ഇത്തരക്കാർ ചാനലുകൾ തോറും കയറിയിറങ്ങുന്നതും ഒട്ടേറെ കുറിപ്പുകളും അഭിമുഖങ്ങളും പ്രസിദ്ധീകരിക്കുന്നതും തന്നെയാണ് അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഏറ്റവും പ്രധാന ഘടകം.

ചില വസ്തുതകൾ:

– ഫ്രാൻസിസ് നൊറോണയ്ക്ക് 2019 ൽ കെസിബിസി സാഹിത്യ അവാർഡ് ലഭിച്ചിരുന്നു. എന്നാൽ, അതിന് പരിഗണിക്കപ്പെടാനിടയാക്കിയ പ്രധാന കൃതി അദ്ദേഹത്തിന്റെ ഏക നോവലായ “അശരണരുടെ സുവിശേഷം” ആണ്. ആലപ്പുഴയിലെ തീരദേശ ജനതയുടെ ജീവിതത്തെയും അവർക്കുവേണ്ടി ജീവിച്ച ഫാ. റെയ്നോൾഡ്സ് എന്ന വൈദികന്റെ പ്രവർത്തനങ്ങളെയും ആസ്പദമാക്കിയാണ് ആ നോവൽ രചിക്കപ്പെട്ടത്.

– കക്കുകളി എന്ന ചെറുകഥയുടെ സ്വതന്ത്ര ആവിഷ്കാരമാണ് അതേ പേരിലുള്ള നാടകം എന്ന് നാടകത്തിന്റെ അണിയറ പ്രവർത്തകർ തന്നെ പറയുന്നു. ഈ നാടകത്തിന്റെ സ്ക്രിപ്റ്റോ, നാടകമോ താൻ കണ്ടിട്ടില്ല എന്ന് ഫ്രാൻസിസ് നൊറോണ വ്യക്തമാക്കിയിട്ടുണ്ട്. മൂലകഥയുടെ ചില ഘടകങ്ങൾ മാത്രം എടുക്കുകയും ഒട്ടേറെ മറ്റ് ആശയങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്ത ഈ നാടകത്തിന് ഫ്രാൻസിസ് നൊറോണയുടെ ചെറുകഥയുമായി 20 – 30 ശതമാനം വരെ സാമ്യമേ കാണാനാകൂ.

– ആരും നാടകം കണ്ടിട്ടില്ല എന്ന വാദഗതി ന്യൂസ് ശ്രവിക്കുന്നവരെ വിഡ്ഢികളാക്കാൻ ഉറപ്പിച്ചുള്ള അവകാശവാദമാണ്. കേരള NGO യൂണിയന്റെ യൂട്യൂബ് ചാനലിൽ കഴിഞ്ഞ വർഷം നവംബറിൽ ഈ നാടകം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇപ്പോഴും അത് അവിടെ ലഭ്യമാണ്.

– ചെറുകഥയിൽ ഒരു പ്രത്യേക സാമൂഹ്യാന്തരീക്ഷത്തിൽ ജീവിതത്തിൽനിന്ന് ഒളിച്ചോടാൻ ആഗ്രഹിച്ച ഒരു പെൺകുട്ടിക്ക് ഉണ്ടാകുന്ന അനുഭവങ്ങളിൽ ചിലവ മാത്രമെടുത്ത് ക്രൈസ്തവ സന്യാസത്തെ അശ്ലീലവൽക്കരിച്ചുകൊണ്ടാണ് നാടകം ആദ്യന്തം ഒരുക്കിയിരിക്കുന്നത്.

– ഇക്കാലഘട്ടത്തിൽ കത്തോലിക്കാ സന്യാസത്തിനും സന്യസ്തർക്കും എതിരെ ഉയരുന്ന അനാവശ്യ ആരോപണങ്ങൾക്കും അനുബന്ധ വിവാദങ്ങൾക്കും പക്ഷം ചേർന്നുള്ളതും തെറ്റിദ്ധാരണാജനകവുമായ അവതരണമാണ് നാടകത്തിലേത്. തല്പരകക്ഷികൾ പറഞ്ഞു പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന അത്തരമുള്ള തെറ്റിധാരണകളെ വളർത്തുക എന്ന ലക്‌ഷ്യം നാടകത്തിന്റെ പിന്നണി പ്രവർത്തകർക്ക് ഉണ്ട് എന്നുള്ളതിൽ സംശയമില്ല.

– ചെറുകഥയിൽ ഇല്ലാത്ത പലതും നാടകത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. വളരെ വികലവും അറപ്പുളവാക്കുന്നതുമായ അവതരണമാണ് കക്കുകളി എന്ന നാടകത്തിന്റേത്. ക്രൈസ്തവ സന്യാസത്തെയും സന്യസ്ഥരെയും സന്യാസത്തിന്റെ മൂല്യങ്ങളെയും ചവിട്ടിയരക്കാനും വികൃതമാക്കി ചിത്രീകരിക്കാനും പിന്നണിപ്രവർത്തകർ ശ്രമിച്ചിരിക്കുന്നു.

– ക്രൈസ്തവസമൂഹത്തിനിടയിൽ രണ്ടു വർഷം മുമ്പേ പലപ്പോഴായി ഈ നാടകം പ്രദർശിപ്പിച്ചിരുന്നു എന്ന ആരോപണവും കളവാണ്. ഇത്തരമൊരു നാടകത്തെക്കുറിച്ചുള്ള അറിവ് ക്രൈസ്തവ സമൂഹത്തിന് ലഭിക്കുന്നതുതന്നെ തൃശൂർ വച്ചുനടന്ന അന്തർദേശീയ നാടക ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചപ്പോഴാണ്. അതിനുശേഷം നടന്ന പ്രദർശനം ക്രൈസ്തവർ തീരെ കാഴ്ചക്കാരായില്ലാത്ത ഗുരുവായൂർ സർഗോത്സവ വേദിയിലും, തുടർന്ന് നടന്നത് കോഴിക്കോട് എടച്ചേരിയിൽ ഒരു ക്രൈസ്തവൻ പോലും കാഴ്ചക്കാരനായി ഉണ്ടാകാനിടയില്ലാത്ത ഒരു നാടക ക്യാമ്പിന്റെ ഭാഗമായായിരുന്നു. ആ പരിസരത്ത് കിലോമീറ്ററുകൾ ചുറ്റളവിൽ പോലും ക്രൈസ്തവ കുടുംബങ്ങളില്ല. പിന്നീട് നാടകാവതരണത്തിന് പദ്ധതിയിടുന്ന വേദികളെല്ലാം തന്നെ ക്രൈസ്തവർ തീരെ ഇല്ലാത്തതും കമ്മ്യൂണിസ്റ്റ് അനുഭാവികൾ തിങ്ങിപ്പാർക്കുന്നതുമായ ഇടങ്ങളിലാണ്.

– നാടകത്തിന് എതിരായ പ്രതിഷേധങ്ങൾ കഴിഞ്ഞ മാർച്ച് മാസം മുതൽ ക്രൈസ്തവ സന്യാസിനിമാരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഉയർന്നുവന്നപ്പോൾ മുതൽ കമ്മ്യൂണിസ്റ്റ് അനുഭവമുള്ള വിവിധ സാംസ്‌കാരിക സംഘടനകളുടെ പ്രവർത്തകർ നാടകത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിച്ചുകൊണ്ടും പലപ്പോഴായി രംഗത്ത് വരികയുണ്ടായിരുന്നു.

– ഈ നാടകത്തിനെതിരെ മുമ്പൊരിക്കലും പരാതികൾ ഉയർന്നിട്ടില്ല എന്നാണ് പിന്നണി പ്രവർത്തകരുടെ വാദം. എന്നാൽ 2023 ജനുവരിയിൽ അബുദാബിയിൽ വച്ച് നടന്ന ഭരത് മുരളി നാടകോൽസവത്തിൽ ശക്തി തിയേറ്റേഴ്സിന്റെ ബാനറിൽ കക്കുകളി എന്ന നാടകം അവതരിപ്പിക്കപ്പെട്ടപ്പോൾ അതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. തുടർന്ന് നാടകോൽസവ സംഘാടകർ ഖേദം പ്രകടിപ്പിക്കുകയുണ്ടായി.

കള്ളത്തരങ്ങൾ മാത്രം പറഞ്ഞുകൊണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആവർത്തിച്ചുകൊണ്ടും വീണ്ടും വീണ്ടും ക്രൈസ്തവ സമൂഹത്തിന് മേൽ കരിവാരിതേയ്ക്കാൻ ശ്രമിക്കുന്ന നാടക സംഘത്തോടും അവരെ പ്രോത്സാഹിപ്പിക്കുന്നവരോടും ചില ചോദ്യങ്ങൾകൂടിയുണ്ട്. പൊള്ളയായ വാദഗതികൾ ചാനൽ ചർച്ചകളിൽ തൽപരകക്ഷികൾ ആവർത്തിക്കുമ്പോഴും കടുത്ത പ്രതിഷേധ സ്വരങ്ങൾ ഉയരുന്നതിനിടെ കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ ഇടതുപക്ഷ സംഘടനകൾ വാശിയോടെ ഈ നാടകത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലെ ചേതോവികാരമെന്താണ്? അൽപ്പമൊന്ന് അന്വേഷിച്ചാൽ, ഏതാനുംചിലരെയെങ്കിലും നേരിട്ടുകണ്ട് സംസാരിക്കാൻ തുനിഞ്ഞാൽ വ്യക്തമാകുന്ന സന്യാസ ജീവിതത്തെക്കുറിച്ചുള്ള അവ്യക്തതകൾ അപ്രകാരം നീക്കാൻ തുനിയാതെ, ചിലരുടെ വ്യാജ പ്രചാരണങ്ങൾക്കപ്പുറം മറ്റൊന്നുമല്ല സന്യാസം എന്ന നിലപാട് ആശയ പാപ്പരത്തമല്ലേ?

അൽപ്പമെങ്കിലും മാന്യതയും, മനുഷ്യത്വവും അവശേഷിക്കുന്നെങ്കിൽ ഈ നിഴൽയുദ്ധം അവസാനിപ്പിച്ച് ക്രൈസ്തവ സമൂഹത്തോട് മാപ്പുപറയാൻ ഈ നാടകത്തിന്റെ പിന്നണി പ്രവർത്തകർ തയ്യാറാകണം.

കടപ്പാട് :- KCBC ജാഗ്രത കമ്മീഷൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group