കൊച്ചി : എറണാകുളം ബസിലിക്കയില്‍ കഴിഞ്ഞ ദിവസo ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സഭാ നിയമങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരേ മേലധികാരികളുടെ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആർച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ബസിലിക്കയില്‍ നടന്ന സംഭവങ്ങള്‍ വേദനാജനകവും അപലപനീയവുമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മാര്‍പാപ്പയുടെ അംഗീകാരത്തോടെ സിനഡ് തീരുമാനം നടപ്പാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ നിയമിച്ച ഫാ. ആന്റണി പൂതവേലിലിനെ തടയുകയും നിയമാനുസൃതമല്ലാത്ത കുര്‍ബാനയര്‍പ്പിക്കുകയും ചെയ്തത് സഭയുടെ നിയമങ്ങള്‍ക്കും ചൈതന്യത്തിനും എതിരായ ഗൗരവമായ തെറ്റാണെന്നും,
അനധികൃതമായി വന്ന് തുടര്‍ച്ചയായി രാത്രിയിലടക്കം വൈദികര്‍ മാറിമാറി കുര്‍ബാനയര്‍പ്പിച്ചതും സഭയുടെ ചൈതന്യത്തിനു നിരക്കാത്തതാണ്. മാത്രമല്ല, പരിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന രീതിയില്‍ പള്ളിയുടെ അകത്തും മദ്ബഹയിലും വിവിധ വിഭാഗങ്ങള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളും ഗൗരവമായ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ബസിലിക്കയില്‍ പരിശുദ്ധ കുര്‍ബാനയും അതുവഴി സഭയും അവഹേളിക്കപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ക്രിസ്മസ് ദിനത്തില്‍ എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ത്ഥനകളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിഹാരപ്രവര്‍ത്തനങ്ങളും ആരാധനയും നടത്താനും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group