ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്ഥാനാരോഹണം മെയ് 6ന് ; പ്രധാന ചടങ്ങ് തൈലാഭിഷേകം

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെ തുടര്‍ന്ന് പിന്‍ഗാമിയായ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം മെയ് 6ന് നടക്കും.

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ വേളയില്‍ ഉപയോഗിക്കാനുള്ള വിശുദ്ധ തൈലം ജറുസലേമില്‍ തയ്യാറായതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.

വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന കിരീടധാരണ ചടങ്ങുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രാജാവിനേയും രാജപത്‌നിയെയും വിശുദ്ധ തൈലം ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നത്. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതിനും ശക്തിപ്പെടുന്നതിനും വേണ്ടിയാണ് പ്രത്യേക പ്രാര്‍ത്ഥനകളോടെ അഭിഷേക ശുശ്രൂഷ നടത്തപ്പെടുന്നതെന്ന് കിരീടധാരണ ചടങ്ങില്‍ പ്രധാന കാര്‍മികത്വം വഹിക്കുന്ന കാന്റര്‍ബറി ആര്‍ച്ച്ബിഷപ് ജസ്റ്റിന്‍ വെല്‍ബി വ്യക്തമാക്കി.

അഭിഷേക ശുശ്രൂഷക്കുള്ള തൈലം ജറുസലേമിലാണ് തയ്യാറാക്കുന്നത്. കിരീടധാരണവും വിശുദ്ധ നാടും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധമാണ് ഇത് വ്യക്തമാക്കുന്നത്. ചാള്‍സ് രാജാവിന്റെ മുത്തശ്ശി ഗ്രീസിലെ ആലിസ് രാജകുമാരിയെ സംസ്‌കരിച്ച മൗണ്ട് ഓഫ് ഒലീവ്‌സിലെ രണ്ട് ആശ്രമങ്ങളുടെ ഒലീവ് തോട്ടങ്ങളില്‍ നിന്ന് ശേഖരിച്ച ഒലീവില്‍ നിന്ന് എണ്ണയെടുത്ത് സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്താണ് അഭിഷേകത്തിനുള്ള തൈലം തയ്യാറാക്കുന്നത്. ക്രിസ്സം ഓയില്‍ എന്നാണ് ഈ തൈലം അറിയപ്പെടുന്നത്.

ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസായ തിയോഫിലോസ് മൂന്നാമന്‍, ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഹോസാം നൗം എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച് ഓഫ് ഹോളി സെപല്‍ച്ചറില്‍ തൈലത്തിന്റെ വിശുദ്ധീകരണ ചടങ്ങ് നടത്തിയതായി ബക്കിംഗ്ഹാം കൊട്ടാരവും കാന്റര്‍ബറി ആര്‍ച്ച്ബിഷപ് ജസ്റ്റിന്‍ വെല്‍ബിയും അറിയിച്ചു. ചര്‍ച്ച് ഓഫ് ഹോളി സെപല്‍ച്ചര്‍ നിലകൊള്ളുന്നിടത്താണ് യേശു ക്രൂശിക്കപ്പെട്ടതെന്നാണ് ചരിത്രപരമായി വിശ്വസിക്കപ്പെടുന്നത്.

മേയ് ആറിന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന കിരീടധാരണ ചടങ്ങില്‍ ഈ തൈലം 74കാരനായ രാജാവിന്റെ ശിരസിലും നെഞ്ചിലും കൈകകളിലും പൂശും. ചാള്‍സ് മൂന്നാമന്‍ എന്നായിരിക്കും അദ്ദേഹം അറിയപ്പെടുക. രാജാവിന്റെ ഭാര്യ കാമിലയെയും തൈലം പൂശി രാജപത്‌നിയായി പ്രഖ്യാപിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group