തുര്‍ക്കിയുടെ ഷെല്ലാക്രമണത്തില്‍ അസ്സീറിയന്‍ ദേവാലയം തകർന്നു

തുര്‍ക്കി സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ അസ്സീറിയന്‍ ക്രൈസ്തവ ദേവാലയമായ മാര്‍ സാവാ അല്‍-ഹകിം തകര്‍ന്നു. 2015-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഗുരുതരമായ കേടുപാടുകള്‍ വരുത്തിയ ദേവാലയമാണിത്. മേഖലയില്‍ നിന്നും ക്രൈസ്തവരെ തുരത്തുവാനുള്ള തുര്‍ക്കിയുടെ പദ്ധതിയുടെ ഭാഗമാണ് ആക്രമണമെന്നു നടപടിയെ കടുത്ത ഭാഷയില്‍ അപലപിച്ചു കൊണ്ട് പ്രാദേശിക ഓര്‍ത്തഡോക്സ് സിറിയന്‍ മെത്രാപ്പോലീത്ത മാര്‍ മോറിസ് അംസീ പറഞ്ഞു.

തുര്‍ക്കി സൈന്യവും അവരുടെ പങ്കാളികളായ സിറിയന്‍ നാഷണല്‍ ആര്‍മി (എസ്.എന്‍.എ) യും ചേര്‍ന്നാണ് ടെല്‍ ടാമര്‍ ഗ്രാമം ആക്രമിക്കുകയും ദേവാലയത്തിനു കേടുപാടുകള്‍ വരുത്തുകയും ചെയ്തതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ദേവാലയം തകര്‍ക്കപ്പെട്ടത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നില്ലെങ്കിലും കേടുപാടുകള്‍ പറ്റിയ ദേവാലയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സമീപത്തുള്ള റോഡുകള്‍ക്കും, മരങ്ങള്‍ക്കും, വീടുകള്‍ക്കും, വൈദ്യുത സംവിധാനങ്ങള്‍ക്കും ഷെല്ലാക്രമണത്തില്‍ കേടുപാടുകള്‍ വന്നിട്ടുണ്ടെന്നു പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മേഖലയില്‍ താമസിക്കുന്ന കുര്‍ദ്ദുകള്‍ക്കെതിരെ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് തുര്‍ക്കി ഇതിനു മുന്‍പും മുതിര്‍ന്നിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group