തീരദേശ ജനതയുടെ ശബ്ദമായിരുന്നു ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴി : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ആലപ്പുഴ രൂപതയുടെ മുൻ മെത്രാനായിരുന്ന ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.

നീണ്ട പതിനെട്ടു വര്‍ഷം ആലപ്പുഴ രൂപതയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ തികഞ്ഞ തീക്ഷ്ണതയോടു കൂടെ തന്റെ അജഗണത്തെ നയിക്കുകയും അവരുടെ ആത്മീയവും ഭൗതികവുമായ കാര്യങ്ങളില്‍ ബദ്ധശ്രദ്ധനായിരിക്കുകയും ചെയ്ത സ്റ്റീഫന്‍ പിതാവ് ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി ശക്തമായ നേതൃത്വം നല്കി പ്രവര്‍ത്തിച്ച ആളാണ്. അങ്ങനെ തീരദേശ ജനതയുടെ ശബ്ദമായി അദ്ദേഹം മാറി എന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചന സന്ദേശത്തിൽ പ്രസ്താവിച്ചു. ലളിത ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. തന്റെ ജനത്തോട് അനുരൂപപ്പെട്ടു ജീവിക്കാനാണ് അദ്ദേഹം നിരന്തരം പരിശ്രമിച്ചിരുന്നത്. പാവപ്പെട്ടവരോടും കഷ്ടപ്പെടുന്നവരോടും വലിയ കാരുണ്യം അദ്ദേഹം കാണിച്ചിട്ടുണ്ട്. തീരദേശത്ത് അപകടകരമായ സുനാമിയും മറ്റു ദുരന്തങ്ങളും വന്നപ്പോള്‍ ശക്തമായ നേതൃത്വം കൊടുത്തു കൊണ്ട് ആളുകള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം യഥാസമയം കിട്ടുവാന്‍ വേണ്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും സുനാമി ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്ന ആക്ഷേപം വന്നപ്പോള്‍ അതിന് സര്‍ക്കാരിനോട് ശക്തമായി വാദിക്കുകയും അര്‍ഹരായവര്‍ക്ക് അതെല്ലാം വാങ്ങിക്കൊടുക്കുവാന്‍ നിരന്തരം പരിശ്രമിക്കുകയും ചെയ്ത തീക്ഷ്ണമതിയായ നേതാവായിരുന്നു അഭിവന്ദ്യ സ്റ്റീഫന്‍ പിതാവെന്നും
അദ്ദേഹം പറഞ്ഞു. കെസിബിസിയുടെ ജസ്റ്റീസ് പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിവന്ദ്യപിതാവിന്റെ ദേഹവിയോഗം നമുക്ക് ദുഃഖത്തിന് കാരണമാകുന്നു എങ്കിലും അഭിവന്ദ്യപിതാവ് നല്കിയ നല്ല മാതൃകകള്‍ നമുക്ക് എന്നും പ്രചോദനമാണ് പ്രത്യേകിച്ചും പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും സ്റ്റീഫന്‍ പിതാവ് എന്നും ഒരു മാതൃകയും അനുകരിക്കാവുന്ന വ്യക്തിത്വവുമാണ്. ആലപ്പുഴ രൂപതയുടെ ദുഃഖത്തില്‍ കെസിബിസി പങ്കുചേരുകയും പ്രാര്‍ത്ഥനയും അനുശോചനവും അറിയിക്കുകയും ചെയ്യുന്നുവെന്നും കർദിനാൾ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group