വിശുദ്ധിയുടെ ആദ്യഫലവുമായി പാക്കിസ്ഥാനിലെ സഭ !

“ഞാൻ കൊല്ലപ്പെടും , എന്നാലും നിന്നെ ഞാൻ വിടില്ല”

ആയിരക്കണക്കിന് ക്രിസ്ത്യാനികളെ വംശഹത്യ നടത്താൻ പള്ളിയിലേയ്ക്ക് ഇരച്ചുകയറാൻ ശ്രമിച്ച സൂയിസൈഡ് ബോംബറെ തടഞ്ഞു നിർത്തിക്കൊണ്ട് 20 വയസുകാരൻ ആകാശ് ബഷീറിന്റെ വാക്കുകൾ . തനിക്ക് മുന്നോട്ട് പോകാൻ ആവില്ലെന്ന് ഉറപ്പായപ്പോൾ അക്രമി സ്വയം പൊട്ടിത്തെറിച്ചു. ആകാശ് ബഷീർ രക്തസാക്ഷിയായി .

കഴിഞ്ഞ ദിവസം വിശുദ്ധ ഡോൺ ബോസ്കോയുടെ തിരുന്നാൾ ദിനത്തിൽ കത്തോലിക്കാ സഭ ആകാശിന്റെ രക്തസാക്ഷിത്വത്തെ ആദരിച്ചു കൊണ്ട് ആകാശിനെ “ദൈവദാസൻ” എന്ന് പേരുചൊല്ലി വിളിച്ചു.

കടുത്ത മതപീഢനങ്ങൾ അനുഭവിക്കുന്ന സൂക്ഷ്മ ന്യൂനപക്ഷമായ പാക്കിസ്ഥാനിലെ സഭയ്ക്ക് ഇത് ചരിത്ര നിമിഷം.

അവളുടെ ഈറ്റുനോവിന്റെ ആദ്യ ഫലം. കത്തോലിക്കാസഭ രക്തസാക്ഷിയായും ദൈവദാസനായും പ്രഖ്യാപിക്കുന്ന ആദ്യ പാക്കിസ്ഥാൻകാരൻ . ദൈവദാസൻ ആകാശ് ബഷീർ !

2015 മാർച്ച് 15 ന്, ലാഹോറിലെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ യൂഹാനാബാദിലെ സെന്റ് ജോൺസ് കാത്തലിക് പള്ളിക്കും സമീപത്തെ ക്രൈസ്റ്റ് ചർച്ച് ഓഫ് പാക്കിസ്ഥാന് സമീപത്തും രണ്ട് ചാവേർ ബോംബറുകൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ ജമാത്തുൽ അഹ്‌റാർ (ടിടിപി-ജെഎ) എന്ന ഭീകര സംഘടന നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെടുകയും 70 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഡോൺ ബോസ്‌കോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവവിദ്യാർത്ഥിയായ ആകാശ് , പള്ളിയിൽ സെക്യൂരിറ്റി ഗാർഡായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു. ആകാശിന് സെന്റ് ജോൺസ് കാത്തലിക് പള്ളിക്കുള്ളിൽ കയറി ചാവേറുകൾ ആക്രമണം നടത്തുന്നത് തടയാൻ കഴിഞ്ഞു. വലിയ നോമ്പ് നാളുകളിലെ ആ ഞായറാഴ്ച ദിനം 1,000-ത്തിലധികം വിശ്വാസികൾ പള്ളിയിലെ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ഭീകരാക്രമണം.

കടപ്പാട് : ബോബി തോമസ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group