ഐസിസ് തീവ്രവാദികൾ ലിബിയയിൽ കഴുത്തറുത്ത് കൊന്ന 21 പേരുടെ രക്തസാക്ഷിത്വത്തിന്റെ ഏഴാം വാർഷികത്തോട് അനുബന്ധിച്ച് വിശേഷാൽ പദ്ധതികളുമായി ഈജിപ്ഷ്യൻ സഭ. രക്തസാക്ഷികളുടെ സ്മരണകളിലൂടെ ആത്മീയ മുന്നേറ്റത്തിന് ഊർജം പകരാൻ 15 ദിവസം നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾക്ക് മിന്യാ പ്രവിശ്യയിലെ സാമലുത് കോപ്റ്റിക് ഓർത്തഡോക്‌സ് രൂപതയാണ് നേതൃത്വം നൽകുക. ഫെബ്രുവരി ഒന്നുമുതൽ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 15വരെയാണ് പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നത്.
2015 ഫെബ്രുവരി 15നാണ് ലിബിയയിലെ തീരനഗരമായ സിർട്ടെയിലെ കടൽക്കരയിൽവെച്ച് 20 കോപ്റ്റിക് സഭാംഗങ്ങളും ഒരു ഘാനാ വംശജനും ഉൾപ്പെടെ 21 പേരെ ഐസിസ് തീവ്രവാദികൾ കഴുത്തറുത്ത് കൊന്നത്. ഇവരെ വധിക്കുംമുമ്പ്, ഓറഞ്ച് വസ്ത്രങ്ങൾ അണിയിച്ച് കൈകൾ പുറകിൽ കെട്ടി മുട്ടുകുത്തി നിർത്തിയിരിക്കുന്ന ദൃശ്യങ്ങൾ തീവ്രവാദികൾ പുറത്തുവിട്ടിരുന്നു. എന്നാൽ, ഇവരുടെ മൃതദേഹം എവിടെയാണ് അടക്കം ചെയ്തതെന്ന വിവരം ഏറെ നാൾ അജ്ഞാതമായിരുന്നു. 2018 ഒക്ടോബറിൽ സിർട്ടെയുടെ സമീപപ്രദേശത്തുനിന്നാണ് മൃതദേഹങ്ങൾ ശിരസറ്റ നിലയിൽ കണ്ടെത്തിയത്. കൈകൾ പിറകിലേക്ക് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.
ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് സഭ രക്തസാക്ഷി വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട്, അവരുടെ ഭൗതീകദേഹം ഈജിപ്തിൽ എത്തിച്ച് അവരുടെ നാമധേയത്തിൽ നിർമിതമായ ദൈവാലയത്തിൽ പുനസംസ്‌ക്കരിക്കുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group