കൊച്ചി: ക്രൈസ്തവരോടു ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനപരമായ നിലപാട് പ്രതിഷേധാര്‍ഹമാണെന്നു സീറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന് യോഗം അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ ക്ഷേമവകുപ്പു വര്‍ഷങ്ങളായി നിലനിര്‍ത്തിയ 80:20 എന്ന വിവേചനപരമായ അനുപാതം ഭരണഘടനാവിരുദ്ധമാണെന്നും സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി ന്യൂനപക്ഷങ്ങള്‍ക്കു വീതിക്കണമെന്നും കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്മേല് സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു.
ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. സര്‍വകക്ഷിയോഗത്തിലും മറ്റും സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നിലപാടില്‍നിന്നു ചുവടുമാറിയതു ചില സമ്മര്‍ദങ്ങളെ തുടര്‍ന്നാണെന്നു ന്യായമായും അനുമാനിക്കപ്പെടുന്നു.
ഹൈക്കോടതിയുടെ 24355/ 2020 വിധിക്കെതിരേ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍ പിന്‍വലിക്കാന്‍ സർക്കാർ തയാറാകണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന തെറ്റായ നിലപാടു തിരുത്തിയില്ലെങ്കില്‍ ഇതിനെതിരേയുള്ള നിയമനടപടികളുമായി പബ്ലിക് അഫയേഴ്സ് കമ്മീഷന് മുന്നോട്ടു പോകുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
കണ്‍വീനര്‍ ബിഷപ് മാര്‍ തോമസ് തറയില്‍, അംഗങ്ങളായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, സെക്രട്ടറി റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, അസി. സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ തുടങ്ങിയവർ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group