കൊച്ചി : ദൈവദാസന് ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ രൂപതാതല നാമകരണ നടപടികൾ പൂര്‍ത്തിയായി.
വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നുവെന്ന വിശ്വാസബോധ്യത്തില്‍ മഹനീയമായ സുവിശേഷ സാക്ഷ്യം നൽകുവാന് ദൈവദാസന് ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന് കഴിഞ്ഞുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. ദൈവദാസന് ഫോര്‍ത്തുനാത്തൂസ് തന് ഹേയ്സറിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്ന നാമകരണ നടപടികളുടെ രൂപതാ തല സമാപനത്തോടനുബന്ധിച്ച് സന്ദേശം നൽകുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഔദ്യോഗിക സമാപന കര്‍മം നടത്തി. ഇതിനോടനുബന്ധിച്ച് വിദഗ്ധരടങ്ങുന്ന നാമകരണ കോടതിയുടെയും ദൈവശാസ്ത്ര ചരിത്ര കമ്മീഷനുകളുടെയും റിപ്പോര്‍ട്ടും അനുബന്ധ രേഖകളും റോമിലേക്ക് അയയ്ക്കുന്നതിനായി സമര്‍പ്പിച്ചു.
നിത്യ സമ്മാനത്തിനായി 2005ല്‍ വിളിക്കപ്പെട്ട ബ്രദര്‍ ഫോര്‍ത്തുനാത്തുസിനെ 2014 നവംബര്‍ 22ന് കട്ടപ്പന ഫൊറോന പള്ളിയില്‍ വച്ച് രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു അറയ്ക്കല്‍ ദൈവദാസനായി പ്രഖ്യാപിക്കുകയും രൂപതാതല നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
നാമകരണ കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് 2022 ഡിസംബര്‍ 15ന് കട്ടപ്പന സെന്റ് ജോണ്‍ ഓഫ് ഗോഡ്സ് ബ്രദേഴ്സ് സെമിത്തേരിയിലെ കബറിടം തുറന്ന് മെഡിക്കല്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ഭൗതികാവശിഷ്ടം പരിശോധിച്ച് സെന്റ് ജോണ്‍ ഓഫ് ഗോഡ് ബ്രദേഴ്സ് ചാപ്പലില്‍ പുനര്സംസ്കരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group