മാര്‍തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ഏഴുദിന ഒരുക്കം മൂന്നാം ദിവസം

മാര്‍ഗ്ഗം, സത്യം, ജീവന്‍
വഴി അന്വേഷിക്കുന്ന തോമസ്; അജ്ഞത ഏറ്റുപറയുന്ന തോമസ്; യാഥാര്‍ത്ഥ്യ വാദിയായ തോമസ്; ഇങ്ങനെ ഒട്ടനവധി വിശേഷണങ്ങള്‍ തോമാശ്ലീഹായ്ക്ക് നല്‍കുവാന്‍ കഴിയും. “നീ എവിടെ പോകുന്നുവെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞു കൂടാ, പിന്നെ വഴി എങ്ങനെ അറിയും”. വളരെ ആത്മാര്‍ത്ഥമായ ചോദ്യം. ഈ ആത്മാര്‍ത്ഥത മനസ്സിലാക്കിയ ഈശോ തന്നെ കുറിച്ചു തന്നെയുള്ള വലിയ രഹസ്യം വെളിപ്പെടുത്തി. ”ഞാന്‍ വഴിയും സത്യവും ജീവനുമാണ്”. തോമസിന്‍റെ ചോദ്യം സ്വന്തം അജ്ഞതയുടെ ഏറ്റുപ്പറച്ചില്‍ മാത്രമല്ല, തന്നിലെ യാഥാര്‍ത്ഥ്യവാദിയെ വെളിപ്പെടുത്തുക കൂടിയാണ് അതു വഴി തോമസ് ഇവിടെ. സാമാന്യ ജ്ഞാനം മാത്രമുള്ള ഒരു വ്യക്തി അസാധാരണമായ അറിവിനെ അഭിമുഖീകരിക്കുകയാണിവിടെ. ബ്രൌണിംഗ് പറയുന്നു, “മറ്റുള്ളവര്‍ക്ക് തോമസിനെക്കാള്‍ കൂടുതല്‍ അറിയമായിരുന്നു എന്നല്ല, മറിച്ച് തന്‍റെ ബുദ്ധിക്ക് ഉള്‍കൊള്ളാന്‍ പറ്റാത്ത കാര്യങ്ങള്‍ പറഞ്ഞ് കടന്നു കളയുവാന്‍ ഗുരുവിനെ അനുവദിക്കുന്ന ശിഷ്യനല്ലായിരുന്നു തോമസ്.“
തോമസ് ആഗ്രഹിച്ചതിനെക്കാള്‍ വലിയ ഉത്തരമാണ് ഈശോ നല്‍കിയത്. വഴി കാണിക്കുന്നവന്‍ എന്നതിലുപരി വഴി തന്നെയാണ് ഈശോ എന്ന സത്യം ശിഷ്യന്മാര്‍ അതുവരെ മനസ്സിലാക്കിയിട്ടില്ലായിരുന്നു. അത് അംഗീകരിക്കുവാന്‍ തോമസിന് മടിയില്ലായിരുന്നു. ആ ആത്മാര്‍ത്ഥതയാണ് ഈശോ അംഗീകരിച്ചത്. അപ്രകാരം താന്‍ മനസ്സിലാക്കിയ ഈശോയെയാണ് സത്യമാര്‍ഗ്ഗമായി തോമസ് ഭാരതത്തില്‍ പ്രസംഗിച്ചത്. വിവിധ മാര്‍ഗ്ഗങ്ങള്‍ നിലനിന്നിരുന്ന ഇന്ത്യയില്‍ ഈശോയാണ് സത്യമാര്‍ഗ്ഗമെന്ന് തോമാശ്ലീഹാ നിസ്സന്ദേഹം പ്രഘോഷിച്ചു. ആ മാര്‍ഗ്ഗത്തിലൂടെ നടന്ന് ശ്ലീഹാ നിത്യജിവന്‍ സ്വന്തമാക്കി.
ഇതു തന്നെയാണ് നമ്മുടെ വിളി: ഏകമാര്‍ഗ്ഗം പ്രഘോഷിക്കേണ്ടവര്‍, സത്യമാര്‍ഗ്ഗത്തിലൂടെ ചരിക്കേണ്ടവര്‍. നാം ചരിക്കേണ്ട മാര്‍ഗ്ഗമാണ് ഈശോ, ജീവിക്കേണ്ട ജീവനാണ് ഈശോ, സ്വീകരിക്കേണ്ട സത്യമാണ് ഈശോ.

ഫാ. ജെയിംസ് കുരുകിലാംകാട്ട്
തോമസയിന്‍ റിസര്‍ച്ച് സെന്‍റര്‍, തുമ്പൂര്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group