ഫാ. ഫിലിപ്പ് ജെനിങ്ങെന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു

നിരവധി പേരുടെ ആത്മീയ സൗഖ്യത്തിനായി അഹോരാത്രം കഷ്ടപ്പെട്ട ജെസ്യൂട്ട് സമൂഹാംഗമായ ഫാ. ഫിലിപ്പ് ജെനിങ്ങെനെ തിരുസഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഈ മാസം വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട രണ്ടാമത്തെ ജെസ്യൂട്ട് സമൂഹാംഗമാണ് ഫാ. ഫിലിപ്പ് ജെനിങ്ങെന്‍.
1642-ല്‍ ബാവരിയയില്‍ ജനിച്ച ഫാ.ജെനിങ്ങെന്‍ ജെസ്യൂട്ട് സമൂഹത്തിന്റെ സ്ഥാപകനായ ഇഗ്നേഷ്യസ് ലെയോളയുടെ ആത്മീയതക്ക് അനുസൃതമായ പ്രേഷിത ജീവിതമായിരുന്നു നയിച്ചിരിന്നത്. അദ്ദേഹത്തിന്റെ ലളിതമായ ജീവിത ശൈലിയും, മനുഷ്യ സ്നേഹവും ലാളിത്യം നിറഞ്ഞ സംസാര രീതിയും നിരവധി പേരെ സ്വാധീനിച്ചിട്ടുണ്ട്. വൈദികന്റെ ജീവിതം നിരവധി ആളുകളുടെ ആത്മീയ നവീകരണത്തിന് കാരണമായെന്നു ജെസ്യൂട്ട് സമൂഹത്തിന്റെ മധ്യ-യൂറോപ്യന്‍ പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യാള്‍ സുപ്പീരിയറായ ഫാ. ബേണ്‍ഹാര്‍ഡ് പ്രസ്താവിച്ചു.

പതിനാലാമത്തെ വയസ്സിലാണ് ഫാ. ജെനിങ്ങെനില്‍ ദൈവവിളി ശക്തമാകുന്നത്. മാതാപിതാക്കളുടെ എതിര്‍പ്പ് കാരണം അദ്ദേഹത്തിന് തന്റെ ദൈവവിളിയിലേക്ക് പ്രവേശിക്കുവാന്‍ ഏഴ് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. മാരകമായ രോഗത്തില്‍ നിന്നും പിതാവ് സൗഖ്യം പ്രാപിച്ചതാണ് സമര്‍പ്പിത ജീവിതത്തിലേക്ക് അദ്ദേഹത്തെ നയിച്ച മറ്റൊരു ഘടകം. 1663-ല്‍ നൊവീഷ്യെറ്റ് ജീവിതം ആരംഭിച്ച ഫാ. ജെനിങ്ങെന്‍ തന്റെ വൈദീക പഠനത്തിന് ശേഷം വിവിധ കോളേജുകളില്‍ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1680-ല്‍ എല്‍വാങ്ങനില്‍ പരിശുദ്ധ കന്യകാമാതാവിന് സമര്‍പ്പിക്കപ്പെട്ട ചാപ്പലിന്റെ ചുമതലയുമായാണ് അദ്ദേഹത്തിന്റെ പ്രേഷിത ജീവിതം ആരംഭിക്കുന്നത്. പല കത്തോലിക്കരും ചിതറിക്കിടക്കുകയായിരിന്ന അക്കാലത്ത്, നശിപ്പിക്കപ്പെട്ട പള്ളികളില്‍ പുനരുദ്ധാരണ ദൗത്യം അദ്ദേഹം ഏറ്റെടുത്തു. രാജ്യം മുഴുവന്‍ ചുറ്റി സൈനികർ,തടവുകാർ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ തുടങ്ങീ ജീവിതത്തിന്റെ വിവിധ അവസ്ഥകളില്‍ കഴിയുന്നവര്‍ക്ക് അദ്ദേഹം ക്രിസ്തുവിന്റെ സ്നേഹം പകര്‍ന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം നിരവധി തീര്‍ത്ഥാടകരെ ആകര്‍ഷിക്കുകയും അക്കാരണത്താല്‍ തന്നെ ഒരു ദേവാലയം നിര്‍മ്മിക്കുവാനുള്ള അനുവാദം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.

ആ ദേവാലയം പിന്നീട് ഒരു വലിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി മാറി. തന്റെ ജീവിതം കൊണ്ട് അനേകം ആത്മാക്കളെ സ്വന്തമാക്കിയ അദ്ദേഹം 1704-ല്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. വൈദികന്റെ ശുശ്രൂഷ ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും ചിലവഴിച്ച എല്‍വാങ്ങെനിലെ ജെസ്യൂട്ട് ബസിലിക്കയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group