ഹൃദയഭേദകം, പ്രതികരിക്കാനാകുന്നില്ല; കേരളം ഇനിയും ദുരന്തങ്ങള്‍ക്ക് സാക്ഷിയാകുമെന്ന് മുന്നറിയിപ്പ് നല്‍കി മാധവ് ഗാഡ്ഗില്‍

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുഃഖം രേഖപ്പെടുത്തി പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗില്‍. വിഷയത്തെ കുറിച്ച്‌ എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ചേർന്നാണ് കേരളത്തെ ഇങ്ങനെയൊരു ദുരന്ത ഭൂമിയാക്കി മാറ്റിയതെന്നും പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കില്‍ ഇനിയും പലതരം ദുരന്തങ്ങള്‍ക്ക് കേരളം സാക്ഷിയാവുമെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.

കേരളത്തില്‍ അടിക്കടി പ്രകൃതി ദുരന്തങ്ങള്‍ ജീവനെടുക്കുകയും നാശം വിതയ്‌ക്കുകയും ചെയ്യുന്നതിന് പിന്നാലെ 13 വർഷങ്ങള്‍‌ക്ക് മുൻപ് മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ട് വീണ്ടും ചർച്ചയാവുകയാണ്. അന്ന് ഗാഡ്ഗിലിനെ തള്ളിപ്പറഞ്ഞവർ ഇന്ന് തിരിച്ചറിയുകയാണ് ഗാഡ്ഗിലായിരുന്നു ശരിയെന്ന്.

2011-ലാണ് പശ്ചിമഘട്ടത്തിലെ അനിയന്ത്രിത നിർമാണങ്ങള്‍ക്കെതിരെ ഗാഡ്ഗില്‍ റിപ്പോർട്ടില്‍ മുന്നറിയിപ്പ് നല്‍കിയത്. അന്നത്തെ ആ റിപ്പോർട്ടില്‍ ഇപ്പോള്‍ ദുരന്തം വിതച്ച മേപ്പാടിയിലെ പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങള്‍ക്കെതിരെയും മുന്നറിയിപ്പുണ്ടായിരുന്നു. റിപ്പോർട്ട് പ്രകാരം മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ, മേപ്പാടി എന്നീ മേഖലകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളാണ്. എന്നാല്‍ അന്നത്തെ കേന്ദ്ര സർക്കാർ ഈ റിപ്പോർട്ട് തള്ളി. തുടർന്ന് കസ്തൂരിരംഗൻ്‍റെ നേതൃത്വത്തില്‍ മറ്റൊരു സമിതിയെ നിയോഗിക്കുകയായിരുന്നു. ‌അനിയന്ത്രിതമായ ഭൂമി കയ്യേറ്റം, വനനശീകരണം, അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങള്‍ തുടങ്ങിയവയാണ് കേരളത്തെ പ്രളയം വിഴുങ്ങിയതിന് പിന്നിലെന്ന് ഗാഡ്ഗില്‍ 2018-ല്‍ പറഞ്ഞിരുന്നു.

സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി ഗാഡ്ഗില്‍ റിപ്പോർ‌ട്ട് ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പരിഹാസവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഗാഡ്ഗില്‍ റിപ്പോർട്ട് എല്ലാകാലത്തും ചിലർ ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിഷയം മാത്രമാണെന്നായിരുന്നു പിണറായി വിജയന്റെ പരാമർശം. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായാണ് ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുന്നതെന്നും ശരിയല്ലാത്ത പ്രചരണങ്ങള്‍‌ നടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group