തിരു സഭയെ നയിക്കാനുള്ള നിയോഗം ലഭിച്ചതിനു പിന്നാലെതന്നെ രാജിക്കത്തും നൽകിയിരുന്നുവെന്നു വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. ആരോഗ്യകാരണങ്ങളാൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ കഴിയില്ലെങ്കിൽ ഉപയോഗിക്കാം എന്നു കരുതി മുൻകൂട്ടി രാജിക്കത്ത് നൽകുകയായിരുന്നുവെന്ന് സ്പെയിനിലെ എബിസി പത്രത്തിനു നൽകിയ അഭിമുഖത്തിൽ മാർപാപ്പ പറഞ്ഞു. അന്നത്തെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ താർസീസിയോ ബെർത്തോണെയെയാണ് രാജിക്കത്ത് ഏൽപ്പിച്ചത്.
അനാരോഗ്യം മൂലമോ അപകടം മൂലമോ മാർപാപ്പമാർക്ക് ഉത്തരവാദിത്വം നിർവഹിക്കാൻ കഴിയാതെവന്നാൽ എന്തു ചെയ്യുമെന്നും അത്തരം സാഹര്യങ്ങളിലേക്ക് എന്തെങ്കിലും നിയമങ്ങൾ ഉണ്ടോ എന്നുമായിരുന്നു ഫ്രാൻസിസ് മാർപാപ്പയോടുള്ള ചോദ്യം. യഥാർത്ഥത്തിൽ അങ്ങനൊന്നു സംഭവിച്ചിട്ടുണ്ടെന്നു മാർപാപ്പ മറുപടി നല്കി. “ഞാൻ രാജിക്കത്തു നല്കിയിട്ടുണ്ട്. പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യകാലത്തായിരുന്നത്. ആരോഗ്യ കാരണങ്ങളാലോ മറ്റെന്തെങ്കിലും മൂലമോ എനിക്ക് ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ കഴിയാതെ വന്നാൽ ഉപയോഗിക്കാനായി എന്റെ രാജിക്കത്ത് ഇതാ നിങ്ങൾ തന്നെ വച്ചോളൂ എന്നു പറഞ്ഞ് സ്റ്റേറ്റ് സെക്രട്ടറിക്കു കൈമാറുകയായിരുന്നു.”
രാജിക്കത്ത് നല്കിയകാര്യം ഞാൻ വെളിപ്പെടുത്തിക്കഴിഞ്ഞു; ഇനി ആർക്കെങ്കിലും അതു വേണമെങ്കിൽ കർദിനാളിന്റെ അടുത്തേക്ക് ഓടിച്ചെന്ന് ആ കടലാസുകഷണം തരാൻ ആവശ്യപ്പെട്ടാൽ മതിയെന്ന് തമാശയായി മാർപാപ്പ പറഞ്ഞു. അതേസമയം, രാജിക്കത്ത് ഇപ്പോഴത്തെ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിന്റെ കൈവശമായിരിക്കും ഉണ്ടായിരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group