കുടുംബത്തിലെ ഒറ്റുകാർ

പണ്ടൊരിക്കൽ കുറിച്ച സംഭവമാണെങ്കിലും ഒന്നുകൂടി എഴുതാം.
ഒരിടവകയിൽ ധ്യാനിപ്പിക്കാൻ പോയതായിരുന്നു.
ധ്യാനത്തിന്റെ മൂന്നാം ദിവസം വികാരിയച്ചൻ പറഞ്ഞു:
“അച്ചനെ കാണാൻ ഇന്നൊരു
ചേട്ടൻ വരും. വീട്ടിൽ കുറച്ച് പ്രശ്നങ്ങളുണ്ട്.”

വികാരിയച്ചൻ സൂചിപ്പിച്ചതു പോലെ
ആ വ്യക്തി വന്നു.
സങ്കടത്തോടെ അദ്ദേഹം തന്റെ
വേദന പങ്കു വച്ചു.
“അച്ചാ ഞാൻ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനാണ്. ഭാര്യ നഴ്സും.
ഞങ്ങൾക്ക് രണ്ട് മക്കൾ.
ഭാര്യയ്ക്ക് സ്തനാർബുധമാണ്. രണ്ടാഴ്ച മുമ്പായിരുന്നു സർജറി.

അന്നൊരു ദിവസം ആശുപത്രിയിലേക്ക് പോകുന്നതിനു മുമ്പ് മകൾ പറഞ്ഞു:
‘ഇന്ന് എന്റെ നഴ്സിങ്ങ് സർട്ടിഫിക്കറ്റ് കിട്ടുന്ന ദിവസമാണ്. സർട്ടിഫിക്കറ്റ് വാങ്ങി ഞാൻ ആശുപത്രിയിൽ എത്താം.
പപ്പയ്ക്ക് അല്പം വിശ്രമം ലഭിക്കുമല്ലോ’

മകളുടെ വാക്കുകൾ എന്നെ സന്തോഷിപ്പിച്ചു.
എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ
അന്നു സന്ധ്യയായിട്ടും മകൾ ആശുപത്രിയിൽ എത്തിയില്ല.
അവളുടെ ഫോണാണെങ്കിൽ സ്വിച്ച്ഓഫും.

അവൾക്കെന്തുപറ്റിയെന്ന് ആകുലപ്പെട്ടിരിക്കുമ്പോഴാണ്
എത്രയും പെട്ടന്ന് പോലീസ്
സ്‌റ്റേഷനിൽ എത്തണമെന്നും
പറഞ്ഞ് ഫോൺ വരുന്നത്.

അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച ഹൃദയം തകർക്കുന്നതായിരുന്നു.
എന്റെ മകൾ ഒരു അക്രൈസ്തവനെ റജിസ്റ്റർ വിവാഹം ചെയ്ത് സ്റ്റേഷനിൽ നിൽക്കുന്നു. കൂടാതെ
പിതൃസ്വത്തിന്റെ ഓഹരിക്കുവേണ്ടി
കേസും കൊടുത്തിരിക്കുന്നു…

ഏതൊരു പിതാവിനും സഹിക്കാവുന്നതിലും അപ്പുറത്താണല്ലോ ആ വേദന.

അവൾ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ ബന്ധമായിരുന്നുവത്രേ ഇത്.
അന്നവളുടെ കാല് പിടിച്ച് പറഞ്ഞതാണ് ഈ ബന്ധത്തിൽ നിന്നും പിന്മാറണമെന്ന് .
എല്ലാം അവസാനിപ്പിച്ചു എന്നു
പറഞ്ഞ അവളെ ഞങ്ങൾ
വിശ്വാസിച്ചു. പക്ഷേ അവൾ ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു.

മിഴിനീർ തുടച്ചുകൊണ്ട് അദ്ദേഹം തുടർന്നു:
“എന്റെ മോൾക്കിനി കുർബാന സ്വീകരിക്കാൻ പറ്റുമോ?
യൂദാസിനെപ്പോലെ അവളും
ഈശോയെ ഒറ്റുകൊടുത്തില്ലേ…?”

കടുത്ത ആത്മഹത്യയുടെ വക്കിലായിരുന്ന അദ്ദേഹത്തെ എന്തൊക്കെയോ പറഞ്ഞ്
ആശ്വസിപ്പിച്ച് ഞാൻ പറഞ്ഞയച്ചു.

മിക്കവാറും മാതാപിതാക്കൾ തങ്ങളുടെ മക്കളെ കണ്ണടച്ച് വിശ്വസിക്കുന്നവരല്ലെ?
എന്റെ മകളും മകനും അരുതാത്തതൊന്നും ചെയ്യില്ലെന്ന് കരുതുന്നവരല്ലെ?
എന്നാൽ നമ്മുടെ ഈ വിശ്വാസത്തെ ഭേദിക്കാൻ കഴിവുള്ളവനാണ് ശത്രുവെന്ന സത്യം നമ്മൾ മറക്കരുത്.
തെറ്റായ സൗഹൃദം, മയക്കുമരുന്ന് എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലും സാത്താൻ പ്രവർത്തിക്കുന്നുണ്ടെന്ന് തിരിച്ചറിയണം.

ഇവിടെയാണ് ക്രിസ്തു പങ്കുവച്ച കളകളുടെ ഉപമ അർത്ഥവത്താകുന്നത്.
വേലക്കാര്‍ ചെന്ന്‌ വീട്ടുടമസ്‌ഥനോട് ചോദിക്കുന്നു:
“യജമാനനേ, നീ വയലില്‍,
നല്ല വിത്തല്ലേ വിതച്ചത്‌?
പിന്നെ കളകളുണ്ടായത്‌
എവിടെ നിന്ന്‌?”
(മത്തായി 13 : 27)

വളരെയധികം ജാഗ്രത പുലർത്തേണ്ട മറുപടിയാണ് യജമാനൻ
നല്കുന്നത്:
“ശത്രുവാണ് ഇത് ചെയ്തത് ….
ആളുകൾ ഉറക്കമായപ്പോൾ
ശത്രു വന്ന് കളകൾ വിതച്ച് കടന്നു കളഞ്ഞു” (Ref മത്താ 13:25, 28).

ആത്മീയ ജീവിതത്തിലും
വ്യക്തി ബന്ധങ്ങളിലും സൗഹൃദങ്ങളിലുമെല്ലാം
വളരെയധികം ജാഗ്രതയും ഉണർവും കാത്തു സൂക്ഷിക്കേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന യാഥാർത്ഥ്യം മറക്കരുത്.

ഫാദർ ജെൻസൺ ലാസലെറ്റ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group