ആത്മ വിമർശനത്തിലൂടെ നവീകരണം സാധ്യമാക്കണം : മാർ ജോർജ് ആലഞ്ചേരി

സഭാസംവിധാനങ്ങളും സംഘടനകളും മെത്രാന്മാരും വൈദികരും സന്യസ്തരും കുടുംബങ്ങളും ആത്മവിമർശനത്തോടെ സ്വയം നവീകരിക്കപ്പെടാൻ അതിയായി ആഗ്രഹിക്കുകയും പ്രാർത്ഥനയോടെ പ്രവൃത്യുന്മുഖരായി സഭയെ നവീകരിക്കുകയും വേണമെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.

മൂന്നു വർഷം നീണ്ടു നിൽക്കുന്ന കേരള സഭാ നവീകരണ കാലം പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലം പൊതുസമൂഹത്തിലെന്നതുപോലെ സഭാതലത്തിലും പ്രവർത്തനങ്ങളെ
മന്ദീഭവിപ്പിക്കാനിടയാക്കി. കോവിഡ് പ്രതിസന്ധി പൂർണ്ണമായും മാറിയിട്ടില്ലെങ്കിലും ജാഗ്രതയോടെ ഒരുമിച്ചു കൂടുന്നതിനും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും തടസ്സമില്ലാതായി തീർന്നിട്ടുള്ളതിനാൽ ഇടവകകളും സ്ഥാപനങ്ങളും സംഘടനകളും കൂടുതൽ തീക്ഷ്ണതയോടെ സുവിശേഷ പ്രഘോഷണ ദൗത്യം നിർവ്വഹിക്കാൻ പ്രവർത്തന പദ്ധതികൾ രൂപപ്പെടുത്തുകയും, തിരുത്തപ്പെടേണ്ട മേഖലകളെ പ്രത്യേകം കണ്ടെത്തി പരിഹരിച്ച് സുതാര്യവും നിർമ്മലവുമായ സഭാസമൂഹത്തെ കൂടുതൽ ശോഭയോടെ നിലനിർത്താൻ പരിശ്രമിക്കുകയും വേണമെന്നും മൂന്നു വർഷം നീണ്ടു നിൽക്കുന്ന സഭാനവീകരണകാലം സഭകൾ തമ്മിലും,
വൈദിക മേലധ്യക്ഷന്മാരും വൈദികരും, അത്മായ സഹോദരരും തമ്മിലുമുള്ള അകലം കുറക്കുന്നതിനും സൗഹൃദം ആഴപ്പെടുത്തുന്നതിനും അനുരഞ്ജനത്തിനും തുറവിയോടെയുള്ള പങ്കുവയ്ക്കലിനുമുള്ള അവസരമായി മാറണം. പൗലോസ് ശ്ലീഹ ഓർമ്മിപ്പിച്ചിട്ടുള്ളതുപോലെ ഒരു ശരീരത്തിലെ വിവിധ അവയവങ്ങൾ പോലെ നാമെല്ലാവരും പരസ്പരം ചേർന്നു നില്ക്കേണ്ടവരും സഭാശരീരത്തെ പൂർണ്ണതയുള്ളതാക്കി തീർക്കേണ്ടവരുമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മെത്രാന്മാരും സന്യസ്തസഭാ മേജർ സൂപ്പീരിയർമാരും കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരായ വൈദികരും ഒന്നുചേർന്ന് അർപ്പിച്ച പൊന്തിഫിക്കൽ ദിവ്യബലിയോടു കൂടിയാണ് സഭാനവീകരണകാലം 2022-2025 ഉദ്ഘാടനം ചെയ്യപ്പെട്ടത്. ദിവ്യബലിക്ക് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികനായിരുന്നു. ബിഷപ് വർഗ്ഗീസ് ചക്കാലയ്ക്കൽ വചനസന്ദേശം നൽകി. ബിഷപ്പ് ജോസഫ് മാർ തോമസ് കൃതജ്ഞത പ്രകാശിപ്പിച്ചു. വൈകിട്ട് ആറു മണിക്ക് കെസിബിസി സമ്മേളനം ആരംഭിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group