അന്താരാഷ്ട്ര നാടകവേദിയിൽ ക്രൈസ്തവ സന്യാസം അവഹേളിച്ച സംഭവം സാംസ്കാരിക തലസ്ഥാനത്തിന് അപമാനകരം : കെ.സി.ബി.സി. പ്രോലൈഫ് സമിതി

സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ അരങ്ങേറിയ 10 ദിവസം നീണ്ടുനിന്ന ഇറ്റ് ഫോക്ക് എന്ന അന്താരാഷ്ട്ര നാടകോത്സവം നമുക്ക് അഭിമാനത്തിന് അർഹത നൽകുന്നുണ്ടെങ്കിലും ചില കുബുദ്ധികളുടെ ആസൂത്രിത നീക്കം വഴി ക്രൈസ്തവ സന്യാസത്തെയും പൗരോഹിത്യത്തെയും ഇകഴ്ത്തിക്കാട്ടുന്ന പ്രവണത ഇത്തവണ വർദ്ധിച്ചതായി കാണുന്നത് ആശങ്കാജനകമാണെന്ന് കെ.സി.ബി.സി. പ്രോലൈഫ് സമിതി സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടൻ.

എല്ലാ വർഷങ്ങളിലും ഇത്തരം പ്രവണതകൾ നാടകങ്ങളിൽ കാണാറുണ്ടെങ്കിലും ഇത്തവണ അത് അതിർവരമ്പുകൾ ലംഘിച്ച് വഷളത്തരത്തിന്റെ ദിശയിലേക്ക് നീങ്ങിയതായി കാണുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് ഭരത്മുരളി വേദിയിൽ അരങ്ങേറിയ “കാക്കുകളി” എന്ന മലയാള നാടകം വളരെ അപഹാസ്യമായ രീതിയിൽ ക്രൈസ്തവ സന്യാസത്തെയും പൗരോഹിത്യത്തെയും കാണികൾക്ക് മുൻപിൽ അവതരിപ്പിച്ചത്..

മറ്റു നാടകങ്ങൾ കാണാത്ത നമ്മുടെ സാംസ്കാരിക വകുപ്പ് മന്ത്രി വാസവൻ പ്രസ്തുത നാടകത്തിനായി ആരംഭം മുതൽ അവസാനം വരെ സന്നിഹിതനായിരുന്നു എന്നത് വളരെ വേദനാജനകമായി തോന്നി. മാത്രമല്ല നാടകാന്ത്യത്തിൽ സംഘാടകരെ അഭിനന്ദിക്കുകയും നാടകത്തിലെ അവിശുദ്ധ കന്യാസ്ത്രീ വേഷം അണിഞ്ഞവരെ സമ്മാനം നൽകി അഭിനന്ദിക്കുകയും ചെയ്തു.

നാടകത്തിലെ ഒരു സീനിൽ കന്യാസ്ത്രീ മഠത്തിലെ സന്യാസിനികളുടെ അടിവസ്ത്രങ്ങൾ തോരണം കെട്ടി വേദിയിൽ പ്രദർശിപ്പിക്കുന്നു.മറ്റൊരു അവസരത്തിൽ ഒരു കന്യാസ്ത്രീ തന്റെ അടിവസ്ത്രം ഊരി കാണികളെ പ്രദർശിപ്പിക്കുന്നു. യാതൊരുവിധ ഉളുപ്പും കൂടാതെ സ്ത്രീകളടക്കമുള്ള കാണികൾ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു.

ഒരു അന്താരാഷ്ട്ര നാടകവേദിയുടെ ദുരന്തം എന്ന് വേണം അതിനെ വിശേഷിപ്പിക്കാൻ. ഇനിയും ഇത്തരത്തിലുള്ള നാടകങ്ങൾ പ്രദർശിപ്പിക്കുവാൻ അന്താരാഷ്ട്ര നാടകവേദികൾ ഉപയോഗിക്കുന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായേക്കും എന്നതിനാൽ അധികാരികളും സംഘാടകരും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കേണ്ടതാണെന്ന് പ്രോലൈഫ് സമിതി സെക്രട്ടറി ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group