ദൈവാലയം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് കെസിബിസി

കൊച്ചി : ഇന്നലെ ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ കത്തോലിക്കാ ദൈവാലയം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് കെസിബിസി.

ഘര്‍വാപ്പസി എന്ന പേരില്‍ അക്രമങ്ങള്‍ അഴിച്ചു വിടുന്നവരെയും അത്തരം ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെയും നിയമത്തിന് കീഴില്‍ കൊണ്ടുവരുവാനും എല്ലാ മതസ്ഥര്‍ക്കും ഒരുപോലെ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കാനും കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങള്‍ തയാറാകണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

ഛത്തീസ്ഗഡിലും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിയന്ത്രണാതീതമാവുകയാണ്. രാഷ്ട്രീയ താല്‍പ്പര്യങ്ങളോടെ സാധാരണ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കാനുള്ള സംഘടിത ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇത്തരം അക്രമസംഭവങ്ങള്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ദുരാരോപണം നിരന്തരം ഉയര്‍ത്തി ക്രൈസ്തവ വിരുദ്ധ വികാരം സൃഷ്ടിക്കാനും, മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ദുരുപയോഗിച്ചുകൊണ്ട് നിരപരാധികളെ കേസുകളില്‍ അകപ്പെടുത്താനും, മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വഴിയായി അവാസ്തവങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്.

ക്രിസ്തുമതം സ്വീകരിച്ചു എന്ന കാരണത്താല്‍ ഛത്തീസ്ഗഡിലെ നിരവധി ഗ്രാമങ്ങളില്‍ അനേകര്‍ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുകയും നാടുവിടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. ഇത്തരം ദുരാരോപണങ്ങളെ തുടര്‍ന്നുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും, നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ട് എന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതും, മതപരിവര്‍ത്തന നിരോധന നിയമം അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതും സംശയാസ്പദമാണെന്നും കെ‌സി‌ബി‌സി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങള്‍ ക്രിയാത്മകമായ നിലപാട് സ്വീകരിക്കണമെന്നും കെ‌സി‌ബി‌സി ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group