മാന്യമായി ജീവിക്കുക എന്നുള്ളത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണ്, അത് ആർക്കും നിഷേധിക്കപ്പെടരുത് എന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.മൂലമ്പിള്ളി പുനരധിവാസ പാക്കേജ് പൂർണ്ണമായി നടപ്പാക്കാത്ത വിഷയത്തിൽ വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി സംഘടിപ്പിച്ച കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 14 വർഷമായിട്ടും മൂലമ്പിള്ളി പാക്കേജ് പൂർണ്ണമായും നടപ്പിലാക്കാൻ ആവാത്തത് എന്തു കൊണ്ട് എന്ന വസ്തുതകൾ വിലയിരുത്തപ്പെടേണ്ടതുണ്ട്. വാസയോഗ്യമായ ഭൂമി, വാഗ്ദാനം ചെയ്ത തൊഴിൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ കുടിയിറക്കപ്പെട്ടവർക്ക് അവകാശമായി ലഭിക്കേണ്ടതാണ്. അതിനു വേണ്ടി മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്കും താൻ കത്തുകൾ നൽകിയ കാര്യം അദ്ദേഹം പരാമർശിച്ചു.
വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. ഷെറി ജെ തോമസ് പുനരധിവാസ പാക്കേജ് സംബന്ധിച്ച വിഷയമവതരിപ്പിച്ചു.
ഹൈബി ഈഡൻ എംപി, വികാർ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ഉമാ തോമസ് എംഎൽഎ, ജോസഫ് ജൂഡ്, റോയി പാളയത്തിൽ, അഡ്വ എൽസി, ആഷ്‌ലിൻ പോൾ, കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികളായ ഫ്രാൻസിസ് കുളത്തുങ്കൽ, വി പി വിൽസൺ,ആൻറണി സെലസ്റ്റിൻ പനക്കൽ, മേരി ഫ്രാൻസിസ്, പി എ ജസ്റ്റിൻ, എന്നിവർ പ്രസംഗിച്ചു.
പുനരധിവാസ പാക്കേജ് പൂർണ്ണമായും നടപ്പാക്കുന്നതിനുള്ള ഇടപെടലുകൾക്കായി പൂർണ്ണ പിന്തുണ ആർച്ച് ബിഷപ്പ് ഉറപ്പു നൽകിയത് പ്രകാരം രാഷ്ട്രീയകാര്യ സമിതി, പാക്കേജ് സംബന്ധിച്ച നിജസ്ഥിതി വിലയിരുത്തി തുടർ നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group