ഭരണകൂടത്തിന്റെ ക്രൈസ്തവ വിരുദ്ധ നിലപാടുകൾക്കെതിരെ മാനന്തവാടി രൂപത വൈദിക സമ്മേളനം പ്രമേയം പാസ്സാക്കി

സമൂഹത്തിൽ പ്രബലപ്പെടുന്ന ക്രൈസ്തവ വിരുദ്ധ നിലപാടുകൾക്കെതിരെയും, ഭരണകൂടത്തിന്റെ കർഷകവിരുദ്ധ സമീപനങ്ങൾക്കും എതിരെ മാനന്തവാടി രൂപത വൈദിക സമ്മേളനം പ്രമേയം പാസാക്കി.

നാനാ വിധത്തിലുള്ള വന്യമൃഗശല്യത്താലും കാർഷികവിളകളുടെ വിലക്കുറവിനാലും കഷ്ടപ്പെടുന്ന കർഷകജനതയെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരിഗണിക്കുന്നില്ലെന്നും അതേസമയം അവരെ ദ്രോഹിക്കുന്ന നിലപാടുകളും നിയമനിർമ്മാണങ്ങളും സ്വീകരിക്കുന്നതിൽ മടികാണിക്കുന്നില്ലെന്നും വൈദിക സമ്മേളനം നിരീക്ഷിച്ചു.

കർഷകപക്ഷത്ത് നിന്ന് സംസാരിച്ച തലശ്ശേരി അതിരൂപതാ അദ്ധ്യക്ഷനെതിരെ യഥാർത്ഥ വസ്തുതകൾ തമസ്കരിച്ചു കൊണ്ടുപോലും വിവിധ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും സ്വീകരിച്ച നിലപാട് തികച്ചും അപഹാസ്യമാണ്. പിതാവ് പ്രസംഗത്തിലുയർത്തിപ്പിടിച്ച കർഷകജനതയുടെ ആവശ്യങ്ങളെ പാടേ അവഗണിക്കുകയും അതിന്റെ രാഷ്ട്രീയമാനത്തെ മാത്രം ചർച്ച ചെയ്യുകയും ചെയ്ത നിലപാട് തിരുത്തപ്പെടേണ്ടതാണ്.

കക്കുകളി എന്ന നാടകം ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിച്ചു കൊണ്ടുള്ളതും തീർത്തും അവഹേളനപരവുമായിരുന്നു. സാംസ്കാരിക കേരളത്തിന് തന്നെ അപമാനകരമായ ഇത്തരം പ്രോഗ്രാമുകളെ നിയമപരമായിത്തന്നെ ഭരണകൂടം കൈകാര്യം ചെയ്യേണ്ടതുണ്ട്. മതേതരസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്യുന്ന നിലപാടുകളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻവാങ്ങണമെന്നും വൈദികസമ്മേളനം ഏകകണ്ഠേന ആവശ്യപ്പെട്ടു. ബിഷപ്പ് ജോസ് പൊരുന്നേടം, ബിഷപ്പ് അലക്സ് താരാമംഗലം, മോൺ. പോൾ മുണ്ടോളിക്കൽ, മോൺ. തോമസ് മണക്കുന്നേൽ എന്നിവരും മാനന്തവാടി രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദികരും സമ്മേളനത്തിൽ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group