മാനന്തവാടി രൂപതാ അസംബ്ലി സമാപിച്ചു

മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്നുവന്നിരുന്ന മാനന്തവാടി രൂപതാ അസംബ്ലി സമാപിച്ചു.

“സഭാശാക്തീകരണം,സാമുദായികാവബോധം” എന്ന പൊതുവിഷയത്തിൽ ഊന്നിനിന്നു കൊണ്ട് ഇരുപത്തിയൊന്നോളം പ്രവർത്തനമേഖലകളാണ് അസംബ്ലി ചർച്ച ചെയ്തത്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ഭവനമില്ലായ്മ, ലഹരി എന്നിങ്ങനെ ജനങ്ങളുടെ അനുദിന ജീവിതത്തിലെ പ്രതിസന്ധികൾ യോഗം ചർച്ച ചെയ്യുകയും പരിഹാരമാകേണ്ട കർമ്മ പദ്ധതികൾക്ക് രൂപം നല്കുകയും ചെയ്യ്‌തു.

സമാപന സമ്മേളനത്തിൽ മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം സന്നിഹിതനായിരുന്നു. ശ്രീ. സെബാസ്റ്റ്യൻ പാലംപറമ്പിൽ അസംബ്ലിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു.

രൂപതായോഗം ചർച്ച ചെയ്ത് തയ്യാറാക്കിയ പദ്ധതികളും പ്രവർത്തന പദ്ധതിയും അടങ്ങുന്ന റിപ്പോർട്ട് രൂപതാ ചാൻസലർ റവ. ഫാ. അനൂപ് കാളിയാനിയിൽ രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടത്തിന് കൈമാറി.

സമാപന സമ്മേളനത്തിൽ ക്രൈസ്തവ സമുദായത്തെ കാലികമായി ബാധിക്കുന്ന വിഷയങ്ങളിലേക്ക് ബിഷപ് ജോസ് പൊരുന്നേടം വിരൽചൂണ്ടി. ജനന നിരക്ക് കുറയുന്നതും കടബാദ്ധ്യത കൊണ്ട് ജനങ്ങൾ വലയുന്നതും യുവജനങ്ങളുടെ വിവാഹപ്രായം വർദ്ധിക്കുന്നതും വിവാഹം കഴിക്കാൻ പറ്റാത്ത പുരുഷന്മാരുടെ എണ്ണം വർദ്ധിക്കുന്നതും ധാരാളം യുവജനങ്ങൾ തൊഴിലില്ലായ്മയുടെ ദുരിതങ്ങൾ അനുഭവിക്കുന്നതും അതേസമയം അവർക്കിടയിലെ അമിതമായ ലഹരി ഉപയോഗവും ഭയപ്പെടുത്തുന്ന രീതിയിൽ കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന
വിള്ളലുകളും നമ്മെ അസ്വസ്ഥരാക്കുന്നുവെന്ന് ബിഷപ് ജോസ് പൊരുന്നേടം സമാപന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

രണ്ട് സംസ്ഥാനങ്ങളിലും നാലു ജില്ലകളിലുമായി കഴിയുന്ന ദൈവജനം എന്ന നിലയിൽ മാനന്തവാടി രൂപതാംഗങ്ങൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരും കാട്ടുമൃഗങ്ങളുമായി നടത്തുന്ന യുദ്ധങ്ങളും ബഫർസോൺ, പരിസ്ഥിതിലോല മേഖല എന്നിവയുമായി ബന്ധപ്പെട്ട് ജനങ്ങളനുഭവിക്കുന്ന പ്രതിസന്ധികളും ഗൗരവമുള്ളവയാണെന്നും ബിഷപ് പറഞ്ഞു. സുവർണ്ണജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന രൂപതക്ക് ഈ വിഷയങ്ങളെ ഫലപ്രദമായി അഭിമുഖീകരിച്ചുകൊണ്ട് മുന്നോട്ടു പോകാൻ കഴിയുമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group