ചക്രവര്‍ത്തിയായിരുന്ന തിയോഡോസിയൂസ് ഒന്നാമന്റെ രക്തബന്ധത്തില്‍പ്പെട്ടയാളായിരുന്നു വിശുദ്ധയുടെ പിതാവായിരുന്ന ആന്റിഗോണസ് . വിശുദ്ധയുടെ മാതാവായിരുന്ന ഏവൂപ്രാക്സിയായ നന്മ ചെയ്യുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരിന്നു. വിശുദ്ധയുടെ പിതാവുമായിട്ടുള്ള ബന്ധം മൂലവും, അവള്‍ തന്റെ തന്റെ മാതാപിതാക്കളുടെ ഏക മകളുമാണെന്ന കാര്യം കണക്കിലെടുത്ത് കൊണ്ട് ചക്രവര്‍ത്തി വിശുദ്ധയോട് പ്രത്യേക വാത്സല്ല്യം പുലര്‍ത്തിയിരുന്നു. അതിനാല്‍ ചക്രവര്‍ത്തി, അവള്‍ക്ക് അഞ്ചുവയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ധനികനായ ഒരു സെനറ്ററിനെ അവളുടെ ഭാവി ഭര്‍ത്താവായി കണ്ടെത്തുകയും ചെയ്തു. വിശുദ്ധയുടെ ജനനത്തിനു ശേഷം അവളുടെ ഭക്തരായ മാതാപിതാക്കള്‍ ശാശ്വതമായ ബ്രഹ്മചര്യം പാലിക്കുവാന്‍ പരസ്പരധാരണയോടെ പ്രതിജ്ഞ ചെയ്തു. അവര്‍ പ്രാര്‍ത്ഥനയിലും, ദാനധര്‍മ്മങ്ങളിലും, അനുതാപത്തിലും മുഴുകി സഹോദരീ-സഹോദരന്‍മാരേ പോലെ ജീവിക്കുവാന്‍ ആരംഭിച്ചു.
ഒരു വര്‍ഷത്തിനകം തന്നെ വിശുദ്ധയുടെ പിതാവായ ആന്റിഗോണസ് മരിച്ചു, വിധവയായ വിശുദ്ധയുടെ അമ്മ തന്റെ മകളേയും കൂട്ടികൊണ്ട് ഈജിപ്തിലുള്ള തങ്ങളുടെ വലിയ തോട്ടത്തിലേക്ക് താമസം മാറി. വിവാഹാഭ്യര്‍ത്ഥകരില്‍ നിന്നും, കൂട്ടുകാരുടെ ബുദ്ധിമുട്ടിപ്പിക്കലില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയായിരുന്നു ഇത്. തബേന്‍സിയില്‍ അവരുടെ ഭവനത്തിന് അടുത്തായി ഏതാണ്ട് കഠിനമായ സന്യാസ ജിവിതം നയിക്കുന്ന 130-ഓളം വരുന്ന സന്യാസിനികള്‍ താമസിച്ചിരിന്ന ഒരാശ്രമം ഉണ്ടായിരുന്നു. അവര്‍ പതിവായി കഠിനമായ ഉപവാസമനുഷ്ടിക്കുകയും, ചണനാരുകള്‍ കൊണ്ട് സ്വയം തുന്നിയ പരുക്കന്‍ വസ്ത്രങ്ങള്‍ ധരിക്കുകയും, യാതൊരു മുടക്കവും കൂടാതെ നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
രോഗം വരുമ്പോള്‍ ഗൗരവമായ ഘട്ടത്തില്‍ ഒഴികെ വൈദ്യന്‍മാരുടെ സഹായം തേടുന്നതിനു പകരം അവര്‍ തങ്ങളുടെ വേദനകള്‍ സഹിക്കുകയും, ദൈവത്തിനു നന്ദിപറഞ്ഞു കൊണ്ട് ദൈവത്തിന്റെ കാരുണ്യത്തിനായി തങ്ങളെ സമര്‍പ്പിക്കുകയാണ് ചെയ്തിരിന്നത്. ആരോഗ്യത്തെകുറിച്ചുള്ള സങ്കീര്‍ണ്ണവും അമിതവുമായ ശ്രദ്ധ അമിതമായ ആത്മപ്രീതിക്കിടവരുത്തുകയും ചെയ്യുമെന്നു അവര്‍ വിശ്വസിച്ചിരിന്നു.
ഈ ദൈവീക കന്യകമാരുടെ മാതൃക വിശുദ്ധയുടെ ഭക്തയായ അമ്മയെ വളരെയേറെ സ്വാധീനിക്കുകയും, അത് അവരുടെ ഭക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. തന്മൂലം വിശ്വാസപ്രവര്‍ത്തികളിലും, കാരുണ്യപ്രവര്‍ത്തികള്‍ക്കുമായി അവര്‍ കൂടുതല്‍ സമയം കണ്ടെത്തി. വിശുദ്ധയുടെ മാതാവ് ഈ സന്യാസിനിമാരെ സന്ദര്‍ശിക്കുക പതിവായി. മാത്രമല്ല മരിച്ചുപോയ തന്റെ ഭര്‍ത്താവിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന നിബന്ധനമേല്‍ തന്റെ സ്വത്തുക്കള്‍ മുഴുവന്‍ സ്വീകരിക്കുവാന്‍ സന്യസ്ഥരെ പ്രേരിപ്പിച്ചു. എന്നാല്‍ ആശ്രമാധിപയാകട്ടെ “സ്വര്‍ഗ്ഗം വിലക്ക് വാങ്ങുന്നതിന് വേണ്ടി ഞങ്ങള്‍ ഈ ലോകത്തിന്റെ എല്ലാ സുഖങ്ങളും ഉപേക്ഷിച്ചവരാണ്. ഞങ്ങള്‍ ദരിദ്രകളാണ്, ഇതുപോലെ തന്നെ തുടരുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു” എന്ന് പറഞ്ഞുകൊണ്ട് വിശുദ്ധയുടെ അമ്മ വാഗ്ദാനം ചെയ്ത തോട്ടം സ്വീകരിക്കുവാന്‍ വിസമ്മതിച്ചു. എന്നിരുന്നാലും അള്‍ത്താരയിലെ വിളക്കിന് ആവശ്യമായ എണ്ണയും, സുഗന്ധദ്രവ്യങ്ങളും പതിവായി സ്വീകരിക്കാമെന്ന് അവര്‍ സമ്മതിച്ചു.
വിശുദ്ധക്ക് ഏഴ് വയസ്സായപ്പോള്‍ അവള്‍ തന്റെ അമ്മയോട് ആ ആശ്രമത്തില്‍ ചേര്‍ന്ന് ദൈവത്തെ സേവിക്കുവാനുള്ള അനുവാദം ചോദിച്ചു. വളരെ സന്തോഷപൂര്‍വ്വം വിശുദ്ധയുടെ അമ്മ വിശുദ്ധയെ ആശ്രമാധിപയുടെ പക്കല്‍ ഏല്‍പ്പിച്ചു. സന്തോഷപൂര്‍വ്വം ഏവൂഫ്രാസിയായേ സ്വീകരിച്ചുകൊണ്ട് ആ മഠത്തിന്റെ അധിപ അവള്‍ക്ക് യേശുവിന്റെ ഒരു രൂപം കൊടുത്തു. വിശുദ്ധ അതില്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു, “ഞാന്‍ എന്നെ തന്നെ യേശുവിനായി അഭിഷേകം ചെയ്തിരിക്കുന്നതായി പ്രതിജ്ഞയെടുക്കുന്നു” തുടര്‍ന്ന്‍ വിശുദ്ധയുടെ അമ്മ, രക്ഷകനായ യേശുവിന്റെ രൂപത്തിന്‍ കീഴെ അവളെ നിറുത്തുകയും അവളുടെ കൈകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി പിടിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു “കര്‍ത്താവായ യേശുവേ, ഈ കുട്ടിയെ നിന്റെ പ്രത്യേക സംരക്ഷണയിലേക്ക് സ്വീകരിക്കണമേ. അവള്‍ നിന്നെ തേടുകയും നിന്നെ മാത്രം സ്നേഹിക്കുകയും, സ്വയം നിനക്കായി സമര്‍പ്പിക്കുകയും ചെയ്യുന്നു” അതിനു ശേഷം തന്റെ പ്രിയപ്പെട്ട മകളുടെ നേര്‍ക്ക് തിരിഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു. “പര്‍വ്വതങ്ങള്‍ക്ക് അടിസ്ഥാനമിട്ട ദൈവം അവനിലുള്ള ഭയം വഴി നിന്നെ എപ്പോഴും ശക്തിപ്പെടുത്തട്ടെ.” തന്റെ മകളെ ആ ആശ്രമാധിപയുടെ കൈകളില്‍ ഏല്‍പ്പിച്ചതിനുശേഷം തേങ്ങി കരഞ്ഞുകൊണ്ട് അവര്‍ ആ ആശ്രമം വിട്ടു.
ആദ്യം അവിടത്തെ സന്യാസിനിമാര്‍ വിചാരിച്ചിരുന്നത് അവിടത്തെ ആശ്രമജീവിതത്തിന്റെ കാഠിന്യത്താല്‍ ആ ബാലിക തന്റെ തീരുമാനം മാറ്റുമെന്നായിരുന്നു, എന്നാല്‍ അവിടത്തെ സഹനങ്ങള്‍ വിശുദ്ധയേ തെല്ലും ദുഃഖിപിച്ചില്ല. താന്‍ ലോകസുഖങ്ങള്‍ ഉപേക്ഷിച്ചത് മൂലം തന്റെ ജീവിതത്തിലെ ചില സന്തോഷങ്ങള്‍ നഷ്ടപ്പെടുത്തിയെന്നു തീര്‍ച്ചയായും അവള്‍ക്ക് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ടാകാം. പക്ഷേ അവളുടെ ഏറ്റവും വലിയ സന്തോഷം മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ദൈവത്തെ സ്നേഹിക്കുന്നതിലായിരുന്നു.
ഇതിനിടെ വിശുദ്ധയുടെ മാതാവായ ഏവൂപ്രാക്സിയാ അസുഖം പിടിപ്പെട്ട് മരണകിടക്കയില്‍ കിടക്കുമ്പോള്‍ അവര്‍ തന്റെ മകള്‍ക്ക് തന്റെ അവസാന നിര്‍ദ്ദേശങ്ങള്‍ നല്‍കി, “ദൈവത്തെ ഭയക്കുക, തന്റെ സഹോദരിമാരെ സ്നേഹിക്കുകയും അവരോടു എളിമയോട് കൂടി പെരുമാറുകയും ചെയ്യുക, നീ എന്തായിരുന്നുവെന്നത് ഒരിക്കലും ചിന്തിക്കരുത്, നിന്റെ രാജകീയകുലത്തിലുള്ള ജനനത്തെക്കുറിച്ച് ആലോചിക്കുകയോ സ്വയം പറയുകയോ ചെയ്യരുത്, ഈ ഭൂമിയില്‍ വിനയത്തോടും, ലാളിത്യത്തോടും കൂടി ജീവിക്കുക. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് സമ്പന്നയായി ജീവിക്കുവാന്‍ കഴിയും.” ഇപ്രകാരം പറഞ്ഞതിന് ശേഷം ആ നല്ല അമ്മ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group