മാർച്ച്‌ 26: ഉട്രെക്റ്റിലെ വിശുദ്ധ ലുഡ്ജര്‍

നെതര്‍ലന്‍ഡിലെ ഫ്രീസിയായിലുള്ള, സൂയിലെനിലാണ് വിശുദ്ധ ലുഡ്ജര്‍ ജനിച്ചത്. അതീവ ദൈവഭക്തിയും ബുദ്ധികൂര്‍മ്മതയും ഊര്‍ജ്ജസ്വലതയും മൂലം വിശുദ്ധനുമായി ബന്ധപ്പെട്ടവരെല്ലാം അദ്ദേഹത്തെ ഇഷ്ടപ്പെടുവാന്‍ കാരണമായി. തന്റെ 14-മത്തെ വയസ്സില്‍ അദ്ദേഹം ഉട്രെക്റ്റിലെ വിശുദ്ധ ഗ്രിഗറിയേ കാണുവാനിടയായി. അദ്ദേഹമാണ് വിശുദ്ധന് സന്യാസവസ്ത്രം നല്‍കിയത്. 24-മത്തെ വയസ്സില്‍ ഒരു പുരോഹിതാര്‍ത്ഥിയും, 34-മത്തെ വയസ്സില്‍ വിശുദ്ധ ലുഡ്ജര്‍ പുരോഹിതപട്ടം സ്വീകരിക്കുകയും ചെയ്തു.

ലുഡ്ജറിനെ ആദ്യമായി പഠിപ്പിച്ചത് വിശുദ്ധ ഗ്രിഗറിയാണ് (വിശുദ്ധ ഗ്രിഗറിയുടെ ജീവ സംഗ്രഹം വിശുദ്ധ വിശുദ്ധ ലുഡ്ജറാണ്‌ രചിച്ചിട്ടുള്ളത്‌). 767-ല്‍ ധന്യനായ യോര്‍ക്കിലെ അല്‍ക്കൂയിന്റെ ശിഷ്യനാകുവാന്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെ വിശുദ്ധന്‍ നാല് വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചു, അക്കാലത്ത് വിശുദ്ധന്റെ സ്വന്തം രാജ്യക്കാരനായിരുന്ന ഒരാള്‍ ഒരു ഇംഗ്ലീഷ് വ്യാപാരിയെ കൊലപ്പെടുത്തുകയും, ഈ പ്രവര്‍ത്തി തന്റെ രാജ്യത്തിനു നേരെ തദ്ദേശവാസികളുടെ വെറുപ്പിനു കാരണമാകുകയും അത് ഒരു വര്‍ഗീയ ലഹളയായി മാറുകയും ചെയ്തതിനാല്‍ വിശുദ്ധന്‍ അവിടം വിട്ടു.

പിന്നീട് ഡെന്‍വെന്ററില്‍ വിശുദ്ധ ലെബൂയിന്‍ തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കുവാനായി 775-ല്‍ വിശുദ്ധന്‍ ഡെന്‍വെന്ററിലേക്കയക്കപ്പെട്ടു. 777-ല്‍ വിശുദ്ധ ഗ്രിഗറിയുടെ പിന്‍ഗാമിയായിരുന്ന വിശുദ്ധ അല്‍ബെറിക്ക്, ലുഡ്ജറിനെ ഒരു പുരോഹിതനാകുവാന്‍ നിര്‍ബന്ധിക്കുകയും, ഇതിനു ശേഷം വിശുദ്ധ ലുഡ്ജര്‍, വിശുദ്ധ ബോനിഫസ് മരണമടഞ്ഞ സ്ഥലമായ ഡോക്കുമില്‍ തങ്ങികൊണ്ട് ഫ്രീസ്ലാണ്ടേഴ്സ് മുഴുവന്‍ സുവിശേഷം പ്രചരിപ്പിച്ചു. ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിശുദ്ധന്‍ നിരവധി ദേവാലയങ്ങള്‍ പണികഴിപ്പിച്ചു (ഡോക്കുമിലെ പ്രസിദ്ധമായ ദേവാലയവും ഇതില്‍ ഉള്‍പ്പെടുന്നു). അവിടെയുണ്ടായിരിന്ന നിരവധി വിഗ്രഹങ്ങള്‍ അദ്ദേഹം നശിപ്പിക്കുകയും, അനേകം വിജാതീയരെ മാനസാന്തരപ്പെടുത്തി ക്രിസ്തുവിലേക്ക് അടുപ്പിക്കുകയും ചെയ്തു. എന്നാല്‍ 784-ല്‍ സാക്സണ്‍ നേതാവായ വിഡ്കുണ്ട് അവിടം ആക്രമിക്കുകയും, നിരവധി ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ തകര്‍ക്കുകയും, മുഴുവന്‍ സുവിശേഷകരേയും ആട്ടിപ്പായിക്കുകയും ചെയ്തു.

വിശുദ്ധ ലുഡ്ജര്‍ ഈ അവസരം മുതലെടുത്ത്‌ റോമിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. പ്രസിദ്ധമായ ബെനഡിക്ടന്‍ ആശ്രമമായ മോണ്ടെ കാസ്സിനോയില്‍ ഏതാണ്ട് രണ്ടു വര്‍ഷത്തോളം താമസിച്ചു. പില്‍ക്കാലത്ത് വിശുദ്ധന്‍ വെര്‍ഡെനില്‍ സ്ഥാപിച്ച ആശ്രമത്തിന്റെ ഭാവി പദ്ധതികള്‍ ഇവിടെ വെച്ചാണ് തീരുമാനിച്ചുറപ്പിക്കുന്നത്. ഒരു പക്ഷേ വിശുദ്ധന്‍ ചാര്‍ളിമേയിനുമായി ചക്രവര്‍ത്തിയുമായി കൂടികാഴ്ചയും നടത്തിയിരിക്കാം. 786-ല്‍ വെസ്റ്റ്ഫാലിയായില്‍ തിരിച്ചെത്തിയപ്പോള്‍, ചക്രവര്‍ത്തി അഞ്ച് പ്രവിശ്യകളുടെ ആത്മീയ കാര്യങ്ങള്‍ നോക്കിനടത്തുന്നതിനുള്ള ചുമതല വിശുദ്ധനെ ഏല്‍പ്പിച്ചു.

അതിനേ തുടര്‍ന്ന് മിമിജെര്‍നേഫോര്‍ഡ് എന്ന സ്ഥലത്ത് വിശുദ്ധന്‍ തന്റെ വാസമാരംഭിച്ചു. ഇവിടെ അദ്ദേഹം ആശ്രമം സ്ഥാപിച്ചതിനാല്‍ ഈ സ്ഥലം മിന്‍സ്റ്റര്‍ എന്ന പേരിലാണ് പില്‍ക്കാലത്ത് അറിയപ്പെട്ടിരുന്നത്. മെറ്റ്സിലെ വിശുദ്ധ ക്രോടെഗാങ്ങിന്റെ ആശ്രമനിയമങ്ങളായിരുന്നു അവിടത്തെ ആശ്രമത്തില്‍ പിന്തുടര്‍ന്നിരുന്നത്. തന്റെ മാന്യതമൂലം വിശുദ്ധ ലുഡ്ജറിന്, ചാര്‍ളിമേയിന്‍ തന്റെ മുഴുവന്‍ സൈന്യവുമുപയോഗിച്ചു നേടിയവരേക്കാള്‍ കൂടുതല്‍ സാക്സണ്‍മാരെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിഞ്ഞു. അധികം താമസിയാതെ അദ്ദേഹം ട്രിയറിലെ മെത്രാനായി നിയമിതനായി, പിന്നീട് 804-ല്‍ അദ്ദേഹം മിന്‍സ്റ്ററിലെ ആദ്യത്തെ മെത്രാനായി അഭിഷിക്തനായി.

ഹെലിഗോളണ്ടിലും, വെസ്റ്റ്ഫാലിയയിലും അദ്ദേഹം സുവിശേഷ പ്രഘോഷണം നടത്തി. ദേവാലയങ്ങളുടെ ആഡംബര അലങ്കാരങ്ങള്‍ക്കായി നിരവധി ദാനപ്രവര്‍ത്തികള്‍ ചെയ്യുന്നതിനാല്‍ അദ്ദേഹം ചാര്‍ളിമേയിന്‍ ചക്രവര്‍ത്തിയേ കുറ്റപ്പെടുത്തുകയും, ഇതിന്റെ വിശദീകരണത്തിനായി വിശുദ്ധന്റെ ഭക്തിപരമായ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു തീരുന്നത് വരെ ചക്രവര്‍ത്തിക്ക് പുറത്തു കാത്തു നില്‍ക്കേണ്ടതായി വന്നുവെങ്കിലും, ചക്രവര്‍ത്തിക്ക് വിശുദ്ധനോടുള്ള പ്രീതിക്ക് കുറവൊന്നും വന്നില്ല.

കഠിനമായ രോഗപീഡകള്‍ നിമിത്തം വളരെയേറെ വേദനകള്‍ സഹിക്കേണ്ടതായി വന്നുവെങ്കിലും, തന്റെ ജീവിതത്തിന്റെ അവസാനം നിമിഷം വരെ വിശുദ്ധന്‍ സുവിശേഷം പ്രഘോഷിച്ചു. 809-ല്‍ ജെര്‍മ്മനിയിലെ വെസ്റ്റ്ഫാലിയായിലുള്ള ബില്ലര്‍ബെക്കില്‍ ഒരു സുവിശേഷ പ്രഘോഷണ യാത്രയില്‍ വെച്ചാണ് വിശുദ്ധ ലുഡ്ജര്‍ മരണപ്പെട്ടത്. വിശുദ്ധന്‍റെ ഭൗതീകശരീരം, വെര്‍ഡെനില്‍ അദ്ദേഹം തന്നെ സ്ഥാപിച്ച ബെനഡിക്ടന്‍ ആശ്രമത്തിലാണ് അടക്കം ചെയ്തത്. വിശുദ്ധന്റെ തിരുശേഷിപ്പുകളുടെ ഭൂരിഭാഗവും ഇപ്പോഴും അവിടെ സൂക്ഷിച്ചിരിക്കുന്നു. ഒമ്പതാം നൂറ്റാണ്ട് മുതല്‍ക്കേതന്നെ സഭാഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ തിരുനാള്‍ രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group