ബസിലിക്ക തുറക്കാൻ എല്ലാവരും സഹകരിക്കണം : മാർ ആൻഡ്രൂസ് താഴത്ത്

എറണാകുളം കത്തീഡ്രൽ ബസിലിക്ക അടച്ചു പൂട്ടിയത് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആണെന്നുള്ള പ്രചാരണം തികച്ചും തെറ്റാണെന്ന് മാർ ആൻഡ്രൂസ് താഴത്ത്.

ബസിലിക്ക വികാരിയമായുള്ള മുൻ ധാരണ പ്രകാരം 2022 നവംബർ 27ന് പരിശുദ്ധ കുർബാന അർപ്പിക്കാൻ അപ്പസ്റ്റോലിക്ക് അഡ്മിനിസ്ട്രേറർ ചെന്നപ്പോൾ, 46 വാഹനങ്ങളിൽ വന്നിരുന്നവരും മറ്റും ഗേറ്റ് പൂട്ടി തടഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് പോലീസ് ബസിലിക്ക അടച്ചെങ്കിലും അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ അപേക്ഷപ്രകാരം ബന്ധപ്പെട്ട സിവിൽ അധികാരികൾ ബസിലിക്ക തുറക്കാൻ അനുവദിച്ചു. എന്നാൽ ബസിലിക്ക തുറന്ന ഉടനെ സഭാധികാരികളുടെ തീരുമാനത്തിന് വിരുദ്ധമായി നിയമാനുസൃതം അല്ലാത്ത കുർബാനകൾ ബസിലിക്കയിൽ തുടർച്ചയായി അർപ്പിക്കുകയും ചില വിശ്വാസികൾ അൾത്താരയിൽ കയറി അത് തടസ്സപ്പെടുത്തുകയും ചെയ്തു. തുടർന്നുണ്ടായ ബഹളത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും പോലീസ് ഇടപെട്ട് ജനങ്ങളെ ബസിലിക്കയിൽ നിന്ന് പുറത്താക്കിയത്. പിന്നീട് ബസിലിക്ക അടച്ചിടുവാൻ കാരണമായത് ബസിലിക്ക വികാരിയുടെയും ബസിലിക്ക അഡ്മിനിസ്ട്രേറ്ററുടെയും നേതൃത്വത്തിൽ പോലീസിന്റെ സാന്നിധ്യത്തിൽ ഉണ്ടായ ധാരണ പ്രകാരമാണ്. ബസിലിക്ക അടച്ചിടാൻ ഉണ്ടായ ഈ തീരുമാനം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ അറിയുന്നത് പിന്നീടാണ്. അതിനാൽ ബസിലിക്ക അടച്ചിടാൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആണ് കാരണക്കാരൻ എന്ന് പറയുന്നത് തികച്ചും തെറ്റാണ്.

സിനഡ് തീരുമാനത്തിന്റെയും പരിശുദ്ധ സിംഹാസനത്തിൽ നിന്നുള്ള കൽപ്പനകളുടെയും മാർപാപ്പ എഴുതിയ രണ്ട് കത്തുകളുടെയും അഡ്മിനിസ്ട്രേറ്റർക്ക് നൽകിയ നിയമന കൽപ്പനയുടെയും അടിസ്ഥാനത്തിൽ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന അർപ്പണരീതി മാത്രമേ ബസിലിക്കയിൽ അനുവദനീയമായിട്ടുള്ളൂ. മറിച്ച് പൂർണ്ണ ജനാഭിമുഖ കുർബാന ചൊല്ലുകയാണെങ്കിൽ അത് സഭാ നിയമങ്ങൾക്ക് വിരുദ്ധവും, മാർപാപ്പ തലവനായുള്ള കത്തോലിക്കാ സഭയിലെ കൂട്ടായ്മയ്ക്ക് എതിരായുള്ള പ്രവർത്തനവും ആകും. അതിനാൽ, ഏകീകൃത കുർബാന അർപ്പണ രീതി മാത്രമേ ബസലിക്കയിൽ അനുവദിച്ചിട്ടുള്ളൂ.

ഈ സാഹചര്യത്തിൽ 2023 ഏപ്രിൽ മാസത്തിൽ ബസിലിക്ക കുടുംബ അംഗങ്ങൾക്ക് എഴുതിയതുപോലെ ബസിലിക്ക തുറന്ന് സഭ അനുശാസിക്കുന്ന രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കുവാൻ സഹകരിക്കണമെന്ന് ബന്ധപ്പെട്ട എല്ലാവരോടും ആഹ്വാനം ചെയ്യുന്നതായും സഭാ കൂട്ടായ്മയെ നശിപ്പിക്കുന്ന തെറ്റായ പ്രചാരണങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ വിശ്വാസികളോടും വിനീതമായി അപേക്ഷിക്കുന്നുവെന്നും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് പ്രസ്താവനയിലൂടെ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group