ബഫർ സോൺ അല്ല ജീവിക്കാനാവശ്യമായ സേഫ് സോൺ ആണ് ആവശ്യം: സീറോമലബാർ സിനഡ്

കാക്കനാട്: ബഫർ സോൺ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ 2023 ജനുവരി 11ലെ പരാമർശം കർഷകർക്ക് ആശാവഹമാണെന്ന് സീറോമലബാർ സിനഡ് വിലയിരുത്തി. മുഴുവൻ ജനവാസകേന്ദ്രങ്ങളെയും കൃഷിഭൂമിയെയും തോട്ടങ്ങളെയും ബഫർ സോൺ പരിധിയിൽ നിന്നും ഒഴിവാക്കാനുള്ള സത്വര നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങൾക്കുചുറ്റും ജീവിക്കുന്ന ജനങ്ങൾ അപ്രഖ്യാപിത കുടിയിറക്കിന്റെ വക്കിലാണെന്ന് സിനഡ് നിരീക്ഷിച്ചു.

മലബാർ പ്രദേശത്തെ വയനാട്, മലബാർ, ആറളം എന്നീ വന്യജീവി സങ്കേതങ്ങളുടെ സമീപം ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾ ഇപ്പോൾ സർക്കാർ വിശദമാക്കുന്ന രീതിയിൽ ബഫർ സോൺ അന്തിമമായി തീരുമാനിക്കപ്പെട്ടാൽ വഴിയാധാരമാകും. സൈലൻ്റ് വാലി, ചൂലന്നൂർ, പീച്ചി-വാഴാനി, ചിമ്മിനി, പറമ്പിക്കുളം സങ്കേതങ്ങളുടെ ബഫർ സോണിൽ പാലക്കാട് ജില്ലയിലെ 24 വില്ലേജുകൾ ഉൾപെടുന്നു. എല്ലാ സങ്കേതങ്ങളുടെയും ബഫർ സോൺ ഒന്നിൽ കൂടുതൽ കിലോമീറ്റർ ഉള്ളതും, കൃഷിഭൂമിയും, ജനവാസ കേന്ദ്രങ്ങളും ഉൾക്കൊള്ളുന്നതുമാണ്. വനപ്രദേശമല്ലാത്ത ചൂലന്നൂരിൽ ബഫർ സോൺ പൂർണ്ണമായും ജനവാസമേഖലയിലാണ്. നിലവിലുള്ള സങ്കേതങ്ങൾക്ക് പുറമേ അട്ടപ്പാടിയിൽ പുതുതായി വനംവകുപ്പ് ശുപാർശ ചെയ്‌തിരിക്കുന്ന ഭവാനി വന്യജീവി സങ്കേതം അട്ടപ്പാടിയെ കൂടുതൽ ദോഷകരമായി ബാധിക്കും. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ പുതിയ നീക്കം കർഷകരോടുള്ള വെല്ലുവിളിയായി മാത്രമേ മനസ്സിലാക്കാനാകൂ എന്ന് സിനഡ് വിലയിരുത്തി.

തട്ടേക്കാട് പക്ഷിസങ്കേതം ജനവാസ മേഖലയിലേക്ക് വ്യാപിച്ചുകിടക്കുന്നു എന്നുള്ളത് ഈ പ്രദേശത്തെ വലിയ ആശങ്കയാണ്. പക്ഷിസങ്കേതത്തിന്റെ നിലവിലെ അതിർത്തിക്കുള്ളിൽ 9 ചതുരശ്ര കിലോമീറ്ററിലായി കുട്ടമ്പുഴ പഞ്ചായത്തിലെ 14,16,17 വാർഡുകളും ആ വാർഡുകളിലെ 12000ത്തോളം ആളുകളും ഉൾപ്പെടുന്നു. ഈ ജനവാസമേഖല പക്ഷിസങ്കേതത്തിന്റെ നോട്ടിഫിക്കേഷൻ സമയത്ത് തെറ്റായി ഉൾപ്പെട്ടുപോയതാണ്. ഇക്കാര്യം കേരളാ വൈൽഡ് ലൈഫ് അഡ്വൈസറി കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുള്ള ഔദ്യോഗിക രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശത്തിന് പകരമായി നേര്യമംഗലം വനത്തിന്റെ ഭാഗമായ 10.17 ചതുരശ്ര കിലോമീറ്റർ ഇതിനോട് കൂട്ടിച്ചേർക്കാനും ധാരണയായിട്ടുള്ളതാണ്. എന്നാൽ ഇവയൊന്നും നടപ്പിലാക്കാനുള്ള ആത്മാർത്ഥമായ ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നത് ദുഃഖകരമാണ്. തട്ടേക്കാട് പക്ഷി സങ്കേതത്തെ സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇതുവരെ ഇറങ്ങിയിട്ടില്ല. കരട് വിജ്ഞാപനത്തിനുശേഷം നടക്കേണ്ട യാതൊരുവിധ നടപടിക്രമങ്ങളും കഴിഞ്ഞ നാല് പതിറ്റാണ്ടുകളായിട്ടും നടന്നിട്ടില്ല. ഇത് ഈ പ്രദേശത്ത് അതീവഗൗരവതരമായ സാമ്പത്തീക – സാംസ്കാരിക – രാഷ്ട്രീയ സങ്കീർണ്ണതകൾക്ക് കാരണമാകുന്നു എന്ന് സിനഡ് ചൂണ്ടിക്കാട്ടി.

സാങ്കേതിക പിഴവുകൾകൊണ്ട്‌ പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങൾ (എരുമേലി പഞ്ചായത്ത് 11, 12 വാർഡുകൾ) പെരുവന്താനം പഞ്ചായത്തിലെ 8-ാം വാർഡിൽ പെട്ട (മൂഴിക്കൽ, കുറ്റിക്കയം, തടിത്തോട്) പ്രദേശം; കോരുത്തോട്‌, പീരുമേട്, വണ്ടിപ്പെരിയാർ, കുമിളി, ഏലപ്പാറ, ഉപ്പുതറ, കാഞ്ചിയാർ, സീതത്തോട്, ചിറ്റാർ മുതലായ 11 പഞ്ചായത്തുകളിലെ വനാതിർത്തിക്കുള്ളിൽ പെട്ടുപോയ ആയിരക്കണക്കിന്‌ കുടുംബങ്ങളെയും പതിനായിരക്കണക്കിന്‌ ജനങ്ങളെയും വനത്തിന്റെ അതിർത്തി പുനർനിർണയിച്ച്‌ രാജ്യത്തെ മറ്റു പൗരന്മാരെപ്പോലെ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് സർക്കാരിനോട് സിനഡ് ആവശ്യപ്പെട്ടു.

72% വനമേലാപ്പുള്ളതും 4 ദേശീയോദ്യാനങ്ങളും 4 സംരക്ഷിത വനമേഖലകളുമുള്ള ജില്ലയാണ് ഇടുക്കി. ഈ ജില്ലയിലെ മറയൂർ, കാന്തല്ലൂർ, വട്ടവട, മൂന്നാർ, മാങ്കുളം, ശാന്തൻപാറ, ചിന്നക്കനാൽ, വാഴത്തോപ്പ്, കഞ്ഞിക്കുഴി, മരിയാപുരം, കാമാക്ഷി, കാഞ്ചിയാർ, അറക്കുളം, ഉപ്പുതറ, അയ്യപ്പൻകോവിൽ, കുമളി എന്നീ പഞ്ചായത്തുകളെ ബഫർ സോൺ വിഷയം പൂർണമായോ ഭാഗികമായോ ബാധിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ആര്യങ്കാവ്, അമ്പൂരി പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളും റോഡുകളും പൊതുസ്ഥാപനങ്ങളും ബഫർ സോണിൽ ഉൾപ്പെട്ടിരിക്കുന്നു എന്നത് ആശങ്കാജനകമാണ്. ജനകീയ പ്രക്ഷോഭങ്ങളോടൊപ്പം പൊതുജനസഹകരണത്തോടെ വിവരശേഖരണം നടത്തിയെങ്കിലും സർക്കാരിന്റെ മാറിമറിയുന്ന നിർദ്ദേശങ്ങൾ മൂലം ഇപ്പോഴും ജനങ്ങൾ അസ്വസ്ഥരാണ്.

കൃഷിസ്ഥലങ്ങളും, ജനവാസ കേന്ദ്രങ്ങളും പൂർണ്ണമായും ഒഴിവാക്കി വനാതിർത്തിക്കുള്ളിൽ ബഫർ സോൺ നിലനിർത്തണമെന്ന് സിനഡ് സർക്കാരിനോട് ആവശ്യപ്പെടുന്നു. പുതുതായി നിർദ്ദേശിച്ചിരിക്കുന്ന ഭവാനി വന്യജീവിസങ്കേത ശുപാർശ അടിയന്തരമായി പിൻവലിക്കണം. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ആത്മാർത്ഥമായ രീതിയിൽ ഇക്കാര്യത്തിൽ ഇടപെടുകയും സുപ്രീംകോടതി നൽകിയിരിക്കുന്ന എല്ലാ സാധ്യതകളും കർഷകർക്കനുകൂലമായി പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന് സിനഡ് നിർദ്ദേശിച്ചു. കേരളത്തിലെ ഭൂരിപക്ഷം വന്യജീവി സങ്കേതങ്ങളുടെയും കോർ സോണിന്റെ അതിർത്തി ജനവാസകേന്ദ്രങ്ങളുമായി പങ്കിടുന്ന വിധത്തിൽ തെറ്റായി നിശ്ചയിക്കപ്പെട്ടുപോയിട്ടുണ്ടെന്നും, വന്യജീവി സങ്കേതങ്ങളുടെ അതിർത്തി നിർണയത്തിലെ ഈ തെറ്റ് തിരുത്തുവാൻ സമയം അനുവദിക്കണമെന്നും കോടതിയിൽ ആവശ്യപ്പെടണം. ജനവാസകേന്ദ്രങ്ങളും കൃഷിഭൂമികളും വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ ആയി പ്രഖ്യാപിക്കാൻ സാധിക്കുകയില്ല എന്നും രേഖകളുടെ പിൻബലത്തോടെ കോടതിമുൻപാകെ സമർത്ഥിക്കാൻ സർക്കാരിനു കഴിയണം. അടിയന്തിരമായി നിലവിലുള്ള വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പുനർനിർണയിച്ച റിപ്പോർട്ട് കേന്ദ്ര വന്യജീവി ബോർഡിന്റെ ശുപാർശയോടും സെൻട്രൽ എംപവെർഡ് കമ്മിറ്റി (CEC) യുടെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെയും സുപ്രീംകോടതിയിൽ സമർപ്പിക്കാൻ ആവശ്യമായ സമയം അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടണം.

കർഷകരെ മറന്നുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ഒരിക്കലും പ്രായോഗികമല്ല. അതിനാൽ, കർഷകരെ കൂടി വിശ്വാസത്തിൽ എടുത്ത് ആരോഗ്യകരമായ പരിസ്ഥിതി സംസ്കാരം രൂപപ്പെടുത്തുവാൻ നമുക്ക് കഴിയണമെന്നും സിനഡ് ആവശ്യപ്പെട്ടു.

ഫാ. ആന്റണി വടക്കേകര വി. സി.
പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group