ഭൂമിയിടപാടിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല : സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

സീറോ മലബാർ സഭ ഭൂമിയിടപാട് കേസില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കാനൻ നിയമപ്രകാരവും അതിരൂപതാ ചട്ടപ്രകാരം കൂടിയാലോചനകൾ നടത്തിയുമാണ് ഭൂമി ഇടപാട് നടത്തിയതെന്നു വ്യക്തമാക്കി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തത്. ഇടപാടിനെ സംബന്ധിച്ച് പാപ്പച്ചൻ എന്ന വ്യക്തി നൽകിയ പരാതിയിൽ എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ കണ്ടത്തലുകൾ ഉൾപ്പെടുത്തിയാണ് സംസ്ഥാനം സത്യവാങ്മൂലം ഫയൽ ചെയ്തത്.

സഭയുടെ ഭൂമി വാങ്ങിയവരെല്ലാം അതിരൂപതയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്. വായ്പാ തിരിച്ചടവിനായി സഭ വിറ്റ ഭൂമിക്ക് സെന്റിന് ശരാശരി 9 ലക്ഷം രൂപയാണ് പ്രതീക്ഷിച്ചത്. 36 പേരാണ് ഭൂമി വാങ്ങിയത്. ഇവരിൽ നിന്ന് ലഭിച്ചത് സെന്റിന് 2.43 ലക്ഷം മുതൽ 10.75 ലക്ഷം രൂപ വരെയാണ്. ഇവർ എറണാകുളം അങ്കമാലി അതിരൂപതയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്തത്. അതുകൊണ്ടുതന്നെ പണം ഇടപാടിലും നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കത്തോലിക്കാ പള്ളികൾക്ക് ബാധകമായ കാനൻ നിയമ പ്രകാരവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങൾ പ്രകാരമുള്ള കൂടിയാലോചനകൾ നടത്തിയിരുന്നു. ഫൈനാൻസ് കൗൺസിൽ ഉൾപ്പടെ സഭയുടെ മൂന്ന് ഭരണസമിതികളും ചർച്ച ചെയ്തിരുന്നു. ഇത് സംബന്ധിച്ച് നടന് ചർച്ചകളുടെയും കൂടിയാലോചനകളുടെയും മിനുട്ട്സ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group