November 01: സകല വിശുദ്ധരുടെയും തിരുനാൾ

തിരുസഭ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന അനേകം വിശുദ്ധര്‍ ഉണ്ട്. അവരുടെ തിരുനാള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഏതെങ്കിലും ദിവസം ആചരിക്കുന്നുണ്ടാവും. എന്നാല്‍ പ്രാര്‍ത്ഥന കൊണ്ടും ജീവിതവിശുദ്ധി കൊണ്ടും സഭയെ സേവിച്ച അനേകര്‍ വേറെയും സ്വര്‍ഗത്തിലുണ്ടല്ലോ. ഇവരുടെ ഓര്‍മ്മ പ്രത്യേകമാംവിധം സഭ ആചരിക്കുന്ന ദിനമാണിത്. സ്വര്‍ഗത്തിനും ദൈവത്തിനും മാത്രം അറിയാവുന്ന ഈ വിശുദ്ധാത്മാക്കളുടെ കൂട്ടത്തില്‍ നമ്മുടെ സഹോദരങ്ങളും ബന്ധുജനങ്ങളുമൊക്കെ ഉള്‍പ്പെടുന്നുണ്ട്. ഇവരുടെ മാദ്ധ്യസ്ഥ്യം നമ്മെ സഹായിക്കുന്നുമുണ്ട്.

സകല വിശുദ്ധരുടെയും ഈ തിരുന്നാള്‍ നമുക്ക്‌ പ്രചോദനം നല്‍കുന്നതാണ്. ഈ സ്വര്‍ഗ്ഗീയ വിശുദ്ധരില്‍ പലരും ഒരുപക്ഷെ നമ്മെപോലെ ഈ ഭൂമിയില്‍ ജീവിച്ചു മരിച്ചവരായിരിക്കാം. നമ്മളെ പോലെ ജ്ഞാനസ്നാനം സ്വീകരിച്ചവര്‍. വിശ്വാസത്തിന്റെ ബലം സിദ്ധിച്ചവര്‍. യേശുവിന്റെ പ്രബോധനങ്ങള്‍ മുറുകെ പിടിച്ച്‌ നമുക്ക്‌ മുന്നേ സഞ്ചരിച്ചവര്‍. പൗരസ്ത്യ ദേശങ്ങളില്‍ ഈ തിരുന്നാള്‍ വളരെ പ്രാധ്യാനത്തോടെ ആഘോഷിക്കുന്നു. എട്ടാം നൂറ്റാണ്ടിലാണ് പാശ്ചാത്യദേശങ്ങളില്‍ ഈ തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയത്.

റോമന്‍ രക്തസാക്ഷിപട്ടികയില്‍ ഈ ദിനത്തിന്റെ പ്രശസ്തി ഗ്രിഗറി നാലാമനുള്ളതാണ്. അദ്ദേഹം മുഴുവന്‍ ക്രിസ്ത്യന്‍ ലോകത്തോടും ഈ തിരുന്നാള്‍ ആഘോഷിക്കുവാന്‍ പറഞ്ഞു. അദ്ദേഹത്തിന് ശേഷം വന്ന ഗ്രിഗറി മൂന്നാമനും ഇത് തുടര്‍ന്നു. റോമിലാകട്ടെ മെയ്‌ 13ന് സെന്‍റ് മേരീസ്, രക്തസാക്ഷികളുടെ പള്ളിയില്‍ വാര്‍ഷിക ഓര്‍മ്മ പുതുക്കല്‍ നടത്തി പോന്നു. വിജാതീയര്‍ സകല ദൈവങ്ങള്‍ക്കുമായി സമര്‍പ്പിച്ചിട്ടുള്ള അഗ്രിപ്പായുടെ ക്ഷേത്രമായ പഴയ പാന്തിയോന്‍ ആണ് ഈ പള്ളി. പിന്നീട് ഇവിടെക്ക് ബോണിഫസ് നാലാമന്‍ ഗ്രിഗറി ഏഴാമന്റെ കല്ലറയില്‍ നിന്നും പല ഭൗതികാവശിഷ്ടങ്ങളും ഇവിടേക്ക്‌ മാറ്റുകയും നവംബര്‍ 1നു ഈ ദിവസം ആഘോഷിക്കുവാനും തുടങ്ങി.