പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; പരിഗണനയ്ക്കുവരുന്നത് 23 സ്വകാര്യബില്ലുകൾ

ന്യൂ ഡല്‍ഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങും. ഞായറാഴ്ചചേർന്ന സർവകക്ഷി യോഗത്തില്‍ പ്രതിപക്ഷ പാർട്ടികളുടെ സഹകരണം അഭ്യർഥിച്ച്‌ കേന്ദ്രസർക്കാർ.

സഹകരിക്കുന്നതിന് തടസ്സമില്ലെന്നും സുപ്രധാന ജനകീയ വിഷയങ്ങള്‍ ഉന്നയിക്കാൻ അനുവദിക്കണമെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടു.

ഡെപ്യൂട്ടിസ്പീക്കർസ്ഥാനം ഒഴിച്ചിടരുതെന്നും ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷാംഗത്തെ ഡെപ്യൂട്ടി സ്പീക്കറായി നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് സർക്കാർ മറുപടി നല്‍കിയില്ല. ചട്ടങ്ങളനുസരിച്ച്‌ സഭ നടത്തുമെന്നായിരുന്നു പാർലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവിന്റെ മറുപടി.

സഭയുടെ അന്തസ്സ് സംരക്ഷിക്കേണ്ടത് കൂട്ടുത്തരവാദിത്വമാണെന്നും ഇടയ്ക്കിടെയുള്ള തടസ്സപ്പെടുത്തല്‍ ഒഴിവാക്കേണ്ടതാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഉത്തർപ്രദേശിലെ കാവടിയാത്രാവഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന നിർദേശം തീർഥാടനവേളകളില്‍ കലാപം ഉണ്ടാക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി. നിർദേശം പിൻവലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ജോണ്‍ ബ്രിട്ടാസ്, പി.സന്തോഷ് കുമാർ, ഇ.ടി. മുഹമ്മദ് ബഷീർ, ജോസ് കെ.മാണി തുടങ്ങിയ എം.പി.മാർ ആവശ്യപ്പെട്ടു. ആന്ധ്രയ്ക്കും ഒഡിഷയ്ക്കും ബിഹാറിനും പ്രത്യേക പദവി വേണമെന്ന്് അവിടെനിന്നുള്ള എം.പി.മാർ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിലെ ജനവിധി സർക്കാർ ഉള്‍ക്കൊള്ളണമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. ആവശ്യപ്പെട്ടു. ഹിന്ദി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം ഗുണത്തേക്കാളേറെ ദോഷമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. കേരളത്തിന് 24,000 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നും ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ബി.എസ്.എല്‍. മൂന്ന് പദവി നല്‍കണമെന്നും പി. സന്തോഷ് കുമാർ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷനേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും യോഗത്തിനെത്തിയില്ല. കിരണ്‍ റിജിജു വിളിച്ച യോഗത്തില്‍ രാജ്യസഭാ നേതാവ് ജെ.പി. നഡ്ഡയും ലോക്സഭയിലെയും രാജ്യസഭയിലെയും കോണ്‍ഗ്രസിന്റെ ഉപനേതാക്കളായ ഗൗരവ് ഗൊഗോയി, പ്രമോദ് തിവാരി, ചീഫ് വിപ്പുമാരായ കൊടിക്കുന്നില്‍ സുരേഷ്, ജയറാം രമേഷ് തുടങ്ങിയവരും പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m