ജനക്ഷേമമോ മൃഗക്ഷേമമോ സര്‍ക്കാരുകളുടെ ലക്ഷ്യം? ഗവൺമെന്റിനെതിരെ രൂക്ഷ വിമർശനവുമായി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

ഇടുക്കി : ജനക്ഷേമമാണോ മൃഗക്ഷേമമാണോ സര്‍ക്കാരുകൾ ലക്ഷ്യം വയ്ക്കുന്നതെന്ന് സംശയിക്കേണ്ടി വരുന്ന തലത്തിലേക്ക് പ്രശ്നങ്ങൾ എത്തിയിരിക്കുന്നു എന്ന് ഇടുക്കി രൂപതാ അധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍.

ബഫര്‍ സോണ്‍ നിര്‍മ്മാണ നിരോധനം,വന്യമൃഗശല്യം, തുടങ്ങിയവക്ക് പരിഹാരമാവശ്യപ്പെട്ട് ഇടുക്കി വാഴവരയില്‍ നടന്ന സമരസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ നെല്ലിക്കുന്നേല്‍.

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സമീപകാല താത്പര്യങ്ങള്‍ കണ്ടിട്ട് സര്‍ക്കാരുകളുടെ ലക്ഷ്യം ജനക്ഷേമമാണോ മൃഗക്ഷേമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മാര്‍ ജോൺ നെല്ലിക്കുന്നേല്‍ പറഞ്ഞു. വന്യമൃഗശല്യം കാരണം കൃഷി ചെയ്തു ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഫര്‍ സോണ്‍ വനത്തിനുള്ളില്‍ ഒതുക്കി നിര്‍ത്തണമെന്നും വികസിത രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് കൊടുക്കുന്ന സംരക്ഷണം ഇവിടുത്തെ സര്‍ക്കാരുകള്‍ മാതൃകയാക്കണമെന്നും മാര്‍ ജോൺ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു.

1964ലെ ജീവിത സാഹചര്യമല്ല 2023ലെന്ന തിരിച്ചറിവ് ഭരണാധികാരികള്‍ക്ക് ഉണ്ടാകണം.കാലാനുസൃതമായി നിയമങ്ങളെ ഭേദഗതി ചെയ്യുവാനും പുതിയ നിയമങ്ങള്‍ സൃഷ്ടിക്കുവാനും ഭരണകൂടങ്ങള്‍ കാണിക്കുന്ന ഉദാസീനത ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് ഇടയാക്കുമെന്നും ഇത് മാപ്പര്‍ഹിക്കാത്ത കുറ്റമായി കാലഘട്ടം രേഖപ്പെടുത്തുമെന്നും മാര്‍ നെല്ലിക്കുന്നേല്‍ സൂചിപ്പിച്ചു. ഷാജി പുരയിടം അധ്യക്ഷത വഹിച്ച യോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group