തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാൻ അഭ്യര്‍ത്ഥിച്ച് മാർപാപ്പ

കഴിഞ്ഞ ദിവസം കാമറൂണിൽ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികര്‍ ഉള്‍പ്പെടെയുള്ള കത്തോലിക്ക വിശ്വാസികളെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ.

അഞ്ച് വൈദികരും ഒരു കത്തോലിക്ക സന്യാസിനിയും ഉൾപ്പെടെ മാംഫെ രൂപതയിൽ തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായുള്ള കാമറൂണിലെ ബിഷപ്പുമാരുടെ അഭ്യർത്ഥനയിൽ താനും പങ്കുചേരുന്നതായി ഇന്നലെ സെപ്തംബർ 25-ന് പാപ്പ പറഞ്ഞു. 2017 മുതൽ ആഭ്യന്തര യുദ്ധം തുടരുന്ന കാമറൂണിന് കർത്താവ് സമാധാനം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും തെക്കൻ ഇറ്റാലിയൻ നഗരമായ മറ്റെരയിൽ നടന്ന ദിവ്യബലിയുടെ അവസാനത്തിൽ നടത്തിയ പ്രസംഗത്തിൽ പാപ്പ പറഞ്ഞു.

സെപ്തംബർ 16-ന് രാത്രിയാണ് കാമറൂണിലെ ആംഗ്ലോഫോണ്‍ മേഖലയിലെ എൻചാങ് ഗ്രാമത്തിലെ സെന്റ് മേരീസ് കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കി തോക്കുധാരികൾ ഇവരെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോയ ക്രൈസ്തവരെ ഉടൻ മോചിപ്പിക്കണമെന്ന് കാമറൂണിലെ കത്തോലിക്കാ ബിഷപ്പുമാർ പ്രസ്താവനയിലൂടെ നേരത്തെ ആവശ്യപ്പെട്ടിരിന്നു. മോചനത്തിനായി അക്രമികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുവെങ്കിലും സഭാനേതൃത്വം ഇത് പൂര്‍ണ്ണമായി തള്ളികളഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടു പോകല്‍ പതിവ് സംഭവമാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് മോചനദ്രവ്യം നല്‍കാനുള്ള തീരുമാനം സഭാ നേതൃത്വം ഉപേക്ഷിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group