രണ്ടു വിശുദ്ധർക്കൊപ്പം സേവനം ചെയ്ത സഹോദരിമാരായ സിസ്റ്റേഴ്സ് സുവർണ്ണ ജൂബിലി നിറവിൽ

രണ്ടു വിശുദ്ധർക്കൊപ്പം സേവനം ചെയ്ത സഹോദരിമാരായ സിസ്റ്റേഴ്സ് സുവർണ്ണ ജൂബിലി നിറവിൽ. തിരുസഭയെ നയിച്ച വി ജോൺ മാർപാപ്പയോടൊപ്പവും അഗതികളുടെ അമ്മയായ വിശുദ്ധ മദർ തെരേസയോടൊപ്പവും ശുശ്രൂഷ ചെയ്ത തിരുമേനി സ്വദേശികളായ സിസ്റ്റർ ലിസി മണ്ഡപത്തിൽ എംസി (76), സിസ്റ്റർ മേരി സന്ധ്യ എംസി (72) എന്നിവരാണ് സുവർണ്ണ ജൂബിലി ആഘോഷിക്കുന്നത്. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹാംഗങ്ങളാണ് ഇരുവരും.

തിരുമേനിയിലെ മണ്ഡപത്തിൽ ജോസഫ് ഏലിയാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമത്തേയും നാലാമത്തെയും മക്കളാണ് യഥാക്രമം സിസ്റ്റർ ലിസിയും സിസ്റ്റർ മേരിയും.

1972-ലാണ് ഇരുവരും സഭാവസ്ത്രം സ്വീകരിക്കുന്നത്. കൽക്കട്ടയിലെ മദർ ഹൗസിലായിരുന്നു ചടങ്ങ്. മദർ തെരേസയുടെ മിഷ്ണറീസ് ഓഫ് ചാരിറ്റി സഭയിൽ ചേർന്ന കേരളത്തിൽ നിന്നുള്ള ആദ്യ ബാച്ചിലെ മലയാളികളായിരുന്നു ഇവർ. മദറിന്റെ കൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യുകയും സേവന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ്, ജർമനി, ഇറ്റലി, റോം, സൗത്ത് ആഫ്രിക്ക, വെനിസ്വേല, സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിൽ സഞ്ചരിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്തു. അന്ത്യദിനങ്ങളിൽ മദറിനെ പരിചരിക്കാനും ഈ സഹോദരിമാർക്ക് ഭാഗ്യം ലഭിച്ചു. മരണാനന്തര ചടങ്ങുകളിലും ഇവർ സജീവസാന്നിധ്യമായിരുന്നു. റോമിലെ ഇവരുടെ സേവന കാലഘട്ടത്തിലാണ് വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ദൈവനിയോഗങ്ങൾ ക്കൊപ്പം സാന്നിധ്യമാകാൻ ഇവർക്കു കഴിഞ്ഞത്.

കൽക്കട്ടയിലെ തെരുവോരങ്ങളിൽ അനാഥരായവരേയും രോഗികളേയും പ്രത്യേകിച്ച് കുഷ്ഠ രോഗികളെ പരിചരിക്കുന്നതിന് ഇവർ പ്രത്യേകം താത്പര്യമെടുത്തു. മുംബൈ, ആന്ധ്ര പ്രദേശ്, ഒറീസ, കൽക്കട്ട, തുടങ്ങിയ സ്ഥലങ്ങളിലാണ് സിസ്റ്റർ ലിസി എംസി കൂടുതലും സേവനം ചെയ്തിരുന്നത്. ഇരുവർക്കും കുഷ്ഠരോഗികളെ ശുശ്രൂഷിച്ചതിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. പത്തു വർഷം കൂടുമ്പോൾ മാത്രമേ ഇവർക്ക് നാട്ടിൽ വരാൻ അനുവാദമുള്ളൂ. സന്യസ്ത ജീവിതത്തിന്റെ സുവർണ്ണ ജൂബിലി വർഷത്തിൽ സ്വന്തം നാട്ടിലെത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷത്തിലാണ് ഇരുവരും.

തിരുമേനി സെന്റ് ആന്റണീസ് ദേവാലയത്തിൽ കഴിഞ്ഞ ദിവസം വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇരുവർക്കുമായി പ്രത്യേകം പ്രാർത്ഥനകളും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ആന്റണി തെക്കേമുറിയിൽ ഇരുവരേയും പൊന്നാടയണിയിച്ച് ആദരിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ദേവസ്യാ വട്ടപ്പാറ, സൺഡേ സ്കൂൾ മുഖ്യാധ്യാപകൻ പ്രിൻസ് ചെമ്പരത്തിക്കൽ, ജോജോ പാറേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ ലിസി മണ്ഡപത്തിൽ എംസി, സിസ്റ്റർ മേരി സന്ധ്യ എംസി എന്നിവർ തങ്ങ ളുടെ ജീവിതാനുഭവങ്ങൾ സൺഡേ സ്കൂൾ വിദ്യാർഥികളുമായി പങ്കുവച്ചു.

ഇതുപോലെയുള്ള അനുമോദനങ്ങളൊന്നും ആഗ്രഹിച്ചിട്ടില്ലെന്നും ഇതിനൊന്നും തങ്ങൾക്ക് അർഹതയില്ലെന്നുമാണ് അവർ പറയുന്നത്. സേവനം ചെയ്യുകയെന്നതു മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും കുട്ടികളോട് സിസ്റ്റേഴ്സ് പറഞ്ഞു. ഇനി പത്തു വർഷങ്ങൾക്ക് ശേഷം മാത്രമേ ഇവർക്ക് നാട്ടിലേക്ക് വരാൻ കഴിയൂ. കുടുംബാംഗങ്ങളും ബന്ധുക്കളും ഉൾപ്പെടെ ധാരാളം പേർ പ്രാർഥനകൾക്കായും ആശംസകളർപ്പിക്കുന്നതിനും ദേവാലയത്തിലെത്തിയിരുന്നു. 21 ദിവസം നാട്ടിൽ ചെലവഴിച്ച് ഈ മാസം 12ന് ഇവർ കൽക്കട്ടയിലേക്ക് മടങ്ങിപ്പോകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group