ബഹു. ആന്റണി തറേക്കടവിലച്ചന്റെ പ്രഭാഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ തലശ്ശേരി അതിരൂപതയുടെ പ്രസ്താവന..

മണിക്കടവ് സെന്റ് തോമസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ബഹു. തറേക്കടവിൽ ആന്റണി അച്ചൻ നൽകിയ വചനസന്ദേശത്തെയും അതിനോടനുബന്ധിച്ചു നടന്ന ഉഭയകക്ഷി ചർച്ചകളെ കുറിച്ച് വിവാദങ്ങൾ സൃഷ്ടിക്കാനും അതിരൂപതയെ അധിക്ഷേപിക്കാനും ചില കോണുകളിൽ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ സംഭവങ്ങളുടെ സത്യാവസ്ഥ വസ്തുതാപരമായി അറിയിക്കാനും വിശ്വാസികളുടെ ഇടയിലെ ആശയക്കുഴപ്പത്തെ പരിഹരിക്കാനും അതിരൂപത ആഗ്രഹിക്കുന്നു.

ബഹു. ആന്റണി തറേക്കടവിലച്ചനെയോ അച്ഛൻ നടത്തിയ പ്രഭാഷണത്തിൽ സത്യവിശ്വാസത്തെയും ലൗജിഹാദിനെയും ഹലാൽ ഭക്ഷണത്തിലെ അപകടത്തെയും കുറിച്ചുള്ള പ്രസ്താവ നകളെയോ അതിരൂപത തള്ളിപ്പറയാൻ തയ്യാറല്ല. ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം അർത്ഥശകയ്ക്കിടയില്ലാത്തവിധം അതിരൂപത വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചുള്ള പ്രചാരണങ്ങൾ അവാസ്തവവും ഗൂഢലക്ഷ്യങ്ങളോടുകൂടിയുള്ളതുമാണ്.

2. മതസൗഹാർദ്ദത്തിനു ഹാനികരമായി വ്യാഖ്യാനിക്കപ്പെടാനും നിയമനടപടികൾക്കു വിധേയമാകാനും ഇടയുള്ള ചുരുക്കം ചില പ്രസ്താവനകൾ അച്ചന്റെ പ്രഭാഷണത്തിലുണ്ട് എന്നൽ പോലീസിന്റെയും നിയമവിദഗ്ദ്ധരുടെയും അഭിപ്രായം കൂടി മാനിച്ചാണ് അതിരൂപത ചർച്ചയ്ക്ക് തയ്യാറായത്. മതസൗഹാർദ്ദവും മനുഷ്യസാഹോദര്യവും തിരുസഭയുടെ മൂല്യങ്ങളാണ്. “ഏവരും സോദരർ’ എന്ന ഫ്രാൻസിസ് പാപ്പായുടെ ദർശനമാണ് അതിരൂപതയുടെയും മാർഗ്ഗദീപം സുവിശേഷത്തോടും സഭാദർശനങ്ങളോടുമുള്ള പ്രതിബദ്ധതയെ ഭീരുത്വവും കാലുപിടിത്തവു മായി വ്യാഖ്യാനിക്കുന്നവരെ അവഗണിക്കുന്നു. രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ച് സഭയ്ക്ക് പ്രവർത്തിക്കാനാവില്ല. പൊതുസമൂഹത്തിലെ നമ്മുടെ പ്രതികരണങ്ങൾക്ക് നൈയാമിക സാധുത (legal validity) ആവശ്യമാണെന്ന് സഭ എക്കാലവും കരുതുന്നുണ്ട്.

3. സമീപകാലത്ത് ക്രൈസ്തവ സമൂഹത്തിൽ രൂപംകൊണ്ട് ചില പ്രസ്ഥാനങ്ങൾ സമുദായ ബോധം വളർത്താനും ലൗജിഹാദ് പോലെയുള്ള പ്രതിസന്ധികളെ ധീരമായി നേരിടാനും സമുദായത്തെ ശക്തിപ്പെടുത്തുന്നുണ്ട് എന്നത് അഭിനന്ദനാർഹമാണ്. എന്നാൽ, അപക്വമായ പ്രസ്താവനകളും പ്രചാരണങ്ങളും വഴി സഭയിൽ ആന്തരിക ഭിന്നത ഉണ്ടെന്ന ധാരണ പരത്തുന്നത് അവിവേകമാണ്. അത് സഭയുടെ ശത്രുക്കൾക്ക് വിരുന്നൊരുക്കുന്ന നടപടിയാണ്. ഇത്തരം കെണികളിൽ വീഴാതിരിക്കാൻ സഭയുടെ മക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

4 ഈശോമിശിഹായെയും സഭയുടെ സത്യവിശ്വാസത്തെയും അവഹേളനപരമായി ചിത്രീകരിച്ച് സംസാരിക്കുന്ന ചില ഇസ്ലാമിക നേതാക്കളുടെ പ്രഭാഷണങ്ങളിലെ വർഗ്ഗീയ ലക്ഷ്യങ്ങൾക്കെ തിരേ ഉഭയകക്ഷി ചർച്ചയിൽ ശക്തമായ നിലപാടാണ് അതിരൂപത സ്വീകരിച്ചത്. അതിരൂപതയുടെ നിലപാട് അവർ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രഭാഷണങ്ങൾക്കെതിരേ നിയമനടപടികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇസ്ലാം നാമധാരികളായ ചില തീവ്രവാദികൾ നടത്തിയ മതസ്പർദ്ധ ഉളവാക്കുന്ന പ്രസ്താവനകളുടെ പേരിൽ ക്രിസ്ത്യൻ മുസ്ലീം സമുദയ സംഘർഷം രൂപപ്പെടാതിരിക്കാനുള്ള വിവേകവും പക്വതയും പ്രകടമാക്കുന്നത് ഭീരുത്വമല്ല, മറിച്ച് ഈ നാടിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാനുള്ള സഭയുടെ പ്രതിബദ്ധതയുടെ ഭാഗമാണ്. ക്രൈസ്തവ മതത്തിന്റെ പിറവിതോട്ടു നമ്മുടെ വിശ്വാസത്തെയും അതിന്റെ നാഥനെയും പലരും ആക്ഷേപിച്ചിട്ടുണ്ട്. അധിക്ഷേപങ്ങൾക്കു അനുഗ്രഹം കൊടുത്തിട്ടുള്ള പാരമ്പര്യമാണ് നമ്മുടേത്.ഇതര മതങ്ങളെ അനാദരിക്കുന്നത് ക്രൈസ്തവമല്ല, കത്തോലിക്കാ സഭയുടെ നിലപാടുമല്ല. ഈ നിലപാടാണ് പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുള്ളത്. എന്നാൽ ബഹു ആന്റണി അച്ചൻ ഉയർത്തിയ ധാർമികവും സാമൂഹികവുമായ വിഷയങ്ങൾ നമ്മുടെയും ആകുലതയാണ്. അതിനു അച്ഛന് പൂർണ പിന്തുണ അതിരൂപത നൽകുന്നുണ്ട്.

5.ബഹു. ആന്റണി തറേക്കടവിലച്ചനെ മറയാക്കി കലാപമോ രക്തസാക്ഷികളെയോ സൃഷ്ടിക്കാൻ താല്പര്യമുള്ളവരുടെ കെണിയിൽ വീഴാൻ അതിരൂപത തയ്യാറല്ല. ആരുടെയെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഒരു വൈദികനെ ജയിലിലടയ്ക്കാൻ അതിരൂപതയ്ക്ക് താല്പര്യമില്ല. ഈ വിഷയത്തിൽ എല്ലാ തീരുമാനങ്ങളും ബഹു. ആന്റണിയച്ചന്റെ അറിവോടെയാണ് അതിരൂപത എടുത്തിട്ടുള്ളത്. അച്ഛനെ സംരക്ഷിക്കാൻ അച്ഛനോടൊപ്പം ഈ അതിരൂപത ഉറച്ചു നിൽക്കും. അതിനായി നിയമസംരക്ഷണം ഉൾപ്പടെ അച്ഛന്റെ സുരക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങൾ അതിരൂപത ക്രമീകരിച്ചിട്ടുണ്ട്.

പ്രതിസന്ധികളുടെ ഈ കാലത്തു സത്യം മനസ്സിലാക്കി വ്യാജപ്രചരണങ്ങൾ ഒഴിവാക്കാൻ എല്ലാവരും സഹകരിക്കുമല്ലോ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group