അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് നാളെ തിരിതെളിയും

ഹംഗറി: 52-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് നാളെ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ തിരിതെളിയും.100ൽപ്പരം രാജ്യങ്ങളിൽനിന്നുളള ബിഷപ്പുമാരും വൈദികരും സമർപ്പിതരും അത്മായരും ഉൾപ്പെടെ ആയിരങ്ങൾ പങ്കുചേരുന്ന ആത്മീയ വിരുന്നിന്റെ സമാപനത്തിൽ ഫ്രാൻസിസ് പാപ്പ എത്തുന്നുവെന്നതാണ് ഇത്തവണത്തെ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സവിശേഷത.ഹീറോസ് സ്‌ക്വയറിൽ എസ്റ്റർഗോം- ബുഡാപെസ്റ്റ് ആർച്ച്ബിഷപ്പ് കർദിനാൾ പീറ്റർ എർഡോയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് സെപ്തംബർ 12വരെ നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് തുടക്കമാകുക.ജീവന്റെ ഉറവകൾ’ എന്ന ആപ്തവാക്യവുമായി സംഗമിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് ‘ഹംഗെക്‌സ്‌പോ’ എക്‌സിബിഷൻ ആൻഡ് ഫെയർ സെന്ററാണ് പ്രധാന വേദിയാകുന്നത്.

ആരാധക്രമ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘം മുൻ അധ്യക്ഷൻ കർദിനാൾ റോബർട്ട് സാറ, ഇറാഖിലെ ബാഗ്ദാദ് ആർച്ച്ബിഷപ്പും കൽദായ കത്തോലിക്കാ സഭാ പാത്രിയർക്കീസുമായ കർദിനാൾ ലൂയിസ് സാക്കോ, സിയൂൾ ആർച്ച്ബിഷപ്പ് കർദിനാൾ ആൻഡ്രൂ യോൺ സൂങ്, മ്യാൻമർ കർദിനാൾ ചാൾസ് ബോ, ഫിലിപ്പൈൻസ് ആർച്ച്ബിഷപ്പ് ഹൊസെ പൽമ എന്നിവർ വിവിധ ദിനങ്ങളിൽ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ, ലോക പ്രശസ്തരായ വൈദിക, സമർപ്പിത, അൽമായ വചനപ്രഘോഷകരും പ്രഭാഷകരായെത്തുന്നുണ്ട്.

ഹംഗേറിയൻ സംസ്‌കാരവും ഹംഗേറിയൻ സഭാചരിത്രവും ലോകജനതയ്ക്ക് പരിചയപ്പെടുത്തുന്ന പ്രോഗ്രാമുകളും കോൺഗ്രസിനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട് . സമാപനത്തിന്റെ തലേന്നായ സെപ്റ്റംബർ 11നാണ്, വിഖ്യാതമായ മെഴുകുതിരി പ്രദക്ഷിണം നടക്കുക. കൊസൂത്ത് സ്‌ക്വയറിൽ കർദിനാൾ പീറ്റർ എർഡോ അർപ്പിക്കുന്ന ദിവ്യബലിയെ തുടർന്നാകും പ്രദിക്ഷണം. സെപ്തംബർ 12ന് സമാപന ദിവ്യബലി അർപ്പിച്ചുകൊണ്ട് ദിവ്യകാരുണ്യ കോൺഗ്രസിനെ ഫ്രാൻസിസ് പാപ്പ അഭിസംബോധന ചെയ്യും.

21 വർഷത്തിനുശേഷം ആദ്യമായാണ് ഒരു പാപ്പ ദിവ്യകാരുണ്യ കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. ഹീറോസ് സ്വകയറിൽ അർപ്പിക്കുന്ന പേപ്പൽ ദിവ്യബലിയിൽ ഹംഗേറിയൻ ഓപെറയുടെ 120 അംഗ ഓർക്കസ്ട്രയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുത്ത 2,080 അംഗ ഗായകസംഘവും ഗാനശുശ്രൂഷകൾ നയിക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group