സെന്റ് ഫ്രാൻസിസ് സേവാധാം ഓർഫനേജിൽ അനധികൃത പരിശോധനയും അക്രമവുമായി സർക്കാർ ഉദ്യോഗസ്ഥർ

മധ്യപ്രദേശിലെ സാഗർ നഗരത്തിനടുത്ത് ഷാംപുര ഗ്രാമത്തിൽ പ്രവർത്തിക്കുന്ന സെന്റ് ഫ്രാൻസിസ് സേവാധാം ഓർഫനേജിൽ അനധികൃത പരിശോധനയും അക്രമവുമായി ഉദ്യോഗസ്ഥർ. ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനുംഗോയും സംസ്ഥാന ശിശുക്ഷേമവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉൾപ്പെടുന്ന സംഘമാണ് തെരച്ചിലിനെത്തിയത്.

സെർച്ച് വാറണ്ടോ മറ്റ് ഉത്തരവുകളോ ഇല്ലാതെ എത്തിയ സംഘം ഓഫീസ് മുറികൾ അലങ്കോലമാക്കുകയും ദേവാലയത്തിൽ കടന്നു കയറുകയും മദ്ബഹയിലെ ക്രമീകരണങ്ങൾ അലങ്കോലപ്പെടുത്തുന്നതു ചോദ്യം ചെയ്ത വൈദികരെ മർദ്ദിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തി എന്നാരോപിച്ച് കേസെടുക്കുകയും ചെയ്തു.

ഓർഫനേജിന്റെ ചുമതലക്കാരായ ഫാ. ജോഷി, ഫാ. നവിൻ എന്നിവരാണ് മര്‍ദ്ദനത്തിന് ഇരയായത്.

ഓർഫനേജിന്റെ രജിസ്ട്രേഷൻ കാലാവധി അവസാനിച്ചെന്നു ചൂണ്ടിക്കാട്ടി കെട്ടിച്ചമച്ച കേസുകളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയതെന്ന് ഓർഫനേജ് അധികൃതർ പറഞ്ഞു. അതേസമയം ഓർഫനേജിന്റെ രജിസ്ട്രേഷൻ പുതുക്കാനുള്ള അപേക്ഷ മൂന്നുവർഷമായി തീരുമാനമാകാതെ കിടക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിസംഗതയും അലംഭാവവുമാണ് രജിസ്ട്രേഷന്‍ നീളുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. 2022 ജനുവരിയിൽ കുട്ടികളെ നിർബന്ധിതമായി മാറ്റാൻ സർക്കാർ ഇടപെട്ടപ്പോൾ, ജബൽപൂരിലെ മധ്യപ്രദേശ് ഹൈക്കോടതിയിൽ സഭാവൃത്തങ്ങള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നു സ്റ്റേ ചെയ്തിരുന്നു.

ഹൈക്കോടതിയുടെ തൽസ്ഥിതി ഉത്തരവ് ഹാജരാക്കിയിട്ടും സർക്കാർ അധികാരികൾ മുഴുവൻ സ്ഥലവും അനധികൃതമായി പരിശോധിക്കുകയായിരിന്നു. സംഘം തങ്ങളുടെ ഓഫീസ് കമ്പ്യൂട്ടറുകൾ എടുത്തുകൊണ്ടു പോവുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് സഭാവൃത്തം ആരോപിച്ചു. അനാഥാലയത്തോട് ചേർന്നുള്ള കോൺവെന്റിലെ കന്യാസ്ത്രീകളുടെ മുറികളിലും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. പോലീസ് അറസ്റ്റ് ചെയ്ത വൈദികർക്ക് ഏഴു മണിക്കൂറിനു ശേഷമാണു ജാമ്യം ലഭിച്ചത്. കേന്ദ്രത്തില്‍ ബി‌ജെ‌പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ക്രൈസ്തവ സന്യാസ സമൂഹങ്ങള്‍ നടത്തിക്കൊണ്ടിരുന്ന നിരവധി അനാഥാലയങ്ങള്‍ക്ക് പൂട്ടുവീണിരുന്നു. ഇതിന്റെ ഭാഗമായി നടക്കുന്ന നിഗൂഢ അജണ്ടയുടെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group