സാവോപോള:ദരിദ്രർക്ക് വേണ്ടിയും തെരുവ് മക്കൾക്ക് വേണ്ടിയും ജീവിതം സമർപ്പിച്ച ഫാ. ജൂലിയോ ലാൻസെലോട്ടിക്ക് യുനസ്‌ക്കോയുടെ ആദരം.ബ്രസീലിയൻ നഗരമായ സാവോ പോളയിലെ തെരുവുകളിൽ അലയുന്നവർക്ക് വേണ്ടി ജീവിതം സമർപ്പിച്ച 72 കാരനായ പുരോഹിതനെ യുനസ്‌ക്കോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിൽവെച്ചാണ് ആദരം സമ്മാനിച്ചത്. തെരുവുമക്കൾക്ക് അന്നവും അഭയവും മാത്രമമല്ല, അജപാലന ശുശ്രൂഷ ലഭ്യമാക്കുന്നതിലും സാധാ തൽപ്പരനായിരുന്നു ഫാദർ ജൂലിയോ.അദ്ദേഹത്തിന്റെ ഇടപെടൽകൊണ്ടുമാത്രം വേശ്യാവൃത്തിയിൽനിന്നും മനുഷ്യക്കടത്തിൽനിന്നും രക്ഷിക്കപ്പെട്ട കുട്ടികളുടെ എണ്ണം കണക്കാക്കുക ശ്രമകരമായിരിക്കും. എച്ച്.ഐ.വി ബാധിതരായ കുട്ടികളെ സംരക്ഷിക്കാൻ 1991ൽ ‘കാസ വിദ’ എന്ന പേരിൽ അദ്ദേഹം ഒരു അഭയകേന്ദ്രവും ആരംഭിച്ചു.
ദരിദ്രർക്കും ഭവനരഹിതരായ കുട്ടികൾക്കുംവേണ്ടി പതിറ്റാണ്ടുകളായി സേവനം നടത്തുന്ന ഇദ്ദേഹത്തെ ഭവനരഹിതർക്കായുള്ള എപ്പിസ്‌കോപ്പൽ വികാരിയായി സാവോ പോളോ ആർച്ച്ബിഷപ്പ് നിയമിച്ചതും വലിയ വാർത്തയായിരുന്നു. ഇദ്ദേഹം നിർവഹിക്കുന്ന ശുശ്രൂഷകളെ കുറിച്ച് അറിഞ്ഞ് അഭിനന്ദനം അറിയിക്കാൻ നാളുകൾക്കുമുമ്പ് ഫോണിൽ വിളിച്ച ഫ്രാൻസിസ് പാപ്പ, ബ്രസീലിലെ ഭവനരഹിതരോടുള്ള തന്റെ ആത്മീയസാമീപ്യവും പങ്കുവെച്ചു.
പിറ്റേന്ന്, ആഞ്ചലൂസ് സന്ദേശം നൽകവേ ഫാ. ജൂലിയോ നിർവഹിക്കുന്ന ശുശ്രൂഷകളെ പാപ്പ പരാമർശിക്കുകയും ചെയ്തു. പാവപ്പെട്ടവരോടും കഷ്ടപ്പെടുന്നവരോടുമുള്ള സ്‌നേഹത്താൽ ഫാ. ജൂലിയോ ജ്വലിക്കുന്നു എന്നായിരുന്നു പാപ്പായുടെ പരാമർശം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group