തൃശൂരിൽ നിന്നുള്ള വേളാങ്കണ്ണി തീർത്ഥാടകരുടെ ബസ് മറിഞ്ഞു രണ്ടു പേർ മരിച്ചു. 27 പേർക്കു പരിക്കേറ്റു.
നെല്ലിക്കുന്ന് കുറ സ്വരാജ് നഗറിൽ പുളിക്കൻ വീട്ടിൽ വർഗീസിന്റെ ഭാര്യ ലില്ലി (63), വരന്തരപ്പിള്ളി പള്ളിക്കുന്ന് താക്കോൽക്കാരൻ ജിമ്മിയുടെ മകൻ ജെറാൾഡ് (9) എന്നിവരാണ് മരിച്ചത്. ബസിനടിയിൽപ്പെട്ട ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
തഞ്ചാവൂർ മന്നാർഗുഡി റോഡിൽ ഓരത്തുനാട് ഒക്കനാട് കീഴയൂരിലെ വളവിൽ ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു അപകടം. കുട്ടികളടക്കം 51 യാത്രികരുമായി ശനിയാഴ്ച രാത്രി ഏഴിന് ഒല്ലൂരിൽ നിന്നു പുറപ്പെട്ട ബസ്, ബാരിക്കേഡ് തകർത്ത് കനാലിലേക്കു മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണു വിവരം. മോർണിംഗ് സ്റ്റാർ ടൂർ ഓപ്പറേറ്റേഴ്സിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവമറിഞ്ഞു തഞ്ചാവൂർ ജില്ലാ പോലീസും മറ്റു സ്റ്റേഷനിൽ നിന്നുള്ളവരുമെത്തി രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റ 18 പേരെ തഞ്ചാവൂർ മെഡിക്കൽ കോളജിലും ഏഴുപേരെ തഞ്ചാവൂർ മീനാക്ഷി ആശുപത്രിയിലും രണ്ടുപേരെ ട്രിച്ചി ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവർക്കു മന്നാർഗുഡിയിൽ പ്രാഥമിക ചികിത്സ നൽകി. സംഭവത്തെത്തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
ലില്ലിയുടെ മൃതദേഹം ഇന്നലെ വൈകുന്നേരം വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: ലിൻസണ്, ജിൻസണ്. മരുമക്കൾ: നീതു, സിജി.
ജെറാൾഡിന്റെ സംസ്കാരം പിന്നീട് നടത്തും. അമ്മ ജിനിക്കു വാരിയെല്ലിന് ഒടിവുണ്ട്. തഞ്ചാവൂരിൽ ചികിത്സയിലുള്ള ജിനി ആശുപത്രി വിടുന്നതും കുവൈറ്റിലുള്ള പിതാവ് ജിമ്മി നാട്ടിലെത്തുന്നതും അനുസരിച്ചാകും സംസ്കാരം. സഹോദരി: ജിസ്മരിയ. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾക്കു തൃശൂർ പോലീസ് കണ്ട്രോൾ റൂമിലേക്കു വിളിക്കാം. ഫോണ്: 0487 2424193.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group