“അവരോട് അവന് അനുകമ്പതോന്നി. കാരണം, അവർ ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെ ആയിരുന്നു… അവൻ പറഞ്ഞു: നിങ്ങൾതന്നെ അവർക്കു ഭക്ഷിക്കാൻ കൊടുക്കുവിൻ’’ (മർക്കോ 6,34-38).
കല്ലുകളെ അപ്പമാക്കാൻ വിസമ്മതിച്ച യേശുവിന് വിശന്നുവലഞ്ഞ ജനത്തോട് അനുകന്പ തോന്നി. അത്ഭുതകരമായി അപ്പം വർധിപ്പിച്ച് ആയിരങ്ങളുടെ വിശപ്പടക്കി. നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിരിക്കുന്ന ഏക അത്ഭുതമാണിത്. അപ്പത്തെക്കുറിച്ചുള്ള ബൈബിളിന്റെ പഠനങ്ങളിൽ സുപ്രധാനമായ ഒന്ന് ഈ അത്ഭുതത്തിന്റെ വിവരണത്തിൽ കാണാം. യേശുവിന്റെ അനുകന്പയിലാണു തുടക്കം. “ഇടയനില്ലാത്ത ആട്ടിൻപറ്റം’’ എന്നു സുവിശേഷകൻ ജനക്കൂട്ടത്തിനു നൽകുന്ന വിശേഷണം സവിശേഷ ശ്രദ്ധയാകർഷിക്കുന്നു.
നേതാക്കന്മാരാണ് ഇടയന്മാർ. പുരോഹിതരും ലേവായരും ഫരിസേയരും നിയമജ്ഞരും സദുക്കായരും പിന്നെ രാഷ്ട്രീയ നേതാക്കളായ ഹെറോദേസ് പക്ഷക്കാരും എല്ലാം അവിടെ ഉണ്ടായിരുന്നു. എന്നാൽ, ഇടയന്മാർ തങ്ങളെത്തന്നെ പോറ്റാനല്ലാതെ ജനക്കൂട്ടത്തിന് ആവശ്യമായതു നൽകാൻ ശ്രദ്ധിച്ചില്ല. ഇവിടെയാണ് നല്ല ഇടയൻ എന്നു സ്വയംവിശേഷിപ്പിച്ച യേശുവിന്റെ ഒരു പ്രത്യേകത വെളിവാകുന്നത്: കരുണ, അനുകന്പ.
പ്രഘോഷകൻ മുന്നോട്ടുവച്ച അത്ഭുതമല്ല, തന്റെ ദൈവപുത്രത്വം തെളിയിക്കാനുള്ള അടയാളമല്ല ഇവിടെ പ്രേരകശക്തി. മറിച്ച് വിശക്കുന്നവരോടുള്ള അനുകന്പ. കല്ലുകൾ ധാരാളമുള്ള സ്ഥലത്താണു ജനക്കൂട്ടം യേശുവിനെ കണ്ടുമുട്ടിയത്. എന്നാൽ കല്ലുകളെ അപ്പമാക്കുന്ന മാന്ത്രികവിദ്യയല്ല യേശു പ്രയോഗിക്കുന്നത്. എളുപ്പമാർഗത്തിൽ അപ്പം സന്പാദിക്കാൻ അവൻ പഠിപ്പിക്കുന്നുമില്ല. ആഹാരം കൊടുക്കണം. അതു ശിഷ്യരുടെ കടമയാണ്.
അഞ്ചപ്പവും രണ്ടുമീനും മാത്രം കൈവശമുള്ള അവർ എങ്ങനെ ആയിരങ്ങൾക്കു ഭക്ഷണം നൽകും. ഇവിടെയാണു നിർണായകമായ ദൈവിക ഇടപെടൽ. ഉള്ളതു മുഴുവൻ കൊണ്ടുവരിക. പോരാത്തതു ദൈവം തരും. കൃതജ്ഞതാ സ്തോത്രം ചെയ്ത് ആശീർവദിച്ച് മുറിച്ചു നൽകിയ അപ്പം എപ്പോഴെന്നറിയില്ല പെരുകി. അവരുടെ കുട്ടകളിൽ അപ്പം വർധിച്ചുകൊണ്ടേയിരുന്നു. അവസാനം പന്ത്രണ്ടുപേർക്കും ഓരോകുട്ട നിറയെ ബാക്കിയും കിട്ടി.
ഒന്നും മാറ്റിവയ്ക്കാതെ ഉള്ളതു മുഴുവൻ പങ്കുവയ്ക്കാനുള്ള ആഹ്വാനമാണ് അപ്പത്തിന്റെ പ്രമേയത്തിലൂടെ നൽകുന്ന മറ്റൊരു പാഠം. അധ്വാനിച്ച് അപ്പം ഉത്പാദിപ്പിക്കണം; എന്നാൽ എന്റേത് എന്നുപറഞ്ഞു സൂക്ഷിച്ചുവയ്ക്കാതെ വിശക്കുന്നവരുമായി പങ്കുവയ്ക്കാൻ തയാറാവണം.
ആദിമ ക്രൈസ്തവ സമൂഹം ചെയ്തതുപോലെ (അപ്പ 3,43-46; 4,32-34). കല്ലുകളെ അപ്പമാക്കുന്ന ജാലവിദ്യയല്ല, അധ്വാനിച്ചും പങ്കുവച്ചും പ്രകടമാക്കുന്ന ദൈവാശ്രയബോധവും സഹോദരസ്നേഹവുമാണ് ആവശ്യം. അതിനായുള്ള ഒരാഹ്വാനമായി നോന്പുകാലത്തെ പരിഗണിക്കണം.
കടപ്പാട് : ഫാ. മൈക്കിൾ കാരിമറ്റം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group