നിപ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 14കാരൻ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരൻ മരിച്ചു.

കുട്ടിയെ ഇന്നലെയാണ് മെഡിക്കല്‍ കോളജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നത്. ആസ്ട്രേലിയയില്‍ നിന്ന് മോണോ ക്ലോണല്‍ ആന്‍റിബോഡി ഇന്ന് എത്തിക്കാനിരിക്കെയാണ് ഇന്ന് രാവിലെ 11.30ഓടെ മരണം.

രാവിലെ 10.50ഓടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായെന്നും പിന്നാലെ 11.30 ഓടെ മരിക്കുകയായിരുന്നെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. നിപ മരണത്തിന്‍റെ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ സംസ്കാര ചടങ്ങുകള്‍ നടത്തും. സംസ്ഥാനത്ത് നിപ ബാധിച്ച്‌ ആറ് വർഷത്തിനിടെ മരിച്ചവരുടെ എണ്ണം ഇതോടെ 21 ആയി.

ജൂലൈ 10നാണ് പാണ്ടിക്കാട് സ്വദേശിയായ 14കാരന് പനി ബാധിച്ചത്. 12ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. 15ന് ഇതേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ച്‌ ശേഖരിച്ച സാമ്ബ്ള്‍ പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. പുണെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാമ്ബിളില്‍ നിപ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ, ഇന്നലെ മെഡിക്കല്‍ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.

കുട്ടിയുമായി സമ്ബർത്തത്തിലുള്ള 214 പേർ നിരീക്ഷണത്തിലുണ്ട്. ഇരില്‍ 60ഓളം പേർ ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്. ചികിത്സിച്ച ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, കുട്ടിയുടെ ബന്ധുകള്‍ തുടങ്ങിയവരാണിത്. കുട്ടിയെ ആദ്യം ചികിത്സിച്ച ക്ലിനിക്കിലെ ഡോക്ടർ, പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ, പത്തോളം ജീവനക്കാർ തുടങ്ങിയവരാണ് നിരീക്ഷണത്തിലുള്ള ആരോഗ്യപ്രവർത്തകർ. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് മുതല്‍ രോഗിയുമായി സമ്ബർക്കത്തിലേർപ്പെട്ട മുഴുവൻ ആളുകളുടെയും പട്ടിക ആരോഗ്യപ്രവർത്തകർ തയാറാക്കിവരുന്നുണ്ട്. ചികിത്സ തേടിയ ആശുപത്രികളിലെത്തിയവർ, സ്കൂള്‍, ട്യൂഷൻ സെൻറർ എന്നിവിടങ്ങളിലെ അധ്യാപക-വിദ്യാർഥികള്‍ തുടങ്ങിയവരുടെ പട്ടികയാണ് തയാറാക്കുന്നത്. 50ഓളം ആരോഗ്യപ്രവർത്തകർ പാണ്ടിക്കാട് കേന്ദ്രീകരിച്ച്‌ പ്രവർത്തനമാരംഭിച്ചു.

നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്ബർക്കപ്പട്ടികയിലുള്ള 13കാരനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിരീക്ഷണ വാർഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് ആംബുലൻസില്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ പരിശോധനക്കായി സാമ്ബ്ള്‍ ശേഖരിക്കും. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബിലേക്ക് അ‍യക്കും. നിലവില്‍ കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m