രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ആഹ്വാനം!
രണ്ടാം വത്തിക്കാൻ സൂനഹദോസിൽ പൗരസ്ത്യ സഭകളിൽ നഷ്ടപ്പെട്ടുപോയ പാരമ്പര്യങ്ങൾ തിരിച്ചെടുക്കാൻ തീവ്രമായ ശ്രമങ്ങൾ ഉണ്ടാകണം എന്ന് പൗരസ്ത്യസഭകളെപ്പറ്റിയുള്ള ഡിക്രിയിൽ പ്രബോധിപ്പിച്ചു. അതോടൊപ്പം ആവശ്യമായ പരിഷ്കരണങ്ങൾ ആവശ്യമാണ് എന്ന പ്രബോധനം ആരാധനാക്രമത്തെപ്പറ്റിയുള്ള ഡിക്രിയിലും ഉണ്ടായി. ഇവയിൽ ഏതിന് മുൻതൂക്കം കൊടുക്കണം എന്നതായിരുന്നു വിഭാഗീയത വർദ്ധിപ്പിച്ച ഒരു ഘടകം. പഴമക്കായി നിന്നവരും നവീകരണത്തിനായി നിന്നവരും തമ്മിലുള്ള വേർതിരിവ് പൊതുഭരണസംവിധാനത്തിന്റെ അഭാവത്തിൽ കൂടുതൽ ആഴപ്പെട്ടു.
വൈദിക പരിശീലനകേന്ദ്രങ്ങളും വിഭാഗീയതയും!
സീറോ മലബാർ സഭയുടെ പൊതു ഉടമസ്ഥതയിലുള്ള പരിശീലനകേന്ദ്രങ്ങളിൽ വ്യത്യസ്ത രൂപതകളിൽ നിന്നും സമർപ്പിതസമൂഹങ്ങളിൽ നിന്നും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചവർ അദ്ധ്യാപകരായി ഉണ്ടായിരുന്നതുകൊണ്ട് കുട്ടികൾക്ക് വലിയ ഉതപ്പിന് കാരണമാക്കിക്കൊണ്ട് അവിടങ്ങളിൽ അദ്ധ്യാപകരുടെ ഇടയിൽ വിഭാഗീയത ഉടലെടുത്തു. വിവിധ വൈദിക-സമർപ്പിത പരിശീലനകേന്ദ്രങ്ങളിൽ നിന്ന് പരസ്പരം വിരുദ്ധങ്ങളായ ആശയങ്ങളിൽ രൂപീകരിക്കപ്പെട്ടു വന്ന വൈദികരും സമർപ്പിതരും അവർ ശീലിച്ചത് അവരവരുടെ ശുശ്രൂഷമേഖലകളിൽ പ്രാവർത്തികമാക്കാൻ തുടങ്ങിയതോടെ അല്മായ വിശ്വാസികളിലേക്കും വിഭാഗീയത കടന്നു വന്നു. വിവിധ പരിശീലനകേന്ദ്രങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ വൈദികർ ഒരേ രൂപതയിലും സമർപ്പിതസമൂഹത്തിലും തന്നെ ഉണ്ടായിരുന്നതുകൊണ്ട് രൂപതകൾക്കുള്ളിലും സമർപ്പിതസമൂഹങ്ങൾക്കുള്ളിലും വിഭാഗീയത ഉണ്ടായി.
വിഭാഗീയത ഏറ്റവും കൂടുതൽ പ്രതിഫലിച്ചത് വി. കുർബാനയർപ്പണത്തിൽ ആയിരുന്നു. കാരണം പാരമ്പര്യങ്ങൾ, ലിറ്റർജി, സ്വയാധികാരസഭ, റീത്ത് തുടങ്ങിയ ആശയങ്ങൾക്ക് കൃത്യമായി ഒരു നിർവചനം 1990 ൽ പൗരസ്ത്യ സഭകളുടെ കാനൻ നിയമ സംഹിത പ്രാബല്യത്തിലാകുന്നതുവരെ ഇല്ലാതിരുന്നതുകൊണ്ട് പാരമ്പര്യത്തിന് വേണ്ടി നിലകൊണ്ടവർ അവയെ വി. കുർബാനയർപ്പണത്തിലേക്ക് ഒതുക്കി എന്നതാണ് വസ്തുത. അതുപോലെ നിർബന്ധമായും പാരമ്പര്യങ്ങളെ വീണ്ടെടുക്കണം എന്ന് സൂനഹദോസ് പ്രബോധിപ്പിച്ചതായും തെറ്റിദ്ധരിച്ചു. അതേ സമയം മറുഭാഗമാകട്ടെ നവീകരണത്തെപ്പറ്റി സൂനഹദോസ്പറഞ്ഞ കാര്യത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്ഥിതികൾ ഇങ്ങനെ വഷളായപ്പോഴും ഏത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്ന് തീരുമാനിക്കാൻ പൗരസ്ത്യസഭകൾക്ക് സഹജമായ അധികാരപ്പെട്ടവർ ഇല്ലാതെ നമുക്ക് വരുകയും ചെയ്തു.
പൊന്തിഫിക്കൽ ഡെലഗേറ്റിൻ്റെ മരണവും റോമൻ സിനഡും!
1992 ൽ സീറോ മലബാർ സഭയെ ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി പ്രഖ്യാപിച്ചപ്പോൾ ഈ സഭയിൽ നിലനിന്നിരുന്ന വിഭാഗീയതയുടെ പശ്ചാത്തലത്തിൽ പുതിയതായി ലഭിച്ച കാനോനിക ചട്ടക്കൂടിൻ്റെ പ്രാഥമിക കാര്യങ്ങൾ ക്രമീകരിക്കാൻ റോമാ മാർപ്പാപ്പയുടെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട അഭിവന്ദ്യ അബ്രാഹം കാട്ടുമന മെത്രാപ്പോലീത്ത പൊടുന്നനവെ 1995 ൽ റോമിൽ വച്ച് നിര്യാതനായി. അതേ തുടർന്ന് 1996 ജനുവരി 8 മുതൽ 16 വരെ സീറോ മലബാർ മെത്രാന്മാരുടെ സിനഡിൻ്റെ ഒരു സമ്മേളനം പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം റോമിൽ വിളിച്ചു ചേർക്കുകയുണ്ടായി. ആ സമ്മേളനത്തിൽ പിന്നീട് ബെനഡിക്ട് പതിനാറാമൻ എന്ന പേരിൽ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ, റോമിലെ ഓറിയെന്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈസ് റെക്ടരും പ്രശസ്ത ആരാധനക്രമ പണ്ഡിതനുമായിരുന്ന യശ്ശഃശരീരനായ ഫാ.റോബർട്ട് ടാഫ്റ്റ്, മറ്റൊരു ആരാധനക്രമ പണ്ഡിതനും റോമിലെ റുമേനിയൻ കോളേജിൻ്റെ റെക്ടറുമായിരുന്ന ഫാ. ഒളിവിയേർ റക്കെസ്, പൗരസ്ത്യ സഭകളുടെ കാനോനകളുടെ സംഹിത തയ്യാറാക്കുന്ന കമ്മീഷന്റെ ദീർഘകാല സെക്രട്ടറിയായിരുന്ന ഫാ. ഈവാൻ ഷൂഷെക്ക് തുടങ്ങിയവർ നടത്തിയ പ്രഭാഷണങ്ങൾ ശ്രദ്ധേയമാണ്. നമ്മുടെ സഭയിൽ ആരാധനക്രമസംബന്ധമായി നിലനിക്കുന്ന വിഭാഗീയതയുടെ കാരണങ്ങളും പ്രതിവിധികളും മാർഗ്ഗങ്ങളും എല്ലാം അവർ പ്രതിപാദിക്കുന്നുണ്ട്. ഇപ്പറഞ്ഞ സിനഡ് സമ്മേളനത്തിന്റെ രേഖകൾ എല്ലാം മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിൽ നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. (കാണുക Fr Jose Porunnedom, ed. Acts of the Synod of Bishops of the Syro-Malabar Church held in the Vatican from 8 to 16 January 1996, Mount St Thomas, 1996).
ഒരു സഭാസമൂഹമെന്ന നിലയിലും സമുദായമെന്ന നിലയിലും ഈ സ്ഥിതി തുടരുന്നത് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകുന്നു എന്ന തിരിച്ചറിവാണ് ഏകീകൃതരീതി വേണം എന്ന ചിന്തയിലേക്ക് സിനഡിനെ നയിച്ചതും 1999 ൽ ഏകീകൃതരീതി നടപ്പാക്കാൻ തീരുമാനിച്ചതും. എന്നാൽ ആവശ്യമായ ബോധവത്ക്കരണത്തിന്റെ അഭാവം അത് നടപ്പാക്കുന്ന പ്രക്രിയ അതീവ ദുഷ്ക്കരമാക്കി എന്നതും വസ്തുതയാണ്. ബോധവത്ക്കാരണം നടത്താൻ ആവശ്യമായ പുസ്തകങ്ങളോ അദ്ധ്യാപനസഹായികളോ ഉണ്ടായിരുന്നില്ല. ഇപ്പോഴും ആ പ്രശ്നം പരിഹരിച്ചു എന്ന് ഇപ്പോഴും പറയാൻ കഴിയില്ല. അതിന്റെ പ്രത്യാഘാതങ്ങളാണ് സഭയിൽ ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്.