January 31: വിശുദ്ധ ജോണ്‍ ബോസ്കോ
January 31: വിശുദ്ധ ജോണ്‍ ബോസ്കോ
വിശുദ്ധ ജോണ്‍ ബോസ്കോ 1815 ഓഗസ്റ്റ് 16ന് ഇറ്റലിയിലെ, പിഡ്മോണ്ടിലെ കാസ്റ്റെല്‍നുവോവൊക്ക് സമീപമുള്ള ഒരു മലയോര ഗ്രാമമായ ബെച്ചിയിലാണ് ജനിച്ചത്. വിശുദ്ധന് രണ്ടുവയസ്സ് കഴിഞ്ഞപ്പോഴേക്കും, വിശുദ്ധന്റെ അമ്മയായ മാര്‍ഗരെറ്റ് ബോസ്കൊയെ തങ്ങളുടെ മൂന്ന് ആണ്‍കുട്ടികളുടേയും ഉത്തരവാദിത്വം ഏല്‍പ്പിച്ചുകൊണ്ട് പിതാവ് മരണമടഞ്ഞു. ആദ്യകാലങ്ങള്‍ ഒരാട്ടിടയനായിട്ടായിരുന്നു അദ്ദേഹം ചിലവഴിച്ചിരുന്നത്. തന്റെ ആദ്യപാഠങ്ങള്‍ ജോണ്‍ സീകരിച്ചത് അവന്റെ ഇടവക വികാരിയില്‍ നിന്നുമായിരുന്നു.
1835-ല്‍ ജോണ്‍ ചിയേരിയിലെ സെമിനാരിയില്‍ ചേര്‍ന്നു. ആറു വര്‍ഷത്തെ പഠനത്തിനു ശേഷം ടൂറിനിലെ മെത്രാപ്പോലീത്തയായിരുന്ന ഫ്രാന്‍സോണിയില്‍ നിന്നും പുരോഹിത പട്ടം സ്വീകരിച്ചു.
സെമിനാരി വിട്ടു ടൂറിനില്‍ എത്തിയ വിശുദ്ധന്‍ അത്യുത്സാഹത്തോടെ തന്റെ പൗരോഹിത്യ പ്രയത്നങ്ങള്‍ ആരംഭിച്ചു. ഇവിടെ വെച്ചാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവം ഉണ്ടായത്. നഗരത്തിലെ കാരാഗ്രഹങ്ങള്‍ സന്ദര്‍ശിക്കുവാനായി ഡോണ്‍ കഫാസ്സോ പോകുന്ന അവസരങ്ങളില്‍ അദ്ദേഹത്തെ അനുഗമിക്കുന്ന ചുമതല വിശുദ്ധ ജോണ്‍ ബോസ്കോക്കായിരുന്നു. അവിടെ അടക്കപ്പെട്ട കുട്ടികളുടെ ദുരിതപൂര്‍ണ്ണമായ അവസ്ഥ വിശുദ്ധന്‍ കാണുവാനിടയായി. തിന്മയുടെ സ്വാധീനത്തിനായി ഉപേക്ഷിക്കപ്പെട്ടവര്‍, അവരുടെ മുന്‍പില്‍ തൂക്കുമരമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ഇത് വിശുദ്ധന്റെ മനസ്സില്‍ ഒരിക്കലും മങ്ങാത്ത ഒരു ചിത്രമായി മാറി. അതിനാല്‍ വിശുദ്ധന്‍ തന്റെ ശേഷിച്ച ജീവിതം ഈ ഹതഭാഗ്യരുടെ രക്ഷക്കായി വിനിയോഗിക്കുവാന്‍ ഉറച്ച തീരുമാനമെടുത്തു.
1841 ഡിസംബര്‍ 8ന് മാതാവിന്റെ വിശുദ്ധ ഗര്‍ഭധാരണ തിരുനാളില്‍ വിശുദ്ധ കുര്‍ബ്ബാനക്കായി അര്‍പ്പിക്കുവാനായി വിശുദ്ധന്‍ തയ്യാറെടുക്കേ അള്‍ത്താര ശുശ്രൂഷകന്‍ കീറിപ്പറിഞ്ഞ കുപ്പായം ധരിച്ച ഒരു അനാഥബാലനെ ദേവാലയത്തില്‍ നിന്നും ഓടിച്ചുവിട്ടു. അവന്റെ കരച്ചില്‍ കേട്ട വിശുദ്ധന്‍ അവനെ തിരികെ വിളിച്ചു. അങ്ങിനെ ആ പുരോഹിതനും അനാഥബാലനായ ബര്‍ത്തലോമിയോയും തമ്മിലുള്ള സൗഹൃദം പെട്ടന്നാണ് വളര്‍ന്നത്. തെരുവില്‍ നിന്നും കിട്ടിയ തന്റെ ആദ്യത്തെ ശിഷ്യനെ പഠിപ്പിക്കുവാനുള്ള ചുമതല വളരെ ഉത്സാഹപൂര്‍വ്വം അദ്ദേഹം ഏറ്റെടുത്തു.
അധികം താമസിയാതെ ബര്‍ത്തലോമിയോക്ക് നിരവധി കൂട്ടുകാരുണ്ടായി, അവര്‍ ഒരിക്കലും അനുഭവിക്കാത്ത തരത്തിലുള്ള ഒരു സ്നേഹം അവര്‍ക്കവിടെ ലഭിച്ചു. 1842 ഫെബ്രുവരിയായപ്പോഴേക്കും അവിടെ 20 ഓളം ആണ്‍കുട്ടികളായി. അതേവര്‍ഷം മാര്‍ച്ചില്‍ 30ഉം 1846 മാര്‍ച്ച് ആയപ്പോഴേക്കും 400ഓളം കുട്ടികളായി.
ആണ്‍കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ അതിനു പറ്റിയ ഒരു സമ്മേളന സ്ഥലത്തിന്റെ അപര്യാപ്തത അവരുടെയിടയില്‍ അനുഭവപ്പെട്ടു. നല്ലകാലാവസ്ഥയില്‍ ഞായറാഴ്ചകളിലും, ഒഴിവു ദിവസങ്ങളിലും അവര്‍ നടക്കുവാന്‍ പോയി, പുറത്ത് വച്ചു ഉച്ചഭക്ഷണവും കഴിക്കുന്ന പതിവുണ്ടായി, തന്റെ ശിഷ്യന്‍മാരുടെ സംഗീതത്തിലുള്ള ആഗ്രഹം മനസ്സിലാക്കിയ ഡോണ്‍ ബോസ്കോ ലോഹനിര്‍മ്മിതമായ പഴയ സംഗീതോപകരണങ്ങള്‍ സംഘടിപ്പിച്ചു അവരേവെച്ചൊരു ഒരു സംഗീതകൂട്ടായ്മക്ക് രൂപം നല്‍കി. 1844-ല്‍ ഡോണ്‍ബോസ്‌കോ റിഫൂജിയോയിലേക്കൊരു സഹ പുരോഹിതനെ നിയമിച്ചു. ഡോണ്‍ ബോരെല്‍ ആ ഉത്തരവാദിത്വം സന്തോഷപൂര്‍വ്വം ഏറ്റെടുത്തു.
മെത്രാപ്പോലീത്തയായ ഫ്രാന്‍സോണിയുടെ അനുവാദത്തോടെ, രണ്ടു മുറികൂടി റിഫൂജിയോയോട് കൂട്ടി ചേര്‍ത്ത് അതൊരു ചെറിയ ദേവാലയമായി മാറ്റിയെടുക്കുകയും അത് വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസിനു സമര്‍പ്പിക്കുകയും ചെയ്തു. ഒറേറ്ററിയിലെ അംഗങ്ങള്‍ ഇപ്പോള്‍ റിഫൂജിയോയിലാണ് സംഘടിച്ചിരുന്നത്. അയല്‍ ജില്ലകളില്‍ നിന്നും ധാരാളം ആണ്‍കുട്ടികള്‍ അവിടെ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചു. ഈ സമയത്താണ് (1845-ല്‍) വിശുദ്ധ ഡോണ്‍ബോസ്‌കോ നിശാപള്ളികൂടങ്ങള്‍ ആരംഭിക്കുന്നത്, പണിശാലകള്‍ അടക്കുന്ന സമയമായതിനാല്‍ പഠനത്തിനായി ആണ്‍കുട്ടികള്‍ ഇവരുടെ മുറികളില്‍ തടിച്ചുകൂടി, വിശുദ്ധ ഡോണ്‍ബോസ്‌കോയും, ഡോണ്‍ ബോറെലും പ്രാഥമിക ശാഖകളില്‍ അവര്‍ക്ക് വിദ്യാഭ്യാസം നല്‍കി.
റിഫൂജിയോയിലെ ഒറേറ്ററിയുടെ വിജയഗാഥ വളരെകാലം നീണ്ടു നില്‍ക്കുന്ന ഒന്നായിരുന്നില്ല. വിശുദ്ധന് വളരെയേറെ നിരാശയുണ്ടാക്കികൊണ്ട് തന്റെ മുറികള്‍ ഉപേക്ഷിക്കേണ്ടതായി വന്നു. ഇത് മൂലം അദ്ദേഹത്തിന് തന്റെ ഉദ്യമങ്ങളുടെ സുഗമമായ പോക്കിന് തടസ്സമായി മാറുകയും ചെയ്തു. ഇത്തരം പ്രശ്നങ്ങളുടെ സമയത്തും അദ്ദേഹത്തിന്റെ സ്ഥിരോത്സാഹം പലരെയും അദ്ദേഹത്തെ ബുദ്ധിഭ്രമമുള്ളവന്‍ എന്ന് ധരിക്കുന്നതിനിടയാക്കി. അദ്ദേഹത്തെ ഭ്രാന്താലയത്തില്‍ അടക്കുവാനുള്ള ശ്രമങ്ങള്‍ വരെയുണ്ടായി. വിശുദ്ധന്റെ ശിഷ്യന്‍മാരുടെ സ്വഭാവം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ സമൂഹം ഒരു പൊതുശല്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിരവധി പരാതികള്‍ വിശുദ്ധനെതിരെ ഉയര്‍ന്നു. അതിനാല്‍ റിഫൂജിയോയിലെ ഒറേറ്ററി റിഫൂജിയോയില്‍ നിന്നും സെന്റ് മാര്‍ട്ടിന്‍സിലെ സെന്റ് പീറ്റേഴ്സ് ദേവാലയാങ്കണത്തില്‍ കൊട്ടോലെന്‍ഗോയിലേക്കുള്ള വഴിയിലെ മൂന്ന് റൂമുകളിലേക്ക് മാറ്റി, അവിടെ ഒരു തുറന്ന മൈതാനിയില്‍ നിശാപള്ളികൂടങ്ങള്‍ പുനരാരംഭിച്ചു.
അവസാനം അവിടെ ഒരു കൊട്ടില്‍ ഉയര്‍ന്നു. അതില്‍ ഒരു ഒറേറ്ററി വളര്‍ന്നു വരികയും ചെയ്തു, ഏതാണ്ട് 700-ഓളം അംഗങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. അതിനടുത്തായി വിശുദ്ധ ഡോണ്‍ബോസ്‌കോ ഒരു വാടകവീടെടുത്തു. അവിടെ “മാമാ മാര്‍ഗരെറ്റ്” എന്നറിയപ്പെടുവാനിരുന്ന അദ്ദേഹത്തിന്റെ അമ്മയും വിശുദ്ധനൊപ്പം ചേര്‍ന്നു, സലേഷ്യന്‍ സഭയുടെ ആദ്യ ഭവനമായ ഇതില്‍ വിശുദ്ധന്റെ അമ്മ തന്റെ അവസാന പത്ത് വര്‍ഷത്തോളം കാലം അവിടത്തെ കുരുന്ന് അന്തേവാസികളെ പരിചരിച്ചുകൊണ്ട് ചിലവഴിച്ചു.
തെരുവിലെ ആ കുട്ടികള്‍ക്കായി അവര്‍ ഒരമ്മയുടെ സ്നേഹം നല്‍കി. ക്രമേണ നിശാ ക്ലാസുകള്‍ വര്‍ദ്ധിക്കുകയും അവിടെ താമസിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി താമസ സൗകര്യങ്ങള്‍ നിലവില്‍ വരികയും ചെയ്തു. ഇങ്ങനെ അവിടുത്തെ ആദ്യ സലേഷ്യന്‍ ഭവനം സ്ഥാപിതമായി. അവിടെ ഇപ്പോള്‍ ഏതാണ്ട് ആയിരത്തോളം കുട്ടികള്‍ ഉണ്ട്.
ഇക്കാലയളവില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ വിശുദ്ധന്റെ ഈ ഉദ്യമത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തുടങ്ങിയിരുന്നു. സാങ്കേതിക വിദ്യാലയങ്ങളും, പണിശാലകളും തുടങ്ങുവാന്‍ ആവശ്യമായ സാമ്പത്തികം സ്വരുക്കൂട്ടുന്നതില്‍ വിശുദ്ധന്‍ വിജയിച്ചു തുടങ്ങി. വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ ഇവ പണിയുവാന്‍ വിശുദ്ധന് കഴിഞ്ഞു. 1868-ല്‍ ടൂറിനിലെ വാള്‍ഡോക്കോയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവിടെ ഒരു ദേവാലയം പണികഴിപ്പിക്കുവാന്‍ വിശുദ്ധന്‍ തീരുമാനമെടുത്തു. അതിന്‍ പ്രകാരം 1500 ഓളം സ്കൊയര്‍ യാര്‍ഡില്‍ കുരിശിന്റെ രൂപത്തില്‍ ഒരു ദേവാലയത്തിന്റെ പദ്ധതി വിശുദ്ധന്‍ തയ്യാറാക്കി.
ഇക്കാര്യത്തില്‍ വേണ്ട ധനം സമാഹരിക്കുന്നതില്‍ വിശുദ്ധന് വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വന്നു. എന്നിരുന്നാലും വിശുദ്ധന്റെ ചില സുഹൃത്തുക്കളുടെ സംഭാവനകളാല്‍ അവസാനം ഈ ദേവാലയത്തിന്റെ നിര്‍മ്മാണം വിശുദ്ധന്‍ പൂര്‍ത്തിയാക്കി. ഏതാണ്ട് പത്ത് ലക്ഷത്തിലധികം ഫ്രാങ്ക് ഇതിന്റെ നിര്‍മ്മാണത്തിനായി ചിലവായി. 1868 ജൂണ്‍ 9ന് ദേവാലയം അഭിഷേകം ചെയ്യപ്പെടുകയും ‘ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ മാതാവിന്റെ’ മാധ്യസ്ഥത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. വിശുദ്ധന്‍ ഈ ദേവാലയ നിര്‍മ്മിതി തുടങ്ങിയ അതേവര്‍ഷം തന്നെ അദ്ദേഹത്തെ സഹായിച്ചിരുന്ന 50 പുരോഹിതന്‍മാരും, അദ്ധ്യാപകരും ചേര്‍ന്ന് ഒരു പൊതുപ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സമിതി രൂപീകരിക്കുകയും, പിയൂസ് ഒമ്പതാമന്‍ പാപ്പാ 1869-ല്‍ ഇതിന് താല്‍ക്കാലികവും, 1874-ല്‍ സ്ഥിരവുമായ അംഗീകാരം നല്‍കുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m