marianvibes
marianvibes
Wednesday, 02 Apr 2025 00:00 am
marianvibes

marianvibes

മെഡിറ്റേറേനിയന്‍ കടലിനു സമീപമുള്ള പൌളായെന്ന കൊച്ചു നഗരത്തിലാണ് ജെയിംസ്- മാര്‍ട്ടോട്ടില്ലെ ദമ്പതികള്‍ ജീവിച്ചിരിന്നത്. ദൈവത്തിനു വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിക്കുവാനായി തങ്ങള്‍ക്ക് ഒരു മകനെ തരണമെന്ന് ആ ദമ്പതികള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. നിരന്തരമായ അവരുടെ പ്രാര്‍ത്ഥന മൂലം 1416-ല്‍ വിശുദ്ധ ഫ്രാന്‍സിസ്‌ ജനിച്ചു. തങ്ങളുടെ പ്രാര്‍ത്ഥനകളുടെ ഫലമായ പുത്രന് അവര്‍ തങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസിന്റെ നാമം നല്‍കുകയും ചെയ്തു. ചെറുപ്പത്തില്‍ തന്നെ ഫ്രാന്‍സിസ് ഉപവാസത്തിലും, ഏകാന്തതയിലും, പ്രാര്‍ത്ഥനയിലും ആനന്ദം കണ്ടെത്തി. അദ്ദേഹത്തിന് 13 വയസ്സായപ്പോള്‍ അവന്റെ പിതാവ്‌ അവനെ സെന്റ്‌ മാര്‍ക്കിലുള്ള ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍സിന്റെ ആശ്രമത്തില്‍ ചേര്‍ത്തു. അവിടെ വെച്ചാണ് അവന്‍ വായിക്കുവാനും സന്യാസജീവിതത്തിന്റെ ബാലപാഠങ്ങളും സ്വായത്തമാക്കിയത്. അനാവശ്യ സംസാരവും, മാംസ ഭക്ഷണവും അദ്ദേഹം വര്‍ജ്ജിച്ചു.

ഏതാണ്ട് ഒരു വര്‍ഷത്തോളം അവിടെ കഴിഞ്ഞതിനു ശേഷം വിശുദ്ധന്‍, തന്റെ മാതാപിതാക്കള്‍ക്കൊപ്പം അസ്സീസ്സിയിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. തിരികെ പൗളായില്‍ എത്തിയ വിശുദ്ധന്‍ 1432-ല്‍ മാതാപിതാക്കളുടെ അനുവാദത്തോടെ കടല്‍തീരത്തോടു ചേര്‍ന്ന ജനവാസമില്ലാത്ത സ്ഥലത്ത് ഒരു പാറയുടെ മൂലയില്‍ ഒരു ഗുഹ സ്വയം നിര്‍മ്മിക്കുകയും അവിടെ ഏകാന്തവാസം ആരംഭിക്കുകയും ചെയ്തു. അപ്പോള്‍ വിശുദ്ധനു വെറും പതിനഞ്ചു വയസ്സ് മാത്രമായിരുന്നു പ്രായം. വെറും പാറയില്‍ ആയിരുന്നു വിശുദ്ധന്റെ ഉറക്കം, സസ്യങ്ങള്‍ മാത്രമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. അദ്ദേഹത്തിനു ഏതാണ്ട് 20 വയസ്സോളമായപ്പോള്‍ രണ്ടുപേര്‍ കൂടി വിശുദ്ധന്റെ ഒപ്പം ചേര്‍ന്നു.

തുടര്‍ന്ന്‍ കുറെ ആള്‍ക്കാര്‍ കൂടി അവര്‍ക്കായി മൂന്ന് മുറികളും ഒരു ചെറിയ ദേവാലയവും പണിതു കൊടത്തു. അവിടെ അവര്‍ പ്രാര്‍ത്ഥനകളും, ദൈവ സ്തുതിഗീതങ്ങളുമായി കഴിഞ്ഞു. ഇടവകയില്‍ നിന്നും ഇടക്ക്‌ ഒരു പുരോഹിതന്‍ വന്നു അവര്‍ക്ക്‌ കുര്‍ബ്ബാന ചൊല്ലികൊടക്കുകയും ചെയ്തിരുന്നു. ഇതായിരുന്നു അവരുടെ സന്യാസ സമൂഹത്തിന്റെ ആദ്യത്തെ അടിസ്ഥാനം. 1436 ആയപ്പോഴേക്കും അവരുടെ സംഖ്യ ഒരുപാടു വര്‍ദ്ധിച്ചു.

1454 ആയപ്പോഴേക്കും കോസെന്‍സായുടെ മെത്രാപ്പോലീത്തയുടെ അംഗീകാരത്തോടെ ഈ സന്യസ്ഥര്‍ക്കായി അതേ സ്ഥലത്ത് തന്നെ ഒരു വലിയ ദേവാലയവും ആശ്രമവും പണികഴിപ്പിച്ചു. ഇതിന്റെ നിര്‍മ്മിതിയില്‍ ജനങ്ങളുടെ സഹകരണം വളരെ വലുതായിരുന്നു. ഇതിന്റെ നിര്‍മ്മാണ വേളയില്‍ വിശുദ്ധ ഫ്രാന്‍സിസ് നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി പറയപ്പെടുന്നു. ഭവനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ വിശുദ്ധന്‍ തന്റെ സന്യാസസമൂഹത്തില്‍ ഒരു ക്രമവും, അച്ചടക്കവും നിലവില്‍ വരുത്തി. വിശുദ്ധന്റെ അവസാനകാലത്തോളം അദ്ദേഹത്തിന്റെ കിടക്ക വെറും തറയോ, ഒരു പലകകഷണമോ ആയിരുന്നു. രാത്രിയില്‍ വെറും അപ്പവും ജലവുമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. ചില പ്രത്യേക അവസരങ്ങളില്‍ രണ്ടു ദിവസത്തോളം അദ്ദേഹം യാതൊരു ഭക്ഷണവും കഴിക്കാതെ കഴിഞ്ഞിരുന്നു.

ഏതാണ്ട് 20 വയസ്സായപ്പോള്‍ തന്നെ തന്നെ തേടിവന്നിരുന്നവര്‍ക്കെല്ലാം വിശുദ്ധന്‍ ഒരു ഉപദേശകനും, ദൈവീക അരുളപ്പാടുമായിരുന്നു. തന്റെ എളിമയാല്‍ തന്നെ വിശുദ്ധന്‍ ദൈവീകത നിറഞ്ഞവനായിരുന്നു. മറ്റുള്ള എല്ലാ സന്യാസസഭകളുടേയും മുഖമുദ്രയായ സവിശേഷതകള്‍ വിശുദ്ധന്‍ തന്റെ സന്യാസ-സഭയില്‍ സ്വാംശീകരിച്ചു. എന്നാല്‍ ക്രിസ്തീയ നന്മകളില്‍ ഏറ്റവും സവിശേഷമായ ‘എളിമക്ക്’’ അദേഹം കൂടുതല്‍ പ്രാമുഖ്യം നല്‍കി. തങ്ങളെ സ്വയം വെളിപ്പെടുത്തുന്ന ഒരു നാമവും അദ്ദേഹം തന്റെ സന്യാസസമൂഹത്തിനു നല്‍കി.

അനുതാപവും, കാരുണ്യവും, എളിമയുമായിരുന്നു വിശുദ്ധന്റെ നിയമസംഹിതയുടെ അടിസ്ഥാനം. ശാശ്വതമായി നോമ്പു നോക്കുവാന്‍ വിശുദ്ധ ഫ്രാന്‍സിസ് തന്റെ അനുയായികളെ ഉപദേശിച്ചു. പുരാണ നിയമങ്ങളില്‍ നോമ്പു കാലത്ത്‌ നിഷിദ്ധമായിരുന്നതെല്ലാം വര്‍ജ്ജിക്കുവാന്‍ അദ്ദേഹം തന്റെ അനുയായികളെ പ്രേരിപ്പിച്ചു. തന്റെ കാരുണ്യപൂര്‍വ്വമായ മനോഭാവം സന്യാസസമൂഹത്തിന്റെ മുഖമുദ്രയും, അടയാളവുമാക്കി. എളിമ അദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട പുണ്യമായിരിന്നു. എപ്പോഴും മറ്റുള്ള മനുഷ്യരില്‍ നിന്നുമകന്ന്‍ ഏകാന്തവാസം നയിക്കുവാനായിരുന്നു വിശുദ്ധ ഫ്രാന്‍സിസ് ഇഷ്ടപ്പെട്ടിരുന്നത്.

ദൈവീകഭവനത്തിലെ ഏറ്റവും എളിയ സന്യസ്ഥര്‍ പാപ്പായുടെ അംഗീകാരത്തിനായി അപേക്ഷിച്ചു. 1471-ല്‍ കോസെന്‍സായിലെ മെത്രാപ്പോലീത്ത നമ്മുടെ വിശുദ്ധന്റെ സഭയേയും അതിന്റെ നിയമാവലിയേയും അംഗീകരിച്ചു. 1474 മെയ് 23ന് പാപ്പാ സിക്സ്റ്റസ് നാലാമന്‍ വിശുദ്ധന്റെ സഭയെ പാപ്പയുടെ ഔദ്യോഗിക രേഖയാല്‍ അംഗീകരിക്കുകയും വിശുദ്ധ ഫ്രാന്‍സിസിനെ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയി നിയമിക്കുകയും ചെയ്തു. 1476-ല്‍ വിശുദ്ധന്‍ പാറ്റെര്‍ണോയില്‍ ഒരു ആശ്രമം കൂടി സ്ഥാപിച്ചു. പിന്നീട് സ്പെസ്സായില്‍ ഒരാശ്രമവും കൂടി തുറക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 1479-ല്‍ വിശുദ്ധന്‍ സിസിലിയിലേക്ക് ക്ഷണിക്കപ്പെട്ടു, അവിടെ അദ്ദേഹം അനേകം ആശ്രമങ്ങള്‍ സ്ഥാപിച്ചു.

കലാബ്രിയായില്‍ തിരിച്ചെത്തിയ വിശുദ്ധന്‍ 1480-ല്‍ റോസ്സന്നോ രൂപതയില്‍ ഒരു ആശ്രമം കൂടി സ്ഥാപിച്ചു. രാജാവായ ഫെര്‍ഡിനാന്‍‌ഡിനേയും, അദ്ദേഹത്തിന്‍റെ രണ്ടു മക്കളേയും വിശുദ്ധന്‍ ഉപദേശിച്ചതും, തങ്ങളുടെ അനുവാദം കൂടാതെ അവിടെ ആശ്രമം പണിതതും അവര്‍ക്ക് ഇഷ്ടപ്പെടാത്തതിനാല്‍ അവര്‍ വിശുദ്ധനെതിരെ അടിച്ചമര്‍ത്തല്‍ തുടങ്ങി. എന്നാല്‍ രാജാവിന്റെ മൂന്നാമത്തെ മകനായിരുന്ന ഫ്രെഡറിക്ക് വിശുദ്ധന്റെ ഒരു സുഹൃത്തായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ തുര്‍ക്കികള്‍ കീഴടക്കുമെന്ന കാര്യം വിശുദ്ധന്‍ നിരവധി ആളുകളോട് പ്രവചിച്ചിരുന്നതുപോലെ തന്നെ 1453 മെയ് 29ന് തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കി. കൂടാതെ നേപ്പിള്‍സിലെ പ്രധാന നഗരമായ ഒട്രാന്റോയും തുര്‍ക്കികള്‍ കീഴടക്കുമെന്ന കാര്യവും വിശുദ്ധന്‍ പ്രവചിച്ചിരുന്നു