2024-ല്‍ ആഗോള തലത്തില്‍ കൊല്ലപ്പെട്ടത് 13 കത്തോലിക്ക മിഷ്ണറിമാര്‍ 2024-ല്‍ ആഗോള തലത്തില്‍ കൊല്ലപ്പെട്ടത് 13 കത്തോലിക്ക മിഷ്ണറിമാര്‍
Wednesday, 01 Jan 2025 00:00 am

marianvibes

വത്തക്കാന്‍ സിറ്റി:  2024-ല്‍ മിഷന്‍ പ്രവര്‍ത്തനത്തിനും അജപാലനപ്രവര്‍ത്തനത്തിനുമിടയില്‍  13 കത്തോലിക്കര്‍ കൊല്ലപ്പെട്ടു. വത്തിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ ഏജന്‍സിയ ഫിദെസ് പുറത്തിറക്കിയ രേഖ പ്രകാരം മൂന്ന് ഭൂഖണ്ഡങ്ങളിലായി എട്ട് വൈദികര്‍ക്കും അഞ്ച് സാധാരണക്കാര്‍ക്കുമാണ് സുവിശേഷപ്രവര്‍ത്തനത്തിനിടെ ഈ വര്‍ഷം  ജീവന്‍ നഷ്ടമായത്. ആഫ്രിക്കയിലും അമേരിക്കയിലും അഞ്ച് മരണങ്ങള്‍ വീതം സംഭവിച്ചപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ രണ്ട് വൈദികര്‍ കൊല്ലപ്പെട്ടു.

ജിഹാദി ഗ്രൂപ്പുകളില്‍ നിന്നുള്ള നിരന്തരമായ ഭീഷണി നേരിടുന്ന ബുര്‍ക്കിന ഫാസോയില്‍, രണ്ട് അജപാലപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഫ്രാങ്കോയിസ് കബോര്‍ എന്ന 55 കാരനായ സന്നദ്ധപ്രവര്‍ത്തകന്‍ ഫെബ്രുവരിയില്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രമുഖ സുവിശേഷകനായ എഡ്വാര്‍ഡ് സോട്ടിയെംഗ യഗ്ബാരെയെ ഏപ്രിലില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ആഴ്ചകളുടെ വ്യത്യാസത്തില്‍ വെടിയേറ്റ് രണ്ട് വൈദികര്‍ കൊല്ലപ്പെട്ടതിന് ദക്ഷിണാഫ്രിക്ക സാക്ഷിയായി. മാര്‍ച്ച് 13 ന് സാനീന്‍ കത്തീഡ്രലില്‍ കുര്‍ബാന നടത്താനുള്ള തയാറെടുപ്പിനിടെ ഫാ. വില്യം ബാന്‍ഡ (37) വെടിയേറ്റ് മരിച്ചു, തുടര്‍ന്ന് ഏപ്രില്‍ 27 ന് പ്രിട്ടോറിയയില്‍ ഫാ. പോള്‍ ടാറ്റു (45) കൊല്ലപ്പെട്ടു.

പോളണ്ടില്‍, 72 കാരനായ ഫാ. ലെച്ച് ലച്ചോവിക്സ് തന്റെ റെക്ടറിയില്‍ നടന്ന കവര്‍ച്ചാശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടത്. സ്പെയിനില്‍, 76-കാരനായ ഫ്രാന്‍സിസ്‌കന്‍ വൈദികന്‍ ഫാ. ജുവാന്‍ അന്റോണിയോ ലോറെന്റെ ഗിലെറ്റിലെ ആശ്രമത്തില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
റേഡിയോ മരിയയുടെ കോര്‍ഡിനേറ്ററായ എഡ്മണ്ട് ബഹാതി മോന്‍ജ സായുധ സംഘങ്ങള്‍ തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വീടിന് സമീപം വെടിയേറ്റ് കൊല്ലപ്പെട്ടു. രണ്ട് വര്‍ഷത്തിനിടെ ഗോമയിലും പരിസരത്തുമായി കുറഞ്ഞത് ഒരു ഡസന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഫിദെസ് റിപ്പോര്‍ട്ട് ചെയ്തു. മുനിസിപ്പല്‍ ഉദ്യോഗസ്ഥരും സംഘടിത കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധത്തെ അപലപിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടമായ  ഹോണ്ടുറാസില്‍ നിന്നുള്ള സോഷ്യല്‍ പാസ്റ്ററല്‍ കോര്‍ഡിനേറ്ററായ ജുവാന്‍ അന്റോണിയോ ലോപ്പസാണ് കൊല്ലപ്പെട്ട മറ്റൊരു അജപാലകപ്രവര്‍ത്തകന്‍.  2000 മുതല്‍ 2024 വരെ, ലോകമെമ്പാടും മൊത്തം 608 മിഷനറിമാരും അജപാലന പ്രവര്‍ത്തകരും കൊല്ലപ്പെട്ടതായി ഫിദെസ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m