അഞ്ചര ലക്ഷത്തോളം വിശ്വാസികളുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ 95% പേരെയും അപമാന ഭാരത്താൽ തലകുനിപ്പിച്ച സംഭവമായിരുന്നു 21 വൈദികർ അതിരൂപതാ കേന്ദ്രത്തിൽ നടത്തിയ അതിക്രമങ്ങൾ. അതിരൂപതാ ഭവനത്തിന്റെ പിൻവാതിൽ തകർത്തു അകത്തു കടക്കുകയും, കൂരിയാംഗങ്ങളായ സഹോദരവൈദികരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും, ഓഫീസുകളുടെ സുഗമമായ പ്രവർത്തനം തടസ്സപ്പെടുത്തുകയും, അനുവാദമില്ലാതെ സത്യാഗ്രഹം കിടക്കുകയും ചെയ്തു ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് അപമാനത്തിന് കാരണമായി. പോലീസിനെ പ്രകോപിപ്പിച്ചു പരമാവധി മാധ്യമശ്രദ്ധ നേടാനുള്ള പരിശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് 'പോലീസിന്റെ നരനായാട്ട്' എന്നു വിശേഷിപ്പിച്ചു ജനങ്ങളിൽ സഹതാപ തരംഗം ഉണർത്താനായി സമ്മേളനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. അസത്യപ്രചരണം വഴി മാത്രമേ ജനവികാരം ഉണർത്താനാകൂ എന്നു മനസ്സിലാക്കി സംഭവിച്ചിട്ടില്ലാത്ത 'പോലീസ് ഭീകരത' സംഭവിച്ചു എന്ന നുണ വൈദികർ തന്നെ പ്രചരിപ്പിച്ചു അനേകർക്ക് ഉതപ്പു നൽകുകയും ഭരണ-നിയമപാലക സംവിധാനങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നു.
ജനവികാരം പോലീസിനെതിരാണെന്നു വരുത്തിത്തീർത്ത് പോലീസിനെ നിർവീര്യമാക്കാനുള്ള തന്ത്രമാണ് ഇപ്പോൾ നടക്കുന്നത്. ഒരുകൂട്ടം വൈദികർ ചേർന്ന് അതിരൂപതാ ഭവനം കയ്യേറി അവിടെയുള്ള കൂരിയാംഗങ്ങളായ വൈദികരെ ബന്ധികളാക്കിയാൽ പോലീസ് ഇടപെടൽ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. ദൈവാരാധനയ്ക്കു നേതൃത്വം കൊടുക്കാനായി ദീർഘവർഷങ്ങളിലെ പരിശീലനം ലഭിച്ച വൈദികർക്ക് തങ്ങളുടെ മേലധികാരികളുടെ താമസസ്ഥലത്ത് അനാവശ്യമായി സത്യാഗ്രഹസമരം ചെയ്യാൻ എന്തവകാശം? മേലധികാരികളുടെ പ്രവർത്തന സ്വാതന്ത്ര്യം തടസ്സപ്പെടുത്താൻ എന്തവകാശം? വൈദികർ നിയമലംഘനം നടത്തിയാൽ പോലീസ് ഇടപെടരുതെന്നു പറയുന്നതെന്തു ന്യായം? ജനത്തെ വിഡ്ഢികളാക്കുന്ന ഗീബൽസിയൻ തന്ത്രമാണ് സഭാവിരുദ്ധ ശക്തികൾ ഇപ്പോൾ പയറ്റിക്കൊണ്ടിരിക്കുന്നത്.