കാലവർഷം ശക്തമായതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി)
തെക്കുപടിഞ്ഞാറൻ മണ്‍സൂണിന്‍റെ രണ്ടാം ഘട്ടം വീണ്ടും ശക്തി പ്രാപിക്കുന്നതോടെ കർണാടകയുടെ തീരദേശ മേഖലകള്‍, കേരളം, മാഹി എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ടാകും.
കൂടാതെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ചെറുതോ വലുതോ ആയ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും മണിക്കൂറില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഇതിന്‍റെ ഭാഗമായി കൊങ്കണ്‍, ഗോവ, കർണാടകയുടെ തീരപ്രദേശങ്ങള്‍, കേരളം എന്നിവിടങ്ങളില്‍ റെഡ് അലർട്ടും വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു. മഴ കനത്താല്‍ മണ്ണിടിച്ചില്‍ സാധ്യതയ്ക്കും മുന്നറിയിപ്പുണ്ട്.
ഇത്തവണ സാധാരണയിലും നേരത്തേയാണ് തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ കേരള തീരത്ത് എത്തിയത്. ജൂണ്‍ രണ്ടോടെ മധ്യ ഇന്ത്യയുടെ ചില ഭാഗത്തും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ഇത് അതിവേഗം വ്യാപിച്ചു. എന്നാല്‍, പടിഞ്ഞാറൻ ഭാഗത്തുനിന്ന് ചൂടുള്ള വായുവിന്‍റെ പ്രവാഹം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ കനത്ത ചൂടിനും ഉഷ്ണതരംഗത്തിനും കാരണമായി.
അതേസമയം, രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിക്കുകയും ഇത് വരും ദിവസങ്ങളില്‍ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴ ലഭിക്കുന്നതിന് കാരണമാകുകയും ചെയ്യുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.