ff116

പുതിയ യാത്രാ വിലക്കുമായി ട്രംപ്; പാകിസ്ഥാന്‍, അഫ്ഗാന്‍ പൗരന്മാര്‍ക്ക് യു.എസിലേക്കുള്ള പ്രവേശനം വിലക്

പുതിയ യാത്രാ വിലക്കുമായി ട്രംപ്; പാകിസ്ഥാന്‍, അഫ്ഗാന്‍ പൗരന്മാര്‍ക്ക് യു.എസിലേക്കുള്ള പ്രവേശനം വിലക്കും

വാഷിങ്ടണ്‍: രണ്ടാം തവണ അധികാരത്തിലേറിയ ശേഷം അനധികൃത കുടിയേറ്റത്തിലും ജന്മാവകാശ പൗരത്വത്തിലും അടക്കം വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്നത്.

അനധികൃത മാര്‍ഗങ്ങളിലൂടെ അമേരിക്കയിലേക്കു കുടിയേറിയ ഇന്ത്യക്കാരടക്കം നിരവധി വിദേശികളെ നാടുകടത്തിയതിനു പിന്നാലെ വിവാദമായേക്കാവുന്ന പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് ട്രംപ്.

പാകിസ്ഥാന്‍, അഫ്ഗാന്‍ പൗരന്മാര്‍ക്ക് യു.എസിലേക്കുള്ള യാത്ര വിലക്കാനുള്ള നീക്കങ്ങള്‍ ട്രംപ് ആരംഭിച്ചുകഴിഞ്ഞു. ഈ രാജ്യങ്ങള്‍ക്കു പുറമേ, മറ്റു ചില രാജ്യങ്ങള്‍ക്കും വിലക്ക് വരാമെന്നാണ് വിവരം. യാത്രാ വിലക്ക് അടുത്ത ആഴ്ച ആദ്യം പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദേശീയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും അമേരിക്ക ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ട്രംപിന്റെ തീരുമാനം വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

അമേരിക്കന്‍ സേനയ്ക്കൊപ്പം ജീവന്‍ പണയപ്പെടുത്തി പോരാടിയ അഫ്ഗാന്‍ പൗരന്മാരോടുള്ള വഞ്ചനയായാണ് ട്രംപിന്റെ നീക്കത്തെ വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നത്. യു.എസിനു വേണ്ടി ജോലി ചെയ്തതിന്റെ പേരില്‍ താലിബാന്‍ പ്രതികാരം ചെയ്യുമെന്ന ഭയത്താല്‍ നാടുവിട്ട് വിവിധയിടങ്ങളില്‍ കഴിയുന്ന രണ്ടു ലക്ഷത്തോളം അഫ്ഗാന്‍കാരെ വിലക്ക് ബാധിക്കും. യു.എസിലേക്ക് കുടിയേറാന്‍ അനുമതി ലഭിച്ചവും ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ ഭാവി ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. സൈനികര്‍ക്കു വേണ്ടി വിവര്‍ത്തനം നടത്തിയവര്‍, സൈനിക സഹായങ്ങള്‍ നല്‍കിയവര്‍, അഫ്ഗാനിസ്ഥാനിലെ സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരാണ് താലിബാന്റെ പ്രതികാര നടപടികള്‍ ഭയന്ന് ജീവിക്കുന്നത്.

രാജ്യ സുരക്ഷയുടെ ഭാഗമായാണ് ട്രംപ് വിലക്ക് ഏര്‍പ്പെടുത്തുന്നത്. ട്രംപിന്റെ വിലക്ക് നേരിടുന്ന കൂടുതല്‍ രാജ്യങ്ങളുടെ പട്ടിക ഈ മാസം 12-ന് ശേഷം അറിയാന്‍ കഴിയും. മുന്‍പ് അധികാരത്തിലെത്തിയപ്പോഴും ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് അധികാരത്തിലെത്തിയ ജോ ബൈഡന്‍ ഇത് പിന്‍വലിക്കുകയായിരുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)