കൊറോണാക്കാലവും ഓൺലൈൻ വി. കുർബാനയർപ്പണവും
കൊറോണാ വൈറസ് വ്യാപന സമയത്ത് സർക്കാർ നടപ്പിലാക്കിയ അടച്ചിടൽ മൂലം പള്ളികളിൽ വി. കുർബാന അർപ്പിക്കാൻ തടസ്സമുണ്ടായിരുന്നതുകൊണ്ട് മിക്ക രൂപതകളിൽ നിന്നും ഇടവകകളിൽ നിന്നും ഓൺലൈനായി വി. കുർബാനയർപ്പണം
നടത്തുകയുണ്ടായി. അപ്പോഴാണ് ഓരോ രൂപതയിലും നിലവിലുള്ള വ്യത്യാസങ്ങളും അതു വഴിയുണ്ടാകുന്ന ഉതപ്പിന്റെ ആഴവും പരപ്പും ദുരന്തഫലങ്ങളും പരിശുദ്ധസിംഹാസനം ഉൾപ്പെടെയുള്ളവരുടെ സജീവശ്രദ്ധയിൽ പെട്ടത്. വിശ്വാസിസമൂഹത്തിൽ നിന്ന് പലരും ഇതുസംബന്ധമായി പരിശുദ്ധ സിംഹാസനത്തിലേക്ക് പരാതികൾ അയക്കുകയും എത്രയും വേഗം ഏകീകൃതരീതി എല്ലായിടത്തും നടപ്പാക്കാൻ സീറോ മലബാർ മെത്രാന്മാരോട് ആവശ്യപ്പെടണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അതേത്തുടർന്നാണ് നമ്മുടെ സഭയിൽ വി. കുർബാനയർപ്പണത്തിൽ 1999 ൽ സിനഡ് എത്തിച്ചേർന്ന ധാരണ എത്രയും വേഗം നടപ്പാക്കണം എന്ന് ഒരു അസാധാരണ കത്ത് വഴി പരിശുദ്ധ പിതാവ് സഭാംഗങ്ങളോട് ആവശ്യപ്പെട്ടത്.
വി. കുർബാനയർപ്പണത്തിലെ ഏകീകൃതരീതി: ഏറ്റവും വലിയ തർക്കവിഷയം
പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫക്ട് കർദ്ദിനാൾ ലെയൊനാർദൊ സാന്ദ്രി ഈ വിഷയ സംബന്ധമായി അഭിവന്ദ്യ മേജർ ആർച്ച്ബിഷപ്പിന് അയച്ചകത്തിൽ ഇപ്രകാരം പറയുന്നു: ഇക്കാര്യത്തിലുള്ള ആശങ്കകളിൽ ഏറ്റവും ആദ്യത്തേത്, വി. കുർബാനയർപ്പണത്തിലെ വിവിധ നിമിഷങ്ങളിലെ ദിശയെ സംബന്ധിച്ചാണ്. വളരെ കാലമായി നിലനില്ക്കുന്നതും അതീവ ഗൗരവമുള്ളതുമായ ഈ വിഭാഗീയത കോവിഡ് മഹാമാരിയുടെ കാലത്ത് നടന്ന ടെലിവിഷൻ സംപ്രേഷണങ്ങളിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള തത്സമയ സ്ട്രീമിംഗിലൂടെയും കൂടുതൽ രൂക്ഷമായി. ഈ സാഹചര്യം, സംശയാതീതമായ അനുഷ്ഠാനവിധികൾ പ്രാബല്യത്തിലാക്കുന്നത്, ആവശ്യപ്പെടുന്നു. അതോടൊപ്പം അവയുടെ വിശ്വസ്തവും കൃത്യമായതുമായ അനുഷ്ഠാനവും ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഓരോ മെത്രാനും ഏറ്റെടുക്കണം. 1999 ൽ സിനഡിന്റെ ആധികാരികമായ തീരുമാനം അംഗീകരിച്ച് അറിയിച്ചുകൊണ്ട് നല്കിയ സൂചനകളുടെ അടിസ്ഥാനത്തിലാകണം അത് എന്ന് ഈ കാര്യാലയം ചൂണ്ടിക്കാണിച്ചിരുന്നു. പുതിയ ആരാധനക്രമപ്പുസ്തകത്തിൽ വ്യക്തമായ രീതിയിൽ
അനുഷ്ഠാനവിധികൾക്ക് നിർദ്ദേശങ്ങൾ ഉണ്ടാകണം എന്ന് ഈ അവസരത്തിൽ ഞാൻ ഊന്നിപ്പറയുന്നു. എന്നാൽ അത് മാത്രം പോരാ. പ്രത്യുത, സിനഡിൻ്റെ ഭാഗത്ത് നിന്ന് സംയോജിതമായും മെത്രാന്മാരുടെ ഭാഗത്ത് നിന്ന് വ്യക്തിപരമായും ഉള്ള ഒരു പ്രതിബദ്ധതയും ഉണ്ടാകണം. പരിശുദ്ധ പിതാവിന്റെ നിർദ്ദേശം നടപ്പാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച സിനഡ് അംഗങ്ങളുടെ വികാരങ്ങൾ മാനിച്ചില്ല എന്നും മറ്റുമുള്ള വാദഗതികൾ ഇപ്പറഞ്ഞതിൻ്റെ വെളിച്ചത്തിൽ അപ്രസക്തമാകുന്നു എന്ന് മനസ്സിലാക്കാം.
ഏകീകൃതരൂപത്തിൽ നിന്നുള്ള ഇളവ്
1999 ൽ എടുത്ത തീരുമാനം നടപ്പാക്കുന്നതിൽ നിന്ന് ചില രൂപതകളിൽ ഇളവുകൾ കൊടുത്തിരുന്നു. അത് പൗരസ്ത്യ സഭകൾക്കായുള്ള കനോനാ സംഹിതയുടെ കാനോൻ 1538 #1 അനുസരിച്ചാണെന്നായിരുന്നു അന്ന് ബന്ധപ്പെട്ടവർ അവകാശപ്പെട്ടത്. എന്നാൽ അത് ശരിയായിരുന്നില്ല എന്ന് കർദ്ദിനാൾ സാന്ദ്രി എഴുതുന്നു: "ഇത്തരുണത്തിൽ പൗരസ്ത്യ സഭകളുടെ കാനോനാ സംഹിത കനോനാ 1538 #1 അനുസരിച്ച് ഇളവ് കൊടുക്കുന്നതിനെപ്പറ്റി കൃത്യത വരുത്തേണ്ടത് അത്യാവശ്യമാണ്. കാനോന സംഹിത പറയുന്നതുപോലെ ഒരു “പ്രത്യേക കാര്യത്തിൽ” “ആത്മീയ നന്മ” ലക്ഷ്യം വച്ച് മാത്രം ആ ഇളവുകൾ കൊടുക്കേണ്ടതാണ്. പൊതു നിയമങ്ങൾക്ക് വിരുദ്ധമായി നിയമാനുസൃതം അധികാരപ്പെടുത്താൻ പറ്റാത്ത ഏതെങ്കിലും കാര്യത്തിൽ കൊടുക്കുന്ന ഒരു പൊതു അനുവാദം പോലെ അത് കാണപ്പെടരുത്എന്നത് അതിൻ്റെ പ്രകൃതിയിൽ നിന്ന് തന്നെ വ്യക്തമാണ്. അതിനാൽ, കൃത്യമായി നിർവചിക്കപ്പെട്ട സമയത്തേക്കും പ്രത്യേക കാരണങ്ങൾ മുലവും മാത്രമേ മെത്രാന്മാർ അത്തരം ഇളവുകൾ ഉപയോഗിക്കാവൂ" (ഉദാ: ബേമ്മ സ്ഥാപിക്കാനുള്ള സമയം…). ഇതു വരെ പറഞ്ഞതിൽ നിന്നെല്ലാം മനസ്സിലാകുന്നത് ഇത്തവണ പരിശുദ്ധ പിതാവും പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയവും തന്ന നിർദ്ദേശങ്ങളിൽ ഇളവ് കൊടുക്കാൻ പാടില്ല എന്ന് തന്നെയാണ്.
തുടരും...
.