തിരഞ്ഞെടുക്കേണ്ടത് മനസാക്ഷിയുടെ തീരുമാനം : അമേരിക്കൻ ബിഷപ്പ് ഫെലിപ്പെ എസ്തോവ്സ്

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സെന്റ് അഗസ്റ്റിൻ രൂപതയുടെ മെത്രാനായ ബിഷപ്പ് ഫെലിപ്പെ എസ്തോവ്സിന്റെ വാക്കുകൾ മാധ്യമ ശ്രദ്ധ നേടുന്നു. വോട്ടവകാശം നിർവഹിക്കേണ്ടത് മനസ്സാക്ഷിയുടെ തീരുമാനത്തെ മുൻനിർത്തി വേണമെന്നാണ് ഇലക്ഷന് മുന്നോടിയായി വിശ്വാസികൾക്കയച്ച കത്തിൽ മെത്രാൻ രേഖപ്പെടുത്തിയത്. നന്മയുടെ പക്ഷം ചേർന്ന് നിലപാടെടുക്കണമെന്നും മെത്രാൻ കത്തിൽ പരാമർശിക്കുന്നു.  മനുഷ്യ നന്മകളെയും ജീവന്റെ മൂല്യങ്ങളെയും മാനിക്കുന്നവരെയെ പിന്തുണക്കാവൂ എന്ന് പ്രസ്ഥാപിക്കുന്ന ഈ കത്തിൽ  ഭ്രൂണഹത്യ മനുഷ്യ ജീവന്റെ ഉൽപ്പതിയെത്തന്നെ ചോദ്യം ചെയ്യുന്ന തിന്മയാണെന്നും ചൂണ്ടിക്കാട്ടി.

സഭയ്ക്കും ആത്മീയതക്കും മാത്രമെതിരായ തിന്മയല്ല ഗർഭഛിത്രമെന്നും അടിസ്ഥാനപരമായ മനുഷ്യാവകാശ ലംഘനമാണ് ഗർഭഛിത്രമെന്നും ഫ്രാൻസിസ് പാപ്പാ നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രാൻസിസ് പാപ്പായുടെ ഈ വീക്ഷണത്തെ മെത്രാൻ തന്റെ കത്തിൽ ഉദ്ധരിക്കാൻ പ്രെത്യകം ശ്രദ്ധിച്ചു. മനുഷ്യന്റെ ജീവനെ സംരക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ മറ്റെല്ലാ മനുഷ്യാവകാശങ്ങളുടയും അടിസ്ഥാനം തകരുകയാണെന്നും ഫ്രാൻസിസ്‌ പാപ്പാ പറഞ്ഞതിനെ മെത്രാൻ ഓർമ്മപ്പെടുത്തുന്നു.

മറ്റുള്ളവരിൽ തങ്ങളുടെ ആശയത്തെ അടിച്ചേൽപ്പിക്കാൻ സാധിക്കില്ല എന്ന് പറയുന്നവരുടെ വികാരം എല്ലാ മനുഷ്യരുടെയും ജീവൻ സംരക്ഷിക്കേണ്ട ചുമതല തനിക്കില്ലെന്ന മനസാക്ഷി വിരുദ്ധമായ നിലപാടിൽ നിന്നും ഉടലെടുക്കുന്നതാണെന്നും ഏതെങ്കിലും ആശയത്തെ അടിച്ചേൽപ്പിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല ഇവിടുത്തെ വിഷയമെന്നും മറിച്ച് ജീവന്റെ സംരക്ഷണമാണ് അടിസ്ഥാന ഘടകമെന്നും വിശ്വാസികളോട് മെത്രാൻ വെളുപ്പെടുത്തി. ജീവ ശാസ്ത്രത്തോടും അതിന്റെ സത്തയോടുമുള്ള മനുഷ്യന്റെ പ്രതിബന്ധതയാണ് ജീവന്റെ സംരക്ഷണമെന്നും സഭാതലവൻ വ്യക്തമാക്കി.

മാർപാപ്പയോടൊപ്പം തന്നെ അമേരിക്കയുടെ സ്ഥാപക പിതാക്കൻമ്മാരുടെ ആശയങ്ങളും മെത്രാൻ പ്രത്യേകം തന്റെ കത്തിൽ അടിവരയിട്ടെഴുതി. സ്വാതത്രത്തെയും ജീവിക്കാനുള്ള അവകാശത്തെയും പറ്റി നമ്മുടെ പിതാക്കൻമാർ പഠിപ്പിച്ചത് നാം പ്രേത്യേകം ഈ അവസരത്തിൽ ശ്രദ്ധിക്കണം. ജീവിക്കാനുള്ള അവകാശം മറ്റെല്ലാ അവകാശങ്ങളെയുംകാൽ ഉപരിയാണെന്നും സ്രേഷ്ടമാണെന്നും പൂർവ്വപിതാക്കൻമ്മാർ പ്രസ്ഥാപിച്ചിരുന്നു. തന്റെ കത്തിലും ജീവിക്കാനുള്ള അവകാശം മറ്റെല്ലാ അവകാശങ്ങളെയുംകാൽ പ്രബലമാണെന്ന് തുറന്നു കാട്ടിയ ബിഷപ്പ് ഫെലിപ്പെ, എല്ലാവരും മനഃസാക്ഷിക്കനുസരിച്ച് വോട്ടു ചെയ്യുന്നവരാകട്ടെ എന്നാണ് അമേരിക്കയിലെ മെത്രാൻമാരുടെ പ്രാർഥനയെന്നും കൂട്ടിച്ചേർത്തു.

മനുഷ്യന്റെ ജീവനെ അതിന്റെ ആരംഭം മുതൽ മരണം വരെ ബഹുമാനിക്കണമെന്ന നിലപാടാണ്  സഭയ്ക്കുള്ളതെന്നും അതിൽ നിന്നും സഭ പിന്നോട്ടില്ലെന്നും ഒപ്പം സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർഥനയിൽ ദൈവത്തിന്റെ ഹിതം ഭൂമിയിൽ നിറവേറണമെന്നാണ് കത്തോലിക്കർ പ്രാർഥിക്കുന്നതെന്നും ബിഷപ്പ് ഓർമ്മപ്പെടുത്തി.  അങ്ങനെ പൊതുസമൂഹത്തിൽ വിശ്വാസ മൂല്യങ്ങൾക്ക് പ്രാധ്യാനമില്ലെന്ന് വാദഗതിയെ യുക്തിപരമായി അദ്ദേഹം എതിർക്കുകയും ചെയ്തു. ഈയൊരു  ആശയം മാത്രം മുൻനിർത്തി തിരഞ്ഞെടുപ്പിനെ സമീപിക്കണമെന്ന് പറയുന്നത് ശെരിയല്ലെങ്കിലും മനുഷ്യജീവന് സഭയുടെ ആരംഭം മുതലും മനുഷ്യവർഗ്ഗത്തിന്റെ സാമൂഹിക സാംസ്കാരിക വളർച്ചയുടെ ആരംഭം മുതലും നൽകിവന്ന പ്രാധ്യാന്യത്തെ ഒരു വിഷയത്തിലും മാറ്റിനിർത്താൻ സാധ്യമല്ലാത്തതിനാൽ തിരഞ്ഞെടുപ്പിലും ഈ മൂല്യം   പ്രകടമാകണമെന്ന് വിശ്വാസ സമൂഹത്തോട് കത്തിലൂടെ അദ്ദേഹം അഭ്യർഥിച്ചു.

ജീവിതത്തിന്റെ വ്യത്യസ്ത സാഹചര്യങ്ങളിൽ കഴിയുന്നവരോട് സഭയ്ക്ക് കരുതലുണ്ടെന്നത് സഭയുടെ ഇക്കാലമത്രയും പിന്തുടർന്ന് പോന്ന പ്രവർത്തന ശൈലിയിൽ നിന്നും വ്യക്തമാണ്. അമ്മമാരെക്കുറിച്ചു സഭയ്ക്ക് കരുതലുണ്ട്. ഇങ്ങനെ ദരിദ്രരെയും, രോഗികളെയും, വൃദ്ധരെയും, അഭയാർഥികളെയും, മാനസികവും ശാരീരികവുമായി  ബുദ്ധിമുട്ടനുഭവിക്കുന്നവരെയും, മരിക്കാറായവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സഭ കരുതുന്നു. സഭയുടെ മുഖമുദ്രയായി ഉയർത്തിക്കാട്ടുന്നതും പഠനങ്ങളിലും ശുശ്രൂഷകളിലും ഉയർത്തിക്കാട്ടുന്നതും ജീവന്റെ സംസ്കാരമാണ്. ചില സാഹചര്യങ്ങളിൽ ജീവൻ കുടുംബം എന്നിങ്ങനെ പറയുമ്പോൾ തീവ്ര നിലപാടുകാരിൽ നിന്നും സഭയ്ക്ക് എതിർപ്പുകൾ നേരിടേണ്ടതായി വരുന്നുണ്ട്.

ജീവന്റെ സുവിശേഷമെന്ന ചാക്രിക ലേഖനത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പരാമർശിച്ച ആശയങ്ങളെയും ഈ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതൊരുതരം സംഘടിത പ്രവർത്തനവും ജീവന്റെ നിലനിൽപ്പിന് ഭീക്ഷിണിയായി മാറുന്നതെങ്കിൽ അത് അംഗീകരിക്കാൻ സഭ തയ്യാറാവില്ലെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. മനഃസാക്ഷിക്കനുസൃതമായി  തിരഞ്ഞെടുപ്പിനെ സമീപിക്കുന്നവർ ജീവന്റെ മൂല്യങ്ങൾക്ക് വില നൽകുന്നവരാണെന്നും അവർ യഥാർഥ ക്രൈസ്തവ മൂല്യങ്ങളെ ഉൾക്കൊള്ളുന്നവരാണെന്നും ബിഷപ്പ് ഫെലിപ്പെ എസ്തേവ്വ് ഉൽബോധിപ്പിക്കുന്നു.