മാർ ജോസഫ് പൗവ്വത്തിൽ ആത്മീയ ചൈതന്യമുള്ള ഇടയ ശ്രേഷ്ഠൻ : കർദിനാൾ ആലഞ്ചേരി

കാക്കനാട് :ആത്മീയ ചൈതന്യം കൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്പിക്കുകയും വഴിനടത്തുകയും ചെയ്ത ഇടയശ്രേഷ്ഠനായിരുന്നു മാർ ജോസഫ് പൗവ്വത്തിൽ പിതാവെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.

92 വയസ്സുണ്ടായിരുന്ന അദ്ദേഹം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് നമ്മെ വിട്ടുപിരിഞ്ഞത്. തിരുസഭയുടെ പ്രബോധനങ്ങൾ മുറുകെ പിടിച്ചുള്ള ശക്തമായ നിലപാടുകൾകൊണ്ടു ശ്രദ്ധേയനായിരുന്ന അദ്ദേഹം എഴുത്തും വായനയുമായി ഈ അടുത്ത ദിവസങ്ങൾ വരെ സജീവമായിരുന്നു. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെസിബിസി) അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ പിതാവ് ശ്രദ്ധേയമായ സംഭാവനക ൾ നൽകിയിട്ടുണ്ട്. ബനഡിക്ട് മാർപാപ്പ ‘സഭയുടെ കിരീടം’ എന്നു വിശേഷിപ്പിച്ച് പൗവ്വത്തിൽ പിതാവിന്റെ കാലത്താണ് സിറോമലബാർ സഭയുടെ തനിമ വീണ്ടെടുക്കാനും ആരാധനക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങൾ നടന്നതും വിദ്യാഭ്യാസ വിഷയങ്ങളിൽ കാലികപ്രസക്തമായ ഇടപെടലുകൾ ഉണ്ടായതെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

സഭയെ ജീവനുതുല്യം സ്നേഹിക്കുകയും ആത്മീയതയുടെ ഔന്നത്യത്തിൽ ജീവിക്കുകയും ചെയ്ത മാർ ജോസഫ് പൗവ്വത്തിൽ മെത്രാപ്പോലീത്ത കത്തോലിക്കാസഭയിലെ ആധികാരിക സ്വരമായിരുന്നു. ആധുനിക കാലഘട്ടത്തിന്റെ സ്പന്ദനങ്ങളോടുള്ള പിതാവിന്റെ പ്രവാചകധീരതയോടെയുള്ള പ്രതികരണങ്ങൾ സമൂഹം ഉറ്റുനോക്കിയിരുന്നതുമാണ്. ജനപ്രീതി നോക്കാതെ പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞിരുന്ന ഇടയശ്രേഷ്ഠനായിരുന്നു അഭിവന്ദ്യ പൗവ്വത്തിൽ പിതാവ്. സത്യത്തിനു വേണ്ടി നിലകൊള്ളുന്ന പ്രവാചകന്റെ മനസ്സായിരുന്നു അദ്ദേഹത്തിന്. അല്മായ വിശ്വാസികളെ സഭാശുശ്രൂഷാ രംഗങ്ങളിൽ ചേർത്തു നിറുത്തി പ്രോത്സാഹിപ്പിച്ച ഇടയനായിരുന്നു കാലം ചെയ്ത പൗവ്വത്തിൽ പിതാവ്. മേൽപ്പട്ട ശുശ്രൂഷയിലൂടെ അജഗണങ്ങളെ പരിപാലിക്കുന്നതിനൊപ്പം ഇതര സമുദായങ്ങളുടെയും ക്ഷേമത്തിനായി കർത്തവ്യനിരതനായ പ്രിയ പൗവ്വത്തിൽ പിതാവിന്റെ വേർപാട് എല്ലാവർക്കും ദുഃഖകരമാണ്. വികസനോന്മുഖമായ കാഴ്ച്ചപ്പാടോടെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ടവർക്കു വേണ്ടിയും പിതാവിന്റെ നിരന്തരവും ഫലപ്രദവുമായ ഇടപെടലുകൾ വിലമതിക്കാനാവത്തതാണ്. കേരള കത്തോലിക്കാ സഭയുടെ മാർഗദർശിയായിരുന്ന പൗവ്വത്തിൽ പിതാവിന്റെ വിയോഗം നികത്താനാകാത്തതാണ്. നിലപാടുകളിൽ ഒരിക്കലും വെള്ളം ചേർക്കാത്ത അഭിവന്ദ്യപിതാവിന്റെ പ്രഭ തലമുറകളെ ജ്വലിപ്പിക്കട്ടെ. പിതാവിന്റെ നിര്യാണത്തിൽ ദുഃഖാർത്ഥരായ എല്ലാവരോടും അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം എന്റെ പ്രാർത്ഥനാനിർഭരമായ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നുവെന്ന് മാർ ജോർജ് ആലഞ്ചേരി പ്രസ്താവനയിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group