കോവിഡിനേക്കാള്‍ കരുതല്‍ വേണം : ഡെങ്കിപ്പനി ബാധിതരില്‍ ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ ഏറെയെന്ന് ഗവേഷകര്‍

കോവിഡിനേക്കാള്‍ ദീർഘകാല ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഡെങ്കിപ്പനി കാരണമാകുന്നുവെന്ന് ഗവേഷകർ. സിംഗപ്പൂരില്‍ നിന്നുള്ള നാന്യാങ് ടെക്നോളജിക്കല്‍ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍.

ഡെങ്കിപ്പനി ബാധിച്ചവരില്‍ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച്‌ ഹൃദ്രോഗങ്ങള്‍, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക തുടങ്ങിയവയ്ക്കുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. ഡെങ്കി ബാധിച്ചവരില്‍ ഓർമക്കുറവ്, ചലനപരമായ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു.

ട്രാവല്‍ മെഡിസിൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ച 11,700 പേരെയും കോവിഡ് ബാധിച്ച 12 ലക്ഷം പേരെയും ആധാരമാക്കിയാണ് പഠനം നടത്തിയത്. ഇക്കൂട്ടരില്‍ നടത്തിയ ടെസ്റ്റുകള്‍, മെഡിക്കല്‍ ഇൻഷുറൻസ് ക്ലെയിമുകള്‍ തുടങ്ങിയവ പരിശോധിച്ചാണ് വിലയിരുത്തലിലെത്തിയത്. ഈ വിഭാഗത്തില്‍ ഹൃദയം, മസ്തിഷ്കം, പ്രതിരോധശേഷി തുടങ്ങിയവയിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ വിശദമായി പരിശോധിച്ചു.

അണുബാധയ്ക്കുശേഷമുള്ള ഒരുമാസം മുതല്‍ മുന്നൂറു ദിവസത്തിനിടയിലുള്ള കാലയളവാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.

പഠനത്തില്‍ പങ്കാളികളായ 0.5 കോവിഡ് അതിജീവിതരില്‍ ഹൃദ്രോഗപ്രശ്നങ്ങള്‍ സ്ഥിരീകരിച്ചപ്പോള്‍ ഡെങ്കിയെ അതിജീവിച്ച 0.9ശതമാനം പേരില്‍ ഹൃദ്രോഗങ്ങള്‍ സ്ഥിരീകരിച്ചു. ഡെങ്കിയെ പ്രതിരോധിക്കാൻ പരിസര ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജനങ്ങള്‍ വിട്ടുവീഴ്ച ചെയ്യരുതെന്നതാണ് പഠനത്തിലൂടെ വ്യക്തമാകുന്നതെന്നും ഗവേഷകർ പറയുന്നു.

എന്താണ് ഡെങ്കിപ്പനി ?

ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകള്‍ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച്‌ മൂന്നുമുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

രോഗലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങള്‍.

അപകടസൂചനകള്‍

പനി കുറയുമ്ബോള്‍ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കല്‍, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളില്‍ തുടർച്ചയായ കരച്ചില്‍ എന്നീ ലസൂചനകള്‍ ഉണ്ടാകുന്നുവെങ്കില്‍ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയില്‍ എത്തിക്കണം.

ചികിത്സ പ്രധാനം :

എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകള്‍, മറ്റു പാനീയങ്ങള്‍ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളില്‍ ആയിരിക്കണം.

തുരത്താം, കൊതുകിനെ

കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാം.
ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകള്‍, ബക്കറ്റുകള്‍ മുതലായ പറമ്ബില്‍ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
ജലസംഭരണികള്‍ കൊതുക് കടക്കാത്തരീതിയില്‍ വലയോ, തുണിയോ ഉപയോഗിച്ച്‌ പൂർണമായി മൂടിവെക്കുക.
കൊതുകുകടി ഏല്‍ക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക.
ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിടം നശിപ്പിച്ച്‌ ഡ്രൈഡേ ആചരിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group