ESA അന്തിമ വിജ്ഞാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണം: മാര്‍ ജോസഫ് പെരുന്തോട്ടം..

കോട്ടയം : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങള്‍ (ESA) നിര്‍ണ്ണയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം ഇറക്കുന്നതുമായി ബന്ധപ്പെട്ട് വളരെയധികം അവ്യക്തതകള്‍ നിലനില്‍ക്കുന്നുവെന്നും നിലവിൽ ഈ വിഷയത്തിൽ ജനങ്ങളുടെ ആശങ്കകൾ സര്‍ക്കാര്‍ പരിഹരിക്കണമെന്നും ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം.

സംസ്ഥാന സര്‍ക്കാര്‍ ഇതിനായി കേന്ദ്രത്തില്‍ സമര്‍പ്പിച്ച ശുപാര്‍ശയില്‍ കേരള മലയോര മേഖലയിലെ 123 വില്ലേജുകളില്‍ 31 എണ്ണം ചില മാനദണ്ഡങ്ങള്‍ പ്രകാരം ഒഴിവാക്കിയെങ്കിലും ബാക്കി 92 വില്ലേജുകളുടെ കാര്യങ്ങള്‍ ആശങ്കാജനകമാണെന്നും ബിഷപ്പ് പറഞ്ഞു.
അതേ മാനദണ്ഡപ്രകാരം തന്നെ ഒഴിവാക്കപ്പെടേണ്ട പ്രദേശങ്ങള്‍ ഇവയിലും ഉള്‍പ്പെട്ടിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ അമ്പൂരി, കള്ളിക്കാട്, വാഴിച്ചാല്‍ വില്ലേജുകള്‍ ഇതിന് ഉദാഹരണമാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി . 20% ല്‍ അധികം വനമേഖലയും ചതുരശ്ര കിലോമീറ്ററിന് നൂറില്‍ താഴെ ജനസാന്ദ്രതയുമുള്ള വില്ലേജുകള്‍ മാത്രമേ നിര്‍ദ്ദിഷ്ട ഇ.എസ്.എ യില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ എന്ന മാനദണ്ഡം നിലനില്‍ക്കെ വളരെക്കുറച്ചു ഭൂപ്രദേശങ്ങള്‍ മാത്രം ഇ.എസ്.എ യില്‍ ഉള്‍പ്പെട്ടിട്ടുള്ളതും വളരെയധികം ജനസാന്ദ്രതയുള്ളതുമായ ഈ വില്ലേജുകള്‍ ഒഴിവാക്കപ്പെട്ടിട്ടില്ലന്നും ഈ പ്രദേശങ്ങളില്‍ വന്‍കിടപദ്ധതികളോ വനംകയ്യേറ്റമോ വനനശീകരണമോ നടക്കുന്നുമില്ല. ഇതേ സാഹചര്യം തന്നെയാണ് മറ്റനേകം വില്ലേജുകളിലും നിലനില്‍ക്കുന്നത്. മാത്രമല്ല, എല്ലാ വില്ലേജുകളും ജനവാസകേന്ദ്രങ്ങളാണെന്നും അതിനാല്‍ റവന്യൂ വില്ലേജുകള്‍ അടിസ്ഥാന യൂണിറ്റുകളായി സ്വീകരിക്കുന്ന നിലവിലുള്ള ഇ.എസ്.എ നിര്‍ണ്ണയരീതി പൂര്‍ണ്ണമായും ഒഴിവാക്കി, 2015 ലും 2018 ലും സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുളള ശുപാര്‍ശകള്‍ക്കനുസൃതമായി, റിസര്‍വ്വഡ് ഫോറസ്റ്റുകളും ലോകപൈതൃക പ്രദേശങ്ങളും സംരക്ഷിതഭൂപ്രദേശങ്ങളും മാത്രം ഉള്‍പ്പെടുത്തി ജിയോ കോര്‍ഡിനേറ്റുകള്‍ വ്യക്തമായി സ്ഥാപിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തിയശേഷമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കവൂയെന്നും ബിഷപ്പ് അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group